നിലവിലെ സാഹചര്യത്തിൽ മുന്നോട്ട് പോകാൻ ആകില്ലെന്നും അനിശ്ചിതത്വങ്ങളുടെ ലീഗിൽ തുടരുക എളുപ്പമല്ലെന്നും സാമ്പത്തിക പ്രതിസന്ധിയും വെല്ലുവിളിയാണെന്നും കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പടെയുള്ള ക്ലബുകള്‍
കൊച്ചി: അടച്ചുപൂട്ടൽ സൂചന നൽകി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിലെ സാഹചര്യത്തിൽ മുന്നോട്ട് പോകാൻ ആകില്ലെന്നും അനിശ്ചിതത്വങ്ങളുടെ ലീഗിൽ തുടരുക എളുപ്പമല്ലെന്നും സാമ്പത്തിക പ്രതിസന്ധിയും വെല്ലുവിളിയാണെന്നും ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പടെയുള്ള ക്ലബുകള്‍ സംയുക്‌ത പ്രസ്‌താവനയും പുറത്തിറക്കി. എഐഎഫ്എഫ് നിർദേശങ്ങൾ വരുത്തുന്നത് നഷ്‌ടം മാത്രമാണെന്നും പ്രസ്‌താവനയിലുണ്ട്. ഈ സംയുക്ത പ്രസ്‌താവന കേരള ബ്ലാസ്റ്റേഴ്‌സും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചു.

ബ്ലാസ്റ്റേഴ്‌സ് അടച്ചുപൂട്ടുമോ?
അനിശ്ചിതത്വങ്ങളുടെ മൈതാനത്താണ് ഇത്തവണ ഐഎസ്എൽ തുടങ്ങിയത്. വൈകിത്തുടങ്ങിയ സീസണിന് മുൻകാല വരവേൽപ്പുകളൊന്നും ഉണ്ടായില്ല. കളി കാണാൻ ആളുകളും കൊച്ചി സ്റ്റേഡിയത്തിലേക്ക് ഒഴുകിയില്ല. ബ്ലാസ്റ്റേഴ്‌സാകട്ടെ സീസണിലെ ആദ്യ പകുതി രുചിച്ചത് തോൽവി മാത്രം. അതിനിടെ ആരാധക കൂട്ടായ്‌മ മഞ്ഞപ്പടയുടെ ബഹിഷ്‌കരണവും കോച്ചിനെ മാറ്റി പരീക്ഷിച്ചതും വലിയ വാര്‍ത്തയായി. ഒടുവിലെ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് മികച്ചുനിന്നെങ്കിലും ഈ പോക്ക് പോയാല്‍ അടുത്ത സീസണിന് ക്ലബ് ഉണ്ടാകില്ലെന്നാണ് ഒടുവിലെ അറിയിപ്പ്. അവസാന മത്സര ശേഷം താരങ്ങളും ക്ലബിന്‍റെ ഭാവിയിൽ ആശങ്ക പങ്കുവച്ചിരുന്നു.
നിലവിലെ സാഹചര്യത്തിൽ മുന്നോട്ടു പോകാനാവില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സിനെ പോലെ മറ്റ് ക്ലബുകളും വ്യക്തമാക്കുന്നു. ഐഎസ്എല്‍ ക്ലബുകള്‍ എല്ലാവരേയും ഒരുപോലെ അലട്ടുന്നത് സാമ്പത്തിക പ്രതിസന്ധിയാണ്. സ്വന്തം മൈതാനം, ജൂനിയര്‍ അക്കാദമികൾ അടക്കമുള്ള എഐഎഫ്എഫ് വ്യവസ്ഥകൾ നഷ്‌ടം മാത്രമേ സമ്മാനിക്കൂ എന്നാണ് ക്ലബ്ലുകളുടെ പൊതു നിലപാട്. ഒന്നുകിൽ അടുത്ത സീസണിന് മുമ്പ് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ഇക്കാര്യങ്ങളില്‍ ഇളവ് നൽകണം, അല്ലെങ്കിൽ ക്ലബുകൾ തീരുമാനം മാറ്റണം. രണ്ടുമുണ്ടായില്ലെങ്കിൽ ആരാധകര്‍ക്ക് മിച്ചം നിരാശ മാത്രമാകും.



