ഫിഫ ലോകകപ്പ് 2026-ലെ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ഇംഗ്ലണ്ട് ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തി. ബുക്കായോ സാകയുടെ ഹാട്രിക് മികവിൽ ഇംഗ്ലണ്ട് നേടിയ ഈ വിജയം, 1966-ന് ശേഷമുള്ള അവരുടെ ഏറ്റവും മികച്ച ലോകകപ്പ് നേട്ടമായി മാറി. കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകൾ ഫ്രാൻസിനെ രക്ഷിച്ചില്ല.
മിയാമി: ഫിഫ ലോകകപ്പ് 2026-ന്റെ മൂന്നാം സ്ഥാനക്കാർക്കായുള്ള ആവേശപ്പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം. ഫ്ലോറിഡയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന ഗോളടിപ്പൂരത്തിനൊടുവിൽ നാലിനെതിരെ ആറ് ഗോളുകൾക്കാണ് ഇംഗ്ലണ്ട് വിജയം പിടിച്ചടക്കിയത്. 1966-ൽ ലോകകിരീടം നേടിയ ശേഷം ഇംഗ്ലണ്ട് ലോകകപ്പ് ചരിത്രത്തിൽ നേടുന്ന ഏറ്റവും മികച്ച നേട്ടമാണിത്.
മത്സരത്തിലുടനീളം ഇംഗ്ലണ്ടിന്റെ ബുക്കായോ സാക ഹാട്രിക് ഗോളുകളുമായി തിളങ്ങി. ഫ്രാൻസിന് വേണ്ടി സൂപ്പർ താരം കിലിയൻ എംബാപ്പെ ഇരട്ട ഗോളുകൾ നേടിയെങ്കിലും ഫ്രഞ്ച് പടയെ വിജയത്തിലെത്തിക്കാൻ അത് മതിയായില്ല. എങ്കിലും ഈ സീസണിലെയും ഏക്കാലത്തെയും ഗോൾവേട്ടക്കാരിൽ എംബാപ്പെ ഒന്നാമതെത്തി. ഈ സീസണിൽ 10 ഗോളും ആകെ 22 ഗോളുകളുമാണ് അദ്ദേഹത്തിൻ്റെ നേട്ടം. ലയണൽ മെസിയാണ് തൊട്ടുപിന്നിൽ.
കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ഡെക്ലൻ റൈസിലൂടെ ഇംഗ്ലണ്ട് ലീഡ് എടുത്തു. 18-ാം മിനിറ്റിൽ എസ്രി കോൻസയും, 37, 45+1 മിനിറ്റുകളിൽ ബുക്കായോ സാകയും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയിൽ ഇംഗ്ലണ്ട് 4-0 ന് മുന്നിലെത്തി. തീർത്തും നിരാശരായി ആദ്യ പകുതിയുടെ ഇടവേളയ്ക്ക് പിരിഞ്ഞ ഫ്രാൻസ് വർധിതവീര്യത്തോടെ തിരികെ വന്നതാണ് രണ്ടാംപകുതിയിൽ കണ്ടത്. തന്ത്രങ്ങൾ മാറ്റിയ ഫ്രാൻസ് ശക്തമായി തിരിച്ചടിച്ചു. 48, 66 മിനിറ്റുകളിൽ കിലിയൻ എംബാപ്പെയും 54-ാം മിനിറ്റിൽ ബ്രാഡ്‌ലി ബാർക്കോളയും ഫ്രാൻസിനായി സ്കോർ ചെയ്തതോടെ കളിയിലെ ലീഡ് 4-3 ആയി കുറഞ്ഞു. എന്നാൽ കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ ഇംഗ്ലണ്ട് വീണ്ടും കളം നിറഞ്ഞു. 87-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സാക തന്റെ ഹാട്രിക് തികച്ചു (5-3). തൊട്ടുപിന്നാലെ ഇഞ്ചുറി ടൈമിൽ (90+6) ഉസ്മാൻ ഡെംബെലെ ഫ്രാൻസിൻ്റെ നാലാം ഗോൾ കണ്ടെത്തിയെങ്കിലും 90+8-ാം മിനിറ്റിൽ ജൂഡ് ബെല്ലിംഗം ഇംഗ്ലണ്ടിന്റെ ആറാം ഗോൾ നേടി വിജയം ഉറപ്പിച്ചു.


