ഇംഗ്ലീഷ് താരങ്ങള്‍ പെനാല്‍റ്റി പാഴാക്കിയ സംഭവം; ഉത്തരവാദിത്വം തനിക്കെന്ന് സൗത്‌ഗേറ്റ്
പകരക്കാരായിറങ്ങിയ യുവതാരങ്ങളെയും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കിക്കേല്‍പിച്ചതിന് സൗത്‌ഗേറ്റ് വലിയ വിമര്‍ശനം നേരിടുകയാണ്. സീനിയര്‍ താരങ്ങള്‍ നില്‍ക്കേ ജൂനിയര്‍ താരങ്ങളെ പന്തേല്‍പിച്ചു എന്നതാണ് വിമര്‍ശനം.
വെംബ്ലി: യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കിക്കെടുക്കാന്‍ താരങ്ങളെ തെരഞ്ഞെടുത്തതില്‍ ഉത്തരവാദിത്വം തനിക്കെന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ ടീം പരിശീലകന്‍ ഗാരെത് സൗത്‌ഗേറ്റ്. ആരൊക്കെ പെനാല്‍റ്റി എടുക്കണം എന്നത് തന്‍റെ മാത്രം തീരുമാനമായിരുന്നു എന്നാണ് ബിബിസിയോട് സൗത്‌ഗേറ്റിന്‍റെ പ്രതികരണം. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ മൂന്ന് കിക്കുകള്‍ നഷ്‌ടമാക്കിയതാണ് ഇംഗ്ലണ്ടിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. പെനാല്‍റ്റി എടുക്കാന്‍ യുവതാരങ്ങളെയും തെരഞ്ഞെടുത്ത സൗത്‌ഗേറ്റിന്‍റെ രീതി വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.
'പെനാല്‍റ്റിയുടെ കാര്യത്തില്‍ തീരുമാനം എന്‍റേതായിരുന്നു. അതിന്‍റെ ഉത്തരവാദിത്വം പൂര്‍ണമായും എനിക്കാണ്. പരിശീലന സമയത്തെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ പെനാല്‍റ്റിയെടുക്കാനുള്ള താരങ്ങളെ ഞാന്‍ തെരഞ്ഞെടുക്കുകയായിരുന്നു. ആരും സ്വമേധയാ പെനാല്‍റ്റിക്ക് ഒരുങ്ങിയതല്ല. ഒന്നിച്ച് നിന്ന് ടീമായി കളിച്ചാണ് ജയിച്ചത്. അതുപോലെ തന്നെ പരാജയത്തിന്റെ ഉത്തരവാദിത്തവും എല്ലാവര്‍ക്കുമാണ്' എന്നും സൗത്‌ഗേറ്റ് പറഞ്ഞു.
ടീം നിരാശര്‍, രണ്ടാംപകുതി പോരാ...സമ്മതിച്ച് സൗത്‌ഗേറ്റ്
ഇംഗ്ലീഷ് ടീം വളരെ നിരാശരാണ് എന്ന് പറഞ്ഞ ഗാരെത് സൗത്‌ഗേറ്റ്, രണ്ടാംപകുതിയില്‍ അത്ര മികച്ചതായിരുന്നില്ല പ്രകടനം എന്ന് തുറന്നുസമ്മതിച്ചു.
'ഞങ്ങള്‍ വളരെയേറെ നിരാശരായി. താരങ്ങള്‍ അവരുടെ കഴിവിന്‍റെ പരമാവധി പരിശ്രമിച്ചു, അവര്‍ കയ്യടി അര്‍ഹിക്കുന്നുണ്ട്. ചില സമയങ്ങളിൽ അവർ വളരെ നന്നായി കളിച്ചു. ചില നേരങ്ങളില്‍ പന്ത് വേണ്ടത്ര കാല്‍ക്കല്‍വെച്ചില്ല, പ്രത്യേകിച്ച് രണ്ടാം പകുതിയുടെ തുടക്കത്തിൽ. കുറ്റപ്പെടുത്തലുകൾ നടത്താൻ കഴിയില്ല. ഈ രാത്രി നമ്മുടെ ഡ്രസിംഗ് റൂം അവിശ്വസനീയമാംവിധം വേദനാജനകമാണ്' എന്നും ഇംഗ്ലീഷ് പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.
