ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 48-ാം മിനിറ്റില്‍ അലക്സി മക് അലിസ്റ്ററായിരുന്നു അര്‍ജന്‍റീനയുടെ ആദ്യ ഗോള്‍ നേടിയത്.
ബ്യൂണസ് അയേഴ്സ്: നായകന്‍ ലിയോണല്‍ മെസിയും കോപ അമേരിക്കക്ക് ശേഷം വിരമിച്ച ഇതിഹാസ താരം ഏയ്ഞ്ചല്‍ ഡി മരിയയും ഇല്ലാതെ ഇറങ്ങിയിട്ടും തിളക്കമാര്‍ന്ന ജയവുമായി ലോക ചാമ്പ്യൻമാരായ അര്‍ജന്‍റീന.ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്‍റീന ചിലിയെ വീഴ്ത്തിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു അര്‍ജന്‍റീനയുടെ മൂന്ന് ഗോളുകളും വന്നത്.
48-ാം മിനിറ്റില്‍ അലക്സി മക് അലിസ്റ്ററായിരുന്നു അര്‍ജന്‍റീനയുടെ ആദ്യ ഗോള്‍ നേടിയത്. ജൂലിയല്‍ അല്‍വാരസിന്‍റെ ക്രോസിലായിരുന്നു മക് അലിസ്റ്ററിന്‍റെ ഗോള്‍ വന്നത്. 84-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാസരസ് തന്നെ അര്‍ജന്‍റീനയുടെ ലീഡുയര്‍ത്തി രണ്ടാം ഗോളും നേടി.
നായകൻ ലിയോണല്‍ മെസിയുടെ അസാന്നിധ്യത്തില്‍ പത്താം നമ്പര്‍ ജേഴ്സി ധരിച്ചിറങ്ങിയ പൗളോ ഡിബാല ഇഞ്ചുറി ടൈമില്‍(90+1) ഗോള്‍ നേടി ടീമിലേക്കുള്ള തിരിച്ചുവരവ് മാസാക്കി. ജയത്തോടെ ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ അര്‍ജന്‍റീന ഒന്നാം സ്ഥാനം ഉറപ്പിച്ചു. ചൊവ്വാഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ കൊളംബിയയാണ് അര്‍ജന്‍റീനയുടെ എതിരാളികള്‍. കോപ അമേരിക്ക ഫൈനലിന്‍റെ തനിയാവര്‍ത്തനമായിരിക്കും ഈ മത്സരം. ചിലിക്കതിരായ മത്സരത്തിന് മുമ്പ് ഏയ്ഞ്ചല്‍ ഡി മരിയയെ ആരാധകരും കളിക്കാരും ചേര്‍ന്ന് ആദരിച്ചു.
കാമുകന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ ഉഗാണ്ടൻ ഒളിംപിക്സ് താരത്തിന് ദാരുണാന്ത്യം
ലാറ്റിനമേരിക്കന്‍ യോഗ്യത ഗ്രൂപ്പില്‍ 18 പോയന്‍റുള്ള അര്‍ജന്‍റീനക്ക് രണ്ടാം സ്ഥാനത്തുള്ള യുറുഗ്വേയെക്കാള്‍ അഞ്ച് പോയന്‍റ് ലീഡുണ്ട്. ഇന്ന് നടക്കുന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ പരാഗ്വേയെ യുറുഗ്വേ നേരിടുന്നുണ്ട്. യുറഗ്വേയുടെ ഇതിഹാസ താരം ലൂയി സുവാരസിന്‍റെ വിടവാങ്ങല്‍ മത്സരം കൂടിയാണിത്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ബൊളീവിയ ഹോം ഗ്രൗണ്ടില്‍ വെനസ്വേലയെ എതിരില്ലാത്ത നാലു ഗോളിന് തോല്‍പിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 4150 മീറ്റര്‍ ഉയരത്തിലുള്ള മുനിസിപ്പല്‍ ഡെ എല്‍ ആള്‍ട്ടോ സ്റ്റേഡിയത്തില്‍ നടന്ന മത്സരം കാണാന്‍ 20000 ത്തോളം കാണികളാണ് എത്തിയത്.
