സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമയില്ലാതെയിറങ്ങിയ റയല്‍ മാഡ്രിഡിന് ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍
മാഡ്രിഡ്: ലാലിഗയിലെ (LaLiga 2021-22) എൽ ക്ലാസിക്കോയിൽ (El Clasico) റയല്‍ മാഡ്രിഡിനെ (Real Madrid) തകർത്തെറിഞ്ഞ് ബാഴ്‌സലോണ (Barcelona FC). എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്‌സയുടെ വിജയം. ഇരട്ട ഗോളുകളുമായി ഒബമയാങ് (Pierre-Emerick Aubameyang) ബാഴ്‌സയുടെ ഹീറോയായി. പന്ത് സൂക്ഷിക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും മുന്‍തൂക്കം നേടി ആധികാരികമാണ് ബാഴ്‌സയുടെ (Barca) ജയം.
സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമയില്ലാതെയിറങ്ങിയ റയല്‍ മാഡ്രിഡിന് ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. 29-ാം മിനുറ്റില്‍ ഒബമയാങ് റയലിന് ആദ്യ അടി കൊടുത്തു. 38-ാം മിനുറ്റില്‍ റൊണാള്‍ഡ് അറഹോയും ലക്ഷ്യം കണ്ടതോടെ ആദ്യപകുതിയില്‍ തന്നെ ബാഴ്‌സ രണ്ട് ഗോള്‍ ലീഡെടുത്തു. രണ്ടാംപകുതി തുടങ്ങി 47-ാം മിനുറ്റില്‍ ഫെരാന്‍ ടോറസ് വല ചലിപ്പിച്ചപ്പോള്‍ 51-ാം മിനുറ്റില്‍ തന്‍റെ രണ്ടാം ഗോള്‍ കുറിച്ച ഒബമയാങ് പട്ടിക പൂര്‍ത്തിയാക്കി ബാഴ്‌സയുടെ ജയമുറപ്പിച്ചു.
തോറ്റെങ്കിലും റയലിന്‍റെ ഒന്നാം സ്ഥാനത്തിന് ഭീഷണിയില്ല. 29 മത്സരങ്ങളില്‍ 66 പോയിന്‍റുമായി റയല്‍ തലപ്പത്ത് തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള സെവിയ്യയ്‌ക്ക് 57 പോയിന്‍റുകളേയുള്ളൂ. ജയത്തോടെ ബാഴ്‌സ 28 കളിയില്‍ 54 പോയിന്‍റോടെ മൂന്നാം സ്ഥാനത്തേക്ക് ചേക്കേറി.
