എഐഎഫ്എഫ് ഭരണഘടനയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി ഉത്തരവ് വൈകുന്നതിനാല്‍ പ്രശ്‌ന പരിഹാരം ഉണ്ടാകാന്‍ സാധ്യത കുറവാണ്. 

മുംബൈ: കടുത്ത പ്രതിസന്ധിക്കിടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നടത്തിപ്പില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. ബ്ലാസറ്റേഴ്‌സ് അടക്കം ക്ലബ്ബുകളുമായാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചര്‍ച്ച നടത്തുന്നത്. എഐഎഫ്എഫ് ഭരണഘടനയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി ഉത്തരവ് വൈകുന്നതിനാല്‍ ഇന്നത്തെ ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരം ഉണ്ടകാന്‍ സാധ്യത കുറവാണ്. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും ലീഗ് നടത്തിപ്പുകാരായ എഫ്എസ്ഡിഎല്‍ ആയിട്ടുള്ള സംപ്രേഷണ അവകാശ കരാര്‍ കാലാവധി ഡിസംബറില്‍ കഴിയുന്നതുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പമാണ് ഐഎസ്എല്‍ മരവിപ്പിക്കാന്‍ കാരണമായത്.

Add Asianetnews as a Preferred SourcegooglePreferred

കരാര്‍ ഒപ്പുവയ്ക്കാതെ ലീഗ് തുടങ്ങാനാവില്ലെന്നാണ് നടത്തിപ്പുകാരുടെ നിലപാട്. അതേസമയം കോടതി ഉത്തരവ് വരുന്നത് വരെ ഫെഡറേഷന് സ്വയം തീരുമാനം എടുക്കാനാവില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം. ഇന്ത്യന്‍ ഫുട്‌ബോളിന്റെ തലവര മാറ്റാനെത്തിയ ലീഗാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ആവേശവും ആരവും ഓരോ വര്‍ഷവും കുറയുന്നു എന്ന പരാതിക്കിടെയാണ് ഇപ്പോഴത്തെ പുതിയ പ്രതിസന്ധി. അടുത്തെങ്ങും കണാത്ത തരത്തിലുള്ള പ്രതിസന്ധി. ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് പെട്ടെന്നൊരു ദിവസം ഇക്കൊല്ലം ഐഎസ്എല്‍ ഉണ്ടായേക്കില്ലെന്ന് വാര്‍ത്തകളെത്തിയത്.

പ്രശ്‌നം പരിഹരിക്കാനും ഇക്കൊല്ലം ടൂര്‍ണമെന്റ് മുടങ്ങാതിരിക്കാനും വലിയ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ മാസം എട്ട് ക്ലബുകള്‍ ചേര്‍ന്ന് പശ്‌ന പരിഹരാരത്തിന് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബ്ലാസ്റ്റേഴ്‌സും ബെംഗളൂരവുമടക്കം മുന്‍നിര ക്ലബുകളാണ് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടത്. ഈ എട്ട് ക്ലബുകള്‍ക്ക് പുറമേ മറ്റ് ക്ലബുകളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. 13 ടീമുകളാണ് പോയ വര്‍ഷം കളത്തിലിറങ്ങിയത്. ഇതില്‍ മോഹന്‍ ബഗാന്‍മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലാത്തത്.

ലീഗിന്റെ നടത്തിപ്പ് പ്രതിസന്ധിയില്‍ ആയതോടെ പല ക്ലബ്ബുകളും ശമ്പളം തടഞ്ഞു. പ്രധാന താരങ്ങള്‍ അടക്കം പ്രതിസന്ധിയിലായി. സുനില്‍ ഛേത്രി അടക്കമുള്ള താരങ്ങള്‍ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ എന്നിട്ടും പ്രശ്‌നം പരിഹരിച്ചിട്ടില്ല. ഒടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സിലും സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ക്ക് എല്ലാവരുടെയും ശമ്പളം വെട്ടി കുറച്ചു. 30 മുതല്‍ 50 ശതമാനം വരെ ശമ്പളം കുറച്ചിട്ടുണ്ട്. ക്ലബ്ബിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്നതായി ചെന്നൈ അറിയിച്ചത് കഴിഞ്ഞ ദിവസമാണ്.

ജൂലൈയിലെ ശമ്പളം നല്‍കാന്‍ ആവില്ലെന്ന് നിലപാടെടുത്തു. യൂത്ത് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. എല്ലാ നടപടികളും നടത്തിവെക്കുന്ന ആദ്യ ഫ്രാഞ്ചൈസി ആണ് ചെന്നൈ. കൂടുതല്‍ ക്ലബുകള്‍ ഈ രീതിയിലേക്ക് വന്നാല്‍ വലിയ പ്രതിസന്ധിയാകും ഉണ്ടാവുക. ചര്‍ച്ചയില്‍ എന്തെങ്കിലും അനുകൂല തീരുമാനം ഉണ്ടാകുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

YouTube video player