ഇന്റര്‍ മയാമിക്ക് വേണ്ടിയുള്ള മത്സരം പൂര്‍ത്തിയാക്കാതെ ലിയോണല്‍ മെസി കളം വിട്ടത് ലോകകപ്പിനൊരുങ്ങുന്ന അര്‍ജന്റീനയ്ക്ക് ആശങ്കയായി. പേശികള്‍ക്ക് പരിക്കില്ലെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് പിന്മാറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരത്തിനു 23 ദിവസം മാത്രം ബാക്കി നില്‍ക്കെ ആശങ്കയായി ലിയോണല്‍ മെസി. മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍ മയാമിയുടെ മത്സരം പൂര്‍ത്തിയാക്കാതെ മെസി മടങ്ങി. 73ആം മിനിറ്റില്‍ ഫ്രീ കിക്കിന് പിന്നാലെ സബ്സ്റ്റിട്യൂഷന്‍ ആവശ്യപ്പെട്ട മെസ്സി, നേരേ ലോക്കര്‍ റൂമിലേക്ക് നടക്കുകയായിരുന്നു. തുട ഞരമ്പില്‍ പരിക്കെറ്റെന്ന അഭ്യൂഹങ്ങള്‍ തുടക്കത്തില്‍ ഉയര്‍ന്നെങ്കിലും, മുന്‍കരുതലിന്റെ ഭാഗമായി മെസി പിന്മാറി എന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.

മെസിയുടെ പേശികള്‍ക്ക് പരിക്കില്ലെന്നും, അര്‍ജന്റീന ടീമിനൊപ്പം യാത്ര ചെയ്യാറുള്ള മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയുന്നുണ്ട്. അതേസമയം ഇന്റര്‍ മായമിയുടെ മെഡിക്കല്‍ സംഘം മെസ്സിയെ പരിശോധിക്കും എന്ന് മാത്രമാണ് ഔദ്യോഗിക അറിയിപ്പ്. നിലവിലെ ജേതാക്കള്‍ ആയ അര്‍ജന്റീനയുടെ നായകന്‍ കൂടിയാണ് മെസി. അല്‍ജീറിയ, ഓസ്ട്രീയ, ജോര്‍ദാന്‍ ടീമുകള്‍ ആണ് ഗ്രൂപ്പില്‍ അര്‍ജന്റീനയുടെ എതിരാളികള്‍.

ആഴ്‌സനലിന് ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ചതിന് പിന്നാലെ അവസാന മത്സരവും ജയിച്ച് ആഴ്‌സണല്‍. ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചാണ് ആഴ്‌സണല്‍ കിരീടധാരണം ആഘോഷമാക്കിയത്. ഗബ്രിയേല്‍ ജെസ്യൂസ്, നോനി മഡ്യൂക്കേ എന്നിവരുടെ ഗോളുകള്‍ക്കാണ് ആഴ്‌സണലിന്റെ ജയം. സീസണില്‍ ആഴ്‌സണലിന്റെ ഇരുപത്തിയാറാം ജയമാണിത്. 38 കളിയില്‍ 85 പോയിന്റുമായാണ് ആഴ്‌സണല്‍ 22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കിരീടം സ്വന്തമാക്കിയത്. 78 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റ സിറ്റി അവസാന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ആസ്റ്റന്‍വില്ലയോട് തോറ്റു. സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോളയുടെ വിടവാങ്ങല്‍ മത്സരം ആയിരുന്നു ഇത്.

ലിവര്‍പൂളിന് സമനില

മുഹമ്മദ് സലായുടെയും ആന്‍ഡി റോബര്‍ട്‌സിന്റെയും വിടവാങ്ങല്‍ മത്സരത്തില്‍ ലിവര്‍പൂളിന് സമനില. ബ്രെന്റ്‌ഫോര്‍ഡ് ഓരോ ഗോളടിച്ച് ലിവര്‍പൂളിനെ സമനിലയില്‍ തളച്ചു. സലാ 442ഉം റോബര്‍ട്‌സ് 275ഉം മത്സരങ്ങള്‍ കളിച്ചാണ് ലിവര്‍പൂളിനോട് വിടപറയുന്നത്. 38 കളിയില്‍ 60 പോയിന്റുമായി ലിവര്‍പൂള്‍ ചാന്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കി. ബ്രൈറ്റണെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗില്‍ മൂന്നാം സ്ഥാനത്തെത്തി.

YouTube video player