ഒരു പതിറ്റാണ്ടിനിപ്പുറം സിറ്റിക്ക് മുന്നില്‍ ആ വലിയ ചോദ്യമെത്തിയിരിക്കുന്നു, ഗ്വാര്‍ഡിയോളയുടെ പകരക്കാരൻ. ഗ്വാര്‍ഡിയോളയുടെ തന്നെ ശിഷ്യനായ എൻസൊ മരെസ്‌ക. അതായിരുന്നു കണ്ടെത്തിയ ഉത്തരം

ഈ ഭൂമിയിലെ ഏറ്റവും ഭംഗിയുള്ള സ്ത്രീയെ എനിക്ക് ഡിവോഴ്സ് ചെയ്യേണ്ടതായി വന്നു. അവരോട് എനിക്ക് അതിയായ സ്നേഹമുണ്ട്, ഇന്നും എപ്പോഴും. പക്ഷേ ഞങ്ങള്‍ക്കിടയിലെ പാഷൻ നഷ്ടമായി. നിങ്ങള്‍ എന്തിനാണ് ഫുട്ബോള്‍ കളിക്കുന്നത്, പ്രതിഫലം ലഭിക്കുന്നതുകൊണ്ടാണോ, അതൊ മറ്റെന്തെങ്കിലും കാരണമുണ്ടോ. നിങ്ങളുടെ പാഷൻ ഇവിടെ. എനിക്ക് മികച്ച താരങ്ങളെയല്ല ആവശ്യം, പാഷനുള്ളവരെയാണ്...

ചാമ്പ്യൻസ് ലീഗില്‍ യുവന്റസിനോട് 2-0ന് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെട്ടതിന് ശേഷം ഡ്രെസിങ് റൂമില്‍ പെപ് ഗ്വാര്‍ഡിയോള നടത്തിയ സംഭാഷണമാണിത്. 2024-25 സീസണില്‍, വ്യക്തിപരമായി ഗ്വാര്‍ഡിയോളയും ടീം എന്ന നിലയില്‍ സിറ്റിയും മോശം കാലഘട്ടത്തിലൂടെ കടന്നുപോയ സമയം...അതില്‍ നിന്ന് പൂര്‍ണമായി മുക്തി നേടിക്കൊടുക്കാൻ നില്‍ക്കാതെ പെപ് എത്തിഹാദ് സ്റ്റേഡിയത്തിന്റെ പടികളിറങ്ങി...

അയാള്‍ക്ക് മുൻപും ഒപ്പവും സിറ്റിയുടെ ഇതിഹാസങ്ങള്‍ പലരും ആ ജഴ്‌സിയൂരി. അപ്പോഴെല്ലാം ഗ്വാര്‍ഡിയോള പറഞ്ഞു, അവര്‍ക്കാര്‍ക്കും പകരക്കാരെ കണ്ടെത്താൻ കഴിയില്ല എന്ന്. ഒരു പതിറ്റാണ്ടിനിപ്പുറം സിറ്റിക്ക് മുന്നില്‍ ആ വലിയ ചോദ്യമെത്തിയിരിക്കുന്നു, ഗ്വാര്‍ഡിയോളയുടെ പകരക്കാരൻ.

ഗ്വാര്‍ഡിയോളയുടെ തന്നെ ശിഷ്യനായ എൻസൊ മരെസ്‌ക. അതായിരുന്നു കണ്ടെത്തിയ ഉത്തരം. പക്ഷേ, ഒരൊറ്റ മത്സരം കൊണ്ട് മരെസ്കയുടെ സിറ്റി എക്‌പോസ്‌ഡായി. കമ്മ്യൂണിറ്റി ഷീല്‍ഡില്‍ മൈക്കല്‍ ആര്‍ട്ടേറ്റയുടെ ആഴ്‌സണലായിരുന്നു അത് ലോകത്തിന് കാണിച്ചുകൊടുത്തത്. ആ 90 മിനുറ്റുകള്‍കൊണ്ട് എഴുതാനാകില്ല വിധി. പക്ഷേ, വേട്ടയാടാൻ പോന്നൊരു ഭാവിയാണോ അവരെ കാത്തിരിക്കുന്നതെന്ന ചോദ്യമുണ്ട്.