വെബ്ലിയില്‍ നടന്ന ഇറ്റലി-ഇംഗ്ലണ്ട് കലാശപ്പോരില്‍ ഇരു ടീമും ഓരോ ഗോളടിച്ച് തുല്യത പാലിച്ചതോടെയാണ് വിജയികളെ തെരഞ്ഞെടുക്കാന്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളിന് ഇറ്റലി വിജയിക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ ഇറ്റലിയുടെ ബെലോട്ടിക്കും ജോർജീഞ്ഞോയ്‌ക്കും ഉന്നംതെറ്റിയപ്പോള്‍ ഇംഗ്ലണ്ട് നിരയില്‍ മാര്‍ക്കസ് റാഷ്‌ഫോർഡ്, ജേഡന്‍ സാഞ്ചോ, ബുകായോ സാക്ക എന്നിവർക്ക് പിഴച്ചു. പേരെടുത്ത താരങ്ങളെങ്കിലും പകരക്കാരായിറങ്ങിയ യുവതാരങ്ങളെയും കിക്കേല്‍പിച്ചതിന് സൗത്‌ഗേറ്റ് വലിയ വിമര്‍ശനം നേരിടുകയാണ്. റാഷ്‌ഫോര്‍ഡിന് 23 ഉം സാഞ്ചേയ്‌ക്ക് 21 ഉം സാക്കയ്‌ക്ക് 19 ഉം വയസാണ് പ്രായം.
പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയ താരങ്ങള്‍ക്ക് വംശീയാധിക്ഷേപം
അതേസമയം പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയതിന് റാഷ്‌ഫോര്‍ഡിനും സാഞ്ചോയ്‌ക്കും സാക്കയ്‌ക്കും എതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഇംഗ്ലീഷ് ആരാധകരില്‍ ചിലര്‍ വംശീയാധിക്ഷേപം നടത്തി. ഒരു തരത്തിലുള്ള വിവേചനവും അംഗീകരിക്കില്ലെന്ന് സംഭവത്തില്‍ ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ പ്രതികരിച്ചു. ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് താരങ്ങള്‍ക്കെതിരായ വംശീയാധിക്ഷേപത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താരങ്ങളെ ലക്ഷ്യമിട്ടുള്ള അധിക്ഷേപങ്ങളും വംശീയ പ്രസ്‌താവനകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി പൊലീസ് സ്ഥിരീകരിച്ചു.
കൂടുതല്‍ യൂറോ വാര്‍ത്തകള്‍
വെംബ്ലിയില്‍ നീലകടലിരമ്പം, അസൂറികളുടേത് രണ്ടാം യൂറോ കിരീടം; ഇംഗ്ലണ്ട് കാത്തിരിക്കണം
'ഇറ്റ്‌സ് കമിംഗ് ഹോം', വീണ്ടും തോറ്റുപോയൊരു പാട്ട്; തറവാടുമുറ്റത്തും കണ്ണീരണിഞ്ഞ് ഇംഗ്ലണ്ട്
ചരിത്രം കുറിച്ച് ഇറ്റലി ഗോളി ഡോണറുമ്മ, യൂറോയുടെ താരം; ഗോള്‍ഡണ്‍ ബൂട്ട് റൊണാള്‍ഡോയ്‌ക്ക്
തോല്‍വിയറിയാതെ 34 മത്സരങ്ങള്‍; സ്വപ്‌നക്കുതിപ്പില്‍ റെക്കോര്‍ഡിനരികെ ഇറ്റലി!
ഇറ്റാലിയൻ ദേശീയ ഗാനത്തെ കൂവി; യൂറോ കലാശപ്പോരിലും പുലിവാല്‍ പിടിച്ച് ഇംഗ്ലീഷ് ആരാധകര്‍, വിവാദം
നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona