ലോകകപ്പ് ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് നെയ്മർ ഗ്രൗണ്ടിൽ പരിശീലനത്തിന് ഇറങ്ങുന്നത്.
ന്യൂജേഴ്സി: ലോകകപ്പിൽ മൊറോക്കോക്കെതിരായ ആദ്യ മത്സരത്തിലെ നിരാശപ്പെടുത്തുന്ന സമനിലയ്ക്ക് പിന്നാലെ ബ്രസീൽ ആരാധകർക്ക് ആവേശ വാർത്ത. പരിക്കിന്‍റെ പിടിയിലായിരുന്ന സൂപ്പർ താരം നെയ്മർ ജൂനിയർ പരിശീലനം പുനരാരംഭിച്ചു. അമേരിക്കയിലെ ബ്രസീലിന്‍റെ പരിശീലന ക്യാമ്പായ ന്യൂജേഴ്സിയിലെ കൊളംബിയ പാർക്കിൽ താരം ആദ്യമായി മൈതാനത്തിറങ്ങി നേരിയ റണ്ണിങ് അടക്കമുള്ള ഫിറ്റ്‌നസ് ട്രെയിനിങ് നടത്തുന്ന ദൃശ്യങ്ങൾ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ പുറത്തുവിട്ടു.
ലോകകപ്പ് ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് നെയ്മർ ഗ്രൗണ്ടിൽ പരിശീലനത്തിന് ഇറങ്ങുന്നത്. മെയ് മാസത്തിൽ സാന്‍റോസിന് വേണ്ടി കളിക്കുന്നതിനിടെയേറ്റ വലത് കാലിലെ 'ഗ്രേഡ് 2' പരിക്കാണ് താരത്തിന് വില്ലനായത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ നെയ്മര്‍ കളിക്കുന്ന കാര്യം സംശയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് നെയ്മര്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ പുറത്തുവിട്ടത്.
ആദ്യ മത്സരത്തിൽ മൊറോക്കോയ്ക്കെതിരെ നെയ്മർ ഇല്ലാതെ ഇറങ്ങിയ കാനറികൾ 1-1 ന് സമനില വഴങ്ങിയിരുന്നു. നെയ്മറുടെ അഭാവം ടീമിന്‍റെ മുന്നേറ്റ നിരയിൽ പ്രകടമായിരുന്നു. ശനിയാഴ്ച ഹെയ്ത്തിക്കെതിരെയാണ് ബ്രസീലിന്‍റെ അടുത്ത മത്സരം. നെയ്മർ മൈതാനത്ത് തിരിച്ചെത്തിയത് ടീമിന് വലിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും, ഹെയ്ത്തിക്കെതിരായ മത്സരത്തിൽ താരം ആദ്യ ഇലവനിൽ കളിക്കുമോ എന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല.
പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാതെ താരത്തെ കളത്തിലിറക്കി റിസ്ക് എടുക്കാൻ കോച്ച് കാർലോ ആൻസലോട്ടിയും മെഡിക്കൽ സംഘവും തയ്യാറായേക്കില്ല. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളിൽ നെയ്മർക്ക് വിശ്രമം നല്‍കി, നോക്കൗട്ട് റൗണ്ടിലേക്ക് പൂർണ്ണ ഫിറ്റ്‌നസോടെ താരത്തെ ലഭ്യമാക്കാനാണ് ബ്രസീലിയൻ മാനേജ്‌മെന്‍റിന്‍റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