ഉദാഹരണത്തിനായി ഒരുപാട് ദൂരത്തേക്ക് യാത്ര ചെയ്യേണ്ടതില്ല, എത്തിഹാദില്‍ നിന്ന് ഏഴ് കിലോമീറ്റേര്‍ സഞ്ചരിച്ചാല്‍ മതിയാകും. ഓള്‍ഡ് ട്രാഫോഡ്. അലക്‌സ് ഫെര്‍ഗൂസണ്‍ യുഗത്തിന് ശേഷം മഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗ് കിരീടം കണ്ടിട്ടില്ല. എത്രയെത്ര മാനേജര്‍മാര്‍...അതുപോലൊന്ന് സിറ്റിക്ക് സംഭവിക്കാതിരിക്കാൻ മരെസ്‌കയ്ക്ക് അധ്വാനിക്കേണ്ടതുണ്ട്.

ആഴ്‌സണലിനെതിരായ മത്സരത്തിന് സിറ്റിയെത്തിയത് തയാറെടുപ്പുകളെ ഇല്ലാത്ത ഒരു സംഘത്തെപോലെയായിരുന്നു. 23-ാം സെക്കൻഡില്‍ തന്നെ ആദ്യ ഗോള്‍ വഴങ്ങുന്നു. റോഡ്രിയും ബെര്‍ണാദൊ സില്‍വയുമില്ലാതെ ഉഴലുന്ന മധ്യനിര. നിലയുറപ്പിക്കാനാകാതെ പ്രതിരോധം. ഡൊണാറുമ്മയുടെ പ്രകടനത്തെ ശരാശരിക്ക് മുകളില്‍ പോലും പരിഗണിക്കാൻ കഴിയുന്നതായിരുന്നില്ല.

ആഴ്‌സണലിന്റെ നീക്കങ്ങളെ തടഞ്ഞുനിര്‍ത്താൻ സിറ്റിക്കായത് ചുരുങ്ങി നിമിഷങ്ങളില്‍ മാത്രം, പ്രത്യേകിച്ചും നിക്കൊ ഒറൈലിക്കും മാറ്റയോ കൊവാസിച്ചിനും. ആഴ്‌സണലിന്റെ വിങ്ങര്‍മാര്‍ക്കും ഫുള്‍ബാക്കുകള്‍ക്കും കളിമെനയാൻ മൈതാനം അവര്‍ വിട്ടുനല്‍കുകയും ചെയ്തു. മരെസ്കയുടെ ഹൈ ലൈൻ ഡിഫൻസിനെ പൂര്‍ണമായും ആഴ്‌സണല്‍ എക്‌സ്പ്ലോയിറ്റ് ചെയ്തുവെന്ന് പറയാം. ആഴ്‌സണലിന്റെ അറ്റാക്കുകളില്‍ ഷേപ്പ് വീണ്ടെടുക്കാൻ കഴിയാതെ സിറ്റി പ്രതിരോധം വീണു...കായ് ഹാവെര്‍ട്ട്‌സും ഒഡെഗാര്‍ഡും നേടിയ ഗോളുകള്‍ ഉദാഹരണമായി കാണാം.

സിറ്റിയുടെ വജ്രായുധമായ ഹാളണ്ട് ലോകകപ്പിന്റെ ആലസ്യത്തില്‍ നിന്ന് മുക്തമാകാത്തതുപോലെ. മരെസ്‌ക ഹാളണ്ടിന് ഒരു പകുതിയിലധികം പോലും അനുവദിച്ചില്ല. മധ്യനിരയില്‍ അടുക്കും ചിട്ടയും കൊണ്ടുവരാതെ വീഴ്ചകള്‍ പരിഹരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ചെല്‍സിയില്‍ നിന്ന് എൻസൊ ഫെര്‍ണാണ്ടസും മൊറോക്കോയുടെ യുവതാരം ആയുബ് ബുവാദിയും എത്തിഹാദിലേക്ക് എത്തുമെന്നാണ് സൂചന. എന്നാല്‍ ഇരുവ‍ര്‍ക്കും റോഡ്രിയുടെ പകരക്കാരാകാനാകുമോയെന്നാണ് ചോദ്യം.

റോഡ്രിയില്‍ നിന്ന് വ്യത്യസ്തമായ ശൈലി പുലര്‍ത്തുന്ന താരമാണ് എൻസൊ. ഫൈനല്‍ തേഡിലേക്ക് അഡ്വാൻസ് ചെയ്ത് കളിക്കാനാണ് താല്‍പ്പര്യം. എന്നാല്‍ റോഡ്രി തിരിച്ചാണ്, മിഡ് ഫീല്‍ഡ് നിയന്ത്രിക്കുകയും പ്രതിരോധത്തിന് സുരക്ഷയൊരുക്കാനും മുന്നേറ്റനിരയുമായി കണക്റ്റ് ചെയ്യാനും റോഡ്രിക്ക് അനായാസം