ആഴ്‌സണലിന്റെ ഇതിഹാസതാരം തിയറി ഓന്‌റിയുടെ വിഖ്യാതമായ കോര്‍ണര്‍ ഫ്‌ളാഗ്‌ പോസ്‌ അനുകരിച്ചാണ്‌ മോര്‍ഗന്‍ റോജേഴ്‌സ്‌ ആഴ്‌സണല്‍ ആരാധകര്‍ക്ക്‌ മുന്നില്‍, പ്രകോപനകരമായ ആഹ്ലാദപ്രകടനം നടത്തിയത്‌. ആഴ്‌സണല്‍ ഗാലറിക്ക്‌ മുന്നിലേക്ക്‌ ഓടിയെത്തിയ റോജേഴ്‌സ്‌ ആരാധകരെ നോക്കി നാക്ക്‌ നീട്ടുകയും അവരെ അങ്ങേയറ്റം പരിഹസിക്കുകയും ചെയ്‌തു.

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ ആഴ്‌സണല്‍ മാനേജര്‍ മൈക്കല്‍ ആര്‍ട്ടെറ്റ അവസാന നിമിഷം വരെ കാത്തിരുന്നത്‌ ആസ്‌റ്റന്‍ വില്ല സ്‌ട്രൈക്കര്‍ മോര്‍ഗന്‍ റോജേഴ്‌സിന്‌ വേണ്ടിയായിരുന്നു. കാര്യങ്ങളൊക്കെ ഏതാണ്ട്‌ ട്രാക്കിലായി വന്നപ്പോള്‍, ഇംഗ്ലീഷ്‌ സ്‌ട്രൈക്കര്‍ക്ക്‌ വലവീശി ചെല്‍സി രംഗത്ത്‌ വന്നു. പ്രീമിയര്‍ ലീഗ്‌ ചാമ്പ്യന്‍മാരായ ആഴ്‌സണലിന്റെ ഓഫര്‍ നിരസിച്ച്‌ മോര്‍ഗന്‍ റോജേഴ്‌സ്‌ ചെല്‍സി മുന്നോട്ടുവെച്ച 117 മില്യണ്‍ പൗണ്ടിന്റെ റെക്കോര്‍ഡ്‌ ഓഫര്‍ സ്വീകരിച്ചു. അതിന്‌ ശേഷം മോര്‍ഗന്‍ റോജേഴ്‌സ്‌ പറഞ്ഞത്‌, ഞാന്‍ വലിയ ക്ലബ്ബിന്റെ ഭാഗമായി എന്നായിരുന്നു!

ഇത്‌ ആഴ്‌സണല്‍ ക്ലബ്ബിനെ അപമാനിക്കുന്ന പ്രതികരണമായെന്ന്‌ ആഴ്‌സണല്‍ ആരാധകര്‍ ഒന്നടങ്കം വിശ്വസിച്ചു. അവര്‍ മോര്‍ഗന്‍ റോജേഴ്‌സിനെ എന്നെങ്കിലും കൈയ്യില്‍ കിട്ടുമ്പോള്‍ കണക്കിന്‌ കൊടുക്കാം എന്ന്‌ മനസില്‍ കുറിച്ചിട്ടു. അതിനിടെ, സോഷ്യല്‍ മീഡിയയില്‍ ഗണ്ണേഴ്‌സ്‌ ആരാധകര്‍ മോര്‍ഗന്‍ റോജേഴ്‌സിനുള്ള മുന്നറിയിപ്പും താക്കീതുമെല്ലാം നല്‍കുന്നുണ്ടായിരുന്നു.

