മത്സരത്തില്‍ ജര്‍മന്‍ ടീമിനായിരുന്നു മുന്‍തൂക്കം. 16 ഷോട്ടുകളുതിര്‍ത്തതില്‍ അഞ്ചും ലക്ഷ്യത്തിലേക്കായിരുന്നു. എന്നാല്‍ ഗോള്‍വര കടന്നത് ഒന്നാണെന്ന മാത്രം. മറുവശത്ത് ബാഴ്‌സ ഏഴ് ഷോട്ടുകളുതിര്‍ത്തു.

ഫ്രാങ്ക്ഫര്‍ട്ട്: യുവേഫ യൂറോപ്പ ലീഗ് (UEFA Europa League) ക്വാര്‍ട്ടര്‍ ഫൈനല്‍ ഒന്നാംപാദ മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് (Barcelona) സമനിലക്കുരുക്ക്. ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ട് ബാഴ്‌സയെ സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ നേടി. 48ആം മിനുറ്റില്‍ ഐന്‍ട്രാക്റ്റ് ആണ് ആദ്യം ഗോള്‍ നേടിയത്. 66ആം മിനുറ്റില്‍ ഫെറാന്‍ ടോറസ് ബാഴ്‌സയ്ക്ക് സമനില സമ്മാനിച്ചു.

മത്സരത്തില്‍ ജര്‍മന്‍ ടീമിനായിരുന്നു മുന്‍തൂക്കം. 16 ഷോട്ടുകളുതിര്‍ത്തതില്‍ അഞ്ചും ലക്ഷ്യത്തിലേക്കായിരുന്നു. എന്നാല്‍ ഗോള്‍വര കടന്നത് ഒന്നാണെന്ന മാത്രം. മറുവശത്ത് ബാഴ്‌സ ഏഴ് ഷോട്ടുകളുതിര്‍ത്തു. ഇതില്‍ മുന്നെണ്ണമാണ് ലക്ഷ്യത്തിലേക്ക് പാഞ്ഞത്. ഒരെണ്ണം ഗോള്‍വര കടക്കുകയും ചെയ്തു. പന്തടക്കത്തില്‍ ബാഴ്‌സയായിരുന്നു മുന്നില്‍. രണ്ടാംപാദം ബാഴ്‌സലോണയിലാണെന്നുള്ളത് സാവിക്കും സംഘത്തിലും ഗുണം ചെയ്യും. 

വെസ്റ്റ്ഹാം- ലിയോണ്‍ മത്സരവും ലെയ്പ്‌സിഗ്- അറ്റലാന്റ മത്സരവും സമനിലയില്‍ അവസാനിച്ചു. മറ്റൊരു മത്സരത്തില്‍ ബ്രാഗ, റേഞ്ചേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.

സാമ്പത്തിക നിയന്ത്രണങ്ങള്‍ പിന്‍വലിക്കും

യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളില്‍ സാന്പത്തിക നിയന്ത്രണം എടുത്തുമാറ്റുന്നു. ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങളാണ് യുവേഫ പരിഷ്‌കരിച്ചത്. ഇതോടെ ക്ലബുകള്‍ക്ക് ശമ്പളം നല്‍കുന്നതിന് പരിധിയുണ്ടാവില്ല. ഈ നിയമം കര്‍ശനമായതിനാലാണ് ലിയോണല്‍ മെസ്സിക്ക് കഴിഞ്ഞ സീസണിനൊടുവില്‍ ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലേക്ക് മാറേണ്ടിവന്നത്. 

അതേസമയം പുതിയ താരങ്ങളെ സ്വന്തമാക്കുമ്പോള്‍ ക്ലബുകള്‍ക്ക് വരുമാനത്തിന്റെ എഴുപത് ശതമാനമേ മുടക്കാന്‍ കഴിയൂ. യുവേഫയുടെ പുതിയ നിയമം ശക്തമായ സാമ്പത്തിക അടിത്തറയുള്ള പിഎസ്ജി, മാഞ്ചസ്റ്റര്‍ സിറ്റി, ന്യൂകാസില്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ് തുടങ്ങിയ ക്ലബുകള്‍ക്ക് ഗുണമാവും.