ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ടും ഘാനയും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ഘാനയുടെ ശക്തമായ പ്രതിരോധക്കോട്ട തകർക്കാൻ ഇംഗ്ലണ്ടിന് സാധിച്ചില്ല, കൂടാതെ അവസാന നിമിഷം ലഭിച്ച സുവർണ്ണാവസരം നഷ്ടപ്പെടുത്തുകയും ചെയ്തു.  

ദോഹ: ലോകകപ്പിൽ ഫുട്ബോൾ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ഇംഗ്ലണ്ടും ഘാനയും തമ്മിലുള്ള പോരാട്ടം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. തോമസ് ടുഹേലിന്റെ പരിശീലനത്തിലിറങ്ങിയ ഇംഗ്ലണ്ടിന് ഘാനയുടെ കടുപ്പമേറിയ പ്രതിരോധക്കോട്ട തകർക്കാൻ സാധിച്ചില്ല. മത്സരത്തിലുടനീളം വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് ഇംഗ്ലീഷ് നിരയ്ക്ക് സൃഷ്ടിക്കാൻ സാധിച്ചത്. ഘാനയുടെ ശക്തമായ ഡിഫൻസീവ് 'ലോ ബ്ലോക്ക്' മറികടക്കാൻ ഇംഗ്ലണ്ട് താരങ്ങൾ കടുത്ത പോരാട്ടം തന്നെ നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചതാണെങ്കിലും നിർഭാഗ്യം വില്ലനാവുകയായിരുന്നു. കളി അവസാനിക്കാറായ ഘട്ടത്തിൽ നിക്കോ ഒറെയ്‌ലി തൊടുത്ത മനോഹരമായ ഹെഡ്ഡർ പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു. പോസ്റ്റിലിടിച്ചു മടങ്ങിയ പന്ത് റീബൗണ്ടിലൂടെ ലഭിച്ച ഹാരി കെയ്ൻ ശക്തമായി അടിച്ചെങ്കിലും പന്ത് പോസ്റ്റിന് മുകളിലൂടെ പറക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന് ലഭിച്ച സുവർണ്ണാവസരം നഷ്ടമായി. കളിയിലുടനീളം ഒന്നിലധികം തവണ ഇരു ടീമിലെയും കളിക്കാർ തമ്മിൽ മൈതാനത്ത് കടുത്ത വാക്പോരിലും പ്രകോപനങ്ങളിലും ഏർപ്പട്ടു. പലപ്പോഴും കളിക്കാര്‍ നിയന്ത്രണം വിട്ട് പെരുമാറി. മത്സരം സമനിലയിലായെങ്കിലും ലഭിച്ച ഓരോ പോയിന്റോടെയും ഇരു രാജ്യങ്ങളും ലോകകപ്പിന്റെ അടുത്ത ഘട്ടമായ നോക്കൗട്ടിലേക്ക് പ്രവേശിക്കാനുള്ള സാധ്യതകൾ ഏറെക്കുറെ ഉറപ്പാക്കിയിട്ടുണ്ട്. ശക്തരായ ഇംഗ്ലണ്ടിനെ സമനിലയിൽ തളയ്ക്കാനായത് ഘാനയ്ക്ക് വരും മത്സരങ്ങളിൽ വലിയ ആത്മവിശ്വാസം നൽകും.