ക്രൊയേഷ്യക്കെതിരായ വിജയത്തിന് ശേഷം ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന് അപ്രതീക്ഷിത സമ്മാനം ലഭിച്ചു. ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ ഒപ്പിട്ട ജേഴ്സിയാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തിന് കൈമാറിയത്. ഈ സവിശേഷമായ സമ്മാനത്തിൽ കെയ്ൻ തൻ്റെ സന്തോഷവും നന്ദിയും രേഖപ്പെടുത്തി.
ലണ്ടന്‍: 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ക്രൊയേഷ്യക്കെതിരെ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്നെ തേടി ഒരു അപ്രതീക്ഷിത സമ്മാനമെത്തി. തന്റെ കുട്ടിക്കാലത്തെ ആരാധനാപാത്രവും ബ്രസീലിയന്‍ ഇതിഹാസവുമായ റൊണാള്‍ഡോ നസാരിയോ ഒപ്പുവെച്ച ബ്രസീല്‍ ജേഴ്സിയാണ് മത്സരശേഷം കെയ്ന് സമ്മാനമായി ലഭിച്ചത്. മത്സരത്തില്‍ ഇരട്ട ഗോളുകളോടെ ത്രീ ലയണ്‍സിനെ വിജയത്തിലേക്ക് നയിച്ച് മണിക്കൂറുകള്‍ക്കകമാണ് ഈ മനോഹര നിമിഷം അരങ്ങേറിയത്.
ജൂണ്‍ 17ന് നടന്ന മത്സരത്തില്‍ തോമസ് ടുഹെലിന്റെ കീഴിലിറങ്ങിയ ഇംഗ്ലണ്ട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ക്രൊയേഷ്യയെ തകര്‍ത്തത്. മത്സരത്തിലെ മികച്ച പ്രകടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ബയേണ്‍ മ്യൂണിക്ക് സ്ട്രൈക്കറെ ഞെട്ടിച്ചുകൊണ്ട് ഒരു ബ്രസീലിയന്‍ മാധ്യമപ്രവര്‍ത്തകനാണ് ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫോര്‍വേഡുമാരില്‍ ഒരാളായ റൊണാള്‍ഡോയുടെ ഒപ്പുവെച്ച ജേഴ്സി അദ്ദേഹത്തിന് കൈമാറിയത്.
ജേഴ്സി കെയ്ന് നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകന്‍ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു... ''ഞാന്‍ ഇത് നിങ്ങള്‍ക്ക് വേണ്ടി കൊണ്ടുവന്നതാണ്, ഇത് സാക്ഷാല്‍ റൊണാള്‍ഡോ ഒപ്പുവെച്ച ജേഴ്സിയാണ്.'' മാധ്യമപ്രവര്‍ത്തകന്‍ കെയ്നോട് പറഞ്ഞു. ഈ അപ്രതീക്ഷിത സമ്മാനം കണ്ട് അത്ഭുതപ്പെട്ട ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഉടന്‍ തന്നെ തന്റെ നന്ദി രേഖപ്പെടുത്തി. ''ഇത് ശരിക്കും സവിശേഷമായ ഒന്നാണ്. വളരെ നന്ദി. ഇതൊരു വലിയ സമ്മാനമാണ്.'' പുഞ്ചിരിയോടെ കെയ്ന്‍ മറുപടി നല്‍കി.
ലോക ഫുട്‌ബോളിന്റെ നെറുകയിലേക്ക് വളരുന്നതിനിടയില്‍ കെയ്നെ സ്വാധീനിച്ച കളിക്കാരെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ സമ്മാനമെന്ന് മാധ്യമപ്രവര്‍ത്തകന്‍ സൂചിപ്പിച്ചപ്പോള്‍, ഫുട്‌ബോളില്‍ റൊണാള്‍ഡോ ചെലുത്തിയ സ്വാധീനത്തെ കെയ്ന്‍ ഏറെ പുകഴ്ത്തി. ''തീര്‍ച്ചയായും, ഇത് വളരെ വിശേഷപ്പെട്ട ഒരു സമ്മാനമാണ്. ഞാന്‍ ഇതിനെ ഏറെ വിലമതിക്കുന്നു. എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളുടെ ഇത്രയും സവിശേഷമായ ഒരു ജേഴ്സി ലഭിച്ചതില്‍ വലിയ സന്തോഷം. ഞാന്‍ ഇതിന് നന്ദി പറയുന്നു.'' കെയ്ന്‍ വ്യക്തമാക്കി.
ബ്രസീലിനൊപ്പം രണ്ട് തവണ ലോകകപ്പ് കിരീടം ചൂടിയ റൊണാള്‍ഡോ രാജ്യത്തിനായി 62 ഗോളുകള്‍ നേടിയിട്ടുണ്ട്. കെയ്ന്‍ ഉള്‍പ്പെടെയുള്ള ഒരു തലമുറയിലെ മുഴുവന്‍ സ്ട്രൈക്കര്‍മാരുടെയും റോള്‍ മോഡലായിരുന്നു റൊണാള്‍ഡോ.

