താരത്തിന്റെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, റാഷ്ഫോർഡ് കളിക്കാൻ പൂർണ്ണ സജ്ജനാണെന്നും ആവശ്യമെങ്കിൽ സെന്റർ ഫോർവേഡ് റോളിൽ പോലും കളിക്കാൻ കഴിയുമെന്നും കാരിക്ക് സൂചിപ്പിച്ചു.

മാഞ്ചസ്റ്റര്‍: ബാഴ്‌സലോണയില്‍ ലോണില്‍ പോയ ശേഷം ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരിച്ചെത്തിയ ഇംഗ്ലീഷ് ഫോര്‍വേഡ് മാര്‍ക്ക് റാഷ്ഫോര്‍ഡിന്റെ മനോഭാവത്തെയും ശാരീരികക്ഷമതയെയും പ്രശംസിച്ച് ടീം മാനേജര്‍ മൈക്കല്‍ കാരിക്. എങ്കിലും ഓള്‍ഡ് ട്രഫോര്‍ഡില്‍ താരത്തിന്റെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. മുന്‍ മാനേജര്‍ റൂബന്‍ അമോറിമിന് കീഴില്‍ അവസരങ്ങള്‍ ലഭിക്കാതിരുന്ന റാഷ്ഫോര്‍ഡ്, കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയ്ക്കായി ലോണില്‍ കളിക്കുകയും കാറ്റലന്‍ ക്ലബ്ബിന് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു.

ബാഴ്‌സലോണയിലേക്ക് പോകുന്നതിന് മുന്‍പ് ആസ്റ്റണ്‍ വില്ലയിലും താരം ലോണില്‍ കളിച്ചിട്ടുണ്ട്. ഡബ്ലിനില്‍ പരിശീലനത്തിനായി തിരിച്ചെത്തിയത് മുതല്‍ റാഷ്ഫോര്‍ഡ് മികച്ച ശാരീരികക്ഷമതയും ഊര്‍ജവും പ്രകടമാക്കുന്നുണ്ടെന്ന് ഹള്‍ സിറ്റിക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി കാരിക് മാധ്യമങ്ങളോട് പറഞ്ഞു. ഫിറ്റും ഷാര്‍പ്പുമായി കാണപ്പെടുന്ന താരം കളിക്കാന്‍ പൂര്‍ണ്ണ സജ്ജനാണെന്നും കാരിക് വ്യക്തമാക്കി. ആവശ്യമെങ്കില്‍ റാഷ്ഫോര്‍ഡിന് സെന്റര്‍ ഫോര്‍വേഡ് റോളിലും കളിക്കാന്‍ കഴിയുമെന്ന് കാരിക് സൂചിപ്പിച്ചു.

എങ്കിലും അത് അദ്ദേഹത്തിന്റെ ഒന്നാം നമ്പര്‍ പൊസിഷനാണെന്ന് പറയാനാകില്ലെന്നും, മുന്നേറ്റനിരയില്‍ വിവിധ റോളുകള്‍ കൈകാര്യം ചെയ്യാന്‍ താരങ്ങള്‍ക്ക് വഴക്കമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ ഒന്നിന് ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്നതിന് മുന്‍പ് സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് യുണൈറ്റഡ്. ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ യൂറി ടീലമാന്‍സ്, ബ്രസീല്‍ താരം ആന്ദ്രേ സാന്റോസ് എന്നിവരെ ക്ലബ്ബ് ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.

പുതിയ പ്രീമിയര്‍ ലീഗ് സീസണില്‍ ഹള്‍ സിറ്റിക്കെതിരെ നടക്കുന്ന മത്സരത്തിലൂടെ റാഷ്ഫോര്‍ഡിന് തന്റെ കഴിവ് തെളിയിക്കാന്‍ വീണ്ടും അവസരം ലഭിച്ചേക്കാം. 2016-17 സീസണില്‍ ഹള്‍ സിറ്റിക്കെതിരെ യുണൈറ്റഡിനായി അവസാന നിമിഷം ഗോള്‍ നേടി വിജയം സമ്മാനിച്ച താരം കൂടിയാണ് റാഷ്ഫോര്‍ഡ്.

YouTube video player