റയൽ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സലോണ വാരിക്കളഞ്ഞത്.

മാഡ്രിഡ്: സപ്നാനിഷ് ലീഗിലെ എൽ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം.റയൽ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സലോണ വാരിക്കളഞ്ഞത്. റോബര്‍ട്ട് ലെവൻഡോസ്ക്കി, ലമീൻ യമാൽ, റഫീഞ്ഞ എന്നിവരാണ് റയലിന്‍റെ ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബെര്‍ണാബ്യൂവില്‍ ഗോളുകൾ അടിച്ചു കൂട്ടി നിലവിലെ ചാമ്പ്യന്മാരെ അവരുടെ തട്ടകത്തിൽ നാണംകെടുത്തിയത്. 2023നുശേഷം ആദ്യമായാണ് എല്‍ ക്ലാസിക്കോയില്‍ റയലിനെ ബാഴ്സ വീഴ്ത്തുന്നത്. തോല്‍വിയോടെ പരാജയമറിയാതെയുള്ള റയലിന്‍റെ 42 മത്സരങ്ങളിലെ അപരാജിത കുതിപ്പിനും ബാഴ്സ ഫുള്‍ സ്റ്റോപ്പിട്ടു.

സ്കോര്‍ ലൈന്‍ സൂചിപ്പിക്കുന്നതുപോലെ ഏകപക്ഷീയമായിരുന്നില്ല മത്സരഗതി. കളിയുടെ തുടക്കത്തിൽ കണ്ടത് റയലിന്‍റെ ആധിപത്യം. നിരവധി മുന്നേറ്റങ്ങൾ. 30ാം മിനുട്ടിൽ സൂപ്പർ താരം കിലിയൻ എംബാപ്പേ വലകുലുക്കിയെങ്കിലും ഓഫ് സൈഡ് കെണിയില്‍ വീണു.

കുറച്ചെങ്കിലും അഭിമാനം ബാക്കിയുണ്ടെങ്കില്‍ വിരമിക്കൂ, രോഹിത്തിനെയും കോലിയെയും നിര്‍ത്തിപ്പൊരിച്ച് ആരാധകർ

എന്നാല്‍ രണ്ടാം പകുതി ബെർണാബ്യൂവിലെ ഗാലറി കണ്ടത് ബാഴ്സലോണയുടെ തേരോട്ടമായിരുന്നു. 54, 56 മിനുട്ടികളിൽ ലെവൻഡോസ്കിയുടെ ഇരട്ട പ്രഹരം. നെഞ്ച് തകർന്ന് റയൽ ആരാധകർ. തിരിച്ചടിക്കാൻ റയലിന്‍റെ അതിവേഗ ആക്രമണങ്ങൾ. 66- മിനുട്ടിൽ എംബാപ്പേ വലയിലെത്തിച്ച പന്ത് വീണ്ടും ഓഫ് സൈഡ്. അധികം വൈകാതെ റയലിനെ ഞ്ഞെട്ടിച്ച് ലമീൻ യമാലിന്‍റെ മാന്ത്രിക ഗോൾ.

YouTube video player

മനോവീര്യം തകർന്നടിഞ്ഞ ആഞ്ചലോട്ടിയുടെ സംഘത്തിന് നേരെ 84- മിനുട്ടിൽ അവസാന ഷോക്ക് നൽകി റഫീഞ്ഞ. ഹാട്രിക് തികയ്ക്കാന്‍ ലെവന്‍ഡോസ്കിക്ക് രണ്ട് സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്ന് പോസ്റ്റില്‍ തട്ടി പോയപ്പോള്‍ മറ്റൊന്ന് പുറത്തേക്ക് അടിച്ചു കളഞ്ഞു. എൽ ക്ലാസിക്കോ മത്സരത്തിൽ അരങ്ങേറ്റ മത്സരം കളിച്ച കിലിയൻ എംബാപ്പേ സുവർണാവസരങ്ങൾ തുലച്ചതാണ് റയലിന്‍റെ വൻ പതനത്തിന് ആക്കം കൂട്ടിയത്. 11 മത്സരങ്ങളിൽ 30 പോയിന്‍റുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 24 പോയിന്‍റുമാ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് ഇനിയുള്ള യാത്ര എളുപ്പമാകില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക