ഏപ്രില്‍ മൂന്നിനാണ് സൂപ്പര്‍ കപ്പിന് തുടക്കമാവുക. കോഴിക്കോട്ടും മഞ്ചേരിയിലുമാണ് മത്സരങ്ങള്‍. ഐഎസ്എല്‍ പ്ലേ ഓഫില്‍ സുനില്‍ ഛേത്രി നേടിയ വിവാദഗോളിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്‌കരിക്കുകയായിരുന്നു. മത്സരം പൂര്‍ത്തിയാക്കും മുമ്പ് ഗ്രൗണ്ട് വിട്ട ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടതായി റഫറി വിധിയെഴുതുകയായിരുന്നു. 

മുംബൈ: ഐഎസ്എല്ലില്‍ ബംഗളൂരു എഫ്സിക്കെതിരെ വിവാദ ഗോളില്‍ തോറ്റ് പുറത്തായ കേരളാ ബ്ലാസ്റ്റേഴ്സിന് പക വീട്ടാന്‍ സുവര്‍ണാവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. അടുത്ത മാസം പതിനാറിന് സൂപ്പര്‍ കപ്പിലാണ് ഇരുടീമും ഏറ്റുമുട്ടുക. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാവും മത്സരം. ഏപ്രില്‍ മൂന്നിനാണ് സൂപ്പര്‍ കപ്പിന് തുടക്കമാവുക. കോഴിക്കോട്ടും മഞ്ചേരിയിലുമാണ് മത്സരങ്ങള്‍. ഐഎസ്എല്‍ പ്ലേ ഓഫില്‍ സുനില്‍ ഛേത്രി നേടിയ വിവാദഗോളിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്‌കരിക്കുകയായിരുന്നു. മത്സരം പൂര്‍ത്തിയാക്കും മുമ്പ് ഗ്രൗണ്ട് വിട്ട ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടതായി റഫറി വിധിയെഴുതുകയായിരുന്നു. 

പിന്നാലെയാണ് സൂപ്പര്‍ കപ്പില്‍ ബംഗളൂരുവും ബ്ലാസ്റ്റേഴ്‌സും നേര്‍ക്കുനേര്‍ വരുന്നത്. മത്സരം വാശിയേറുമെന്ന് ഉറപ്പാണ്. വരാനിരിക്കുന്ന മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് ബംഗളൂരു കോച്ച് സിമോണ്‍ ഗ്രെയ്‌സണ്‍. വീണ്ടും ബ്ലാസ്‌റ്റേഴ്‌സിനെതിരെ കളിക്കേണ്ടതിനെ കുറിച്ചോര്‍ത്ത് ചിരിയാണ് വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗ്രെയ്‌സണിന്റെ വാക്കുകള്‍... ''പുറത്ത് ഒരുപാട് ബഹളങ്ങളുണ്ടാവും. അതിലൊന്നും ശ്രദ്ധിക്കരുതെന്ന് ഞാന്‍ താരങ്ങളോട് പറഞ്ഞിട്ടുണ്ട്. അത്തരം പ്രശ്‌നങ്ങളൊന്നും ഞങ്ങളെ ബാധിക്കില്ല. കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരം ഞങ്ങള്‍ ജയിച്ചു. അതപ്പോള്‍ കഴിഞ്ഞു. സൂപ്പര്‍ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ വീണ്ടും ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കണമെന്നുള്ള റിപ്പോര്‍ട്ട് വായിച്ചിരുന്നു. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ചിരിയാണ് വന്നത്.'' ബംഗളൂരു എഫ്‌സി കോച്ച് സിമോണ്‍ ഗ്രെയ്‌സണ്‍ ചിരിയോടെ പറഞ്ഞു.

അതേസമയം, വിവാദ ഗോളിനെ തുടര്‍ന്ന് ഗ്രൗണ്ട് വിട്ട ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയുണ്ടാവുമെന്ന് ഉറപ്പായി. ക്ലബ് പിഴയടയ്‌ക്കേണ്ടി വരുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കഴിഞ്ഞദിവസം ചേര്‍ന്ന അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ എന്താണ് ശിക്ഷാനടപടിയെന്ന് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 

ഐ ലീഗിലെ 10 ടീമുകളും ഐ.എസ് എല്ലിലെ 11 ടീമുകളുമാണ് സൂപ്പര്‍ കപ്പില്‍ പങ്കെടുക്കുന്നത്. ഐ ലീഗിലെ 10 ടീമുകളുടെ നോക്ക് ഔട്ട് മത്സരങ്ങളോടെയാണ് സൂപ്പര്‍ കപ്പിന് കോഴിക്കോട് തുടക്കമാവുക. ഇതില്‍ നിന്ന് ജയിക്കുന്ന അഞ്ചു ടീമുകളെ ഉള്‍പ്പെടുത്തിയാണ് രണ്ടാംഘട്ട മത്സരങ്ങള്‍. സൂപ്പര്‍ കപ്പ് ചാംപ്യന്‍മാരും കഴിഞ്ഞ സീസണിലെ ഐ ലീഗ് ചാംപ്യന്‍മാരും ഏറ്റുമുട്ടി ജയിക്കുന്നവരായിരിക്കും അടുത്ത സീസണിലെ എഎഫ്‌സി കപ്പിന് ഇന്ത്യയില്‍ നിന്ന് യോഗ്യത നേടുക.

ഇന്‍ഡോറിലെ പരാജയം കണ്ണ് തുറപ്പിച്ചു; താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി രാഹുല്‍ ദ്രാവിഡ്