കാത്തിരുന്ന ദിവസമെത്തി. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍-ചെല്‍സി മത്സരം. ആഴ്‌സണലിന്റെ തട്ടകത്തില്‍, വിസില്‍ മുഴങ്ങി 77ാം സെക്കന്‍ഡില്‍ ചെല്‍സി മുന്നില്‍! ഗോളടിച്ചത്‌ മോര്‍ഗന്‍ റോജേഴ്‌സ്‌. പോരേ പുകില്‌. ആഴ്‌സണലിന്റെ ഇതിഹാസതാരം തിയറി ഓന്‌റിയുടെ വിഖ്യാതമായ കോര്‍ണര്‍ ഫ്‌ളാഗ്‌ പോസ്‌ അനുകരിച്ചാണ്‌ മോര്‍ഗന്‍ റോജേഴ്‌സ്‌ ആഴ്‌സണല്‍ ആരാധകര്‍ക്ക്‌ മുന്നില്‍, പ്രകോപനകരമായ ആഹ്ലാദപ്രകടനം നടത്തിയത്‌. ആഴ്‌സണല്‍ ഗാലറിക്ക്‌ മുന്നിലേക്ക്‌ ഓടിയെത്തിയ റോജേഴ്‌സ്‌ ആരാധകരെ നോക്കി നാക്ക്‌ നീട്ടുകയും അവരെ അങ്ങേയറ്റം പരിഹസിക്കുകയും ചെയ്‌തു. തങ്ങളെ നിരസിച്ച്‌ ചെല്‍സിയുടെ ഓഫര്‍ സ്വീകരിച്ച താരം അതിവേഗം ഗോളടിച്ചതും പ്രകോപനപരമായി പെരുമാറിയതും ഗണ്ണേഴ്‌സ്‌ ആരാധകരെ അസ്വസ്ഥരാക്കി.

ആവേശം കൊടുമുടി കയറി മത്സരത്തില്‍ ആഴ്‌സണല്‍ ഗംഭീരമായി തിരിച്ചുവന്നു. ഇരുപത്തഞ്ചാം മിനിറ്റില്‍ കായ്‌ ഹാവെര്‍ട്‌സിലൂടെ സമനില, അമ്പതാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡിലൂടെ വിജയമുറപ്പിച്ച രണ്ടാം ഗോള്‍. മോര്‍ഗന്‍ റോജേഴ്‌സ്‌ തീര്‍ന്നു! ഗ്രൗണ്ടിനകത്തും പുറത്തു നിന്നും റോജേഴ്‌സ്‌ പരിഹാസവും പ്രകോപനവും നേരിട്ടു. ആഴ്‌സണല്‍ താരം ഡെക്ലാന്‍ റൈസുമായി താരം കൊമ്പുകോര്‍ത്തു. സബ്‌ ചെയ്യപ്പെട്ട്‌ റോജേഴ്‌സ്‌ ബെഞ്ചിലേക്ക്‌ മടങ്ങുമ്പോള്‍ ആഴ്‌സണല്‍ ആരാധകര്‍ പരിഹാസം ചൊരിഞ്ഞു: നീ ഒരു വലിയ ക്ലബ്ബുമായി കരാറില്‍ ഒപ്പിടണമായിരുന്നു - ഇതായിരുന്നു ചാ്‌ന്റ്‌. നേരത്തെ ചെല്‍സിയുമായി കരാറിലെത്തിയപ്പോള്‍ ഞാന്‍ ഒരു വലിയ ക്ലബ്ബുമായി ഒപ്പുവെച്ചു എന്ന്‌ റോജേഴ്‌സ്‌ പറഞ്ഞിരുന്നു. അതിനുള്ള മറുപടിയാണ്‌ ഗണ്ണേഴ്‌സ്‌ ഫാന്‍സ്‌ കൊടുത്തത്‌.

പ്രീമിയര്‍ ലീഗില്‍ മൂന്ന്‌ മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ എല്ലാ കളിയും ജയിച്ച മാഞ്ചസ്‌റ്റര്‍ സിറ്റിയും ആഴ്‌സണലും കിരീടപ്പോരാട്ടം തുടങ്ങി. ആറ്‌ പോയിന്റുമായി ചെല്‍സി നാലാം സ്ഥാനത്ത്‌. സെപ്‌തംബര്‍ 9ന്‌ യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ നാപോളിക്കെതിരെയാണ്‌ ആഴ്‌സണലിന്റെ അടുത്ത മത്സരം. ബുധനാഴ്‌ച ലീഗ്‌ കപ്പില്‍ ചെല്‍സി ലീഡ്‌സ്‌ യുനൈറ്റഡിനെ നേരിടും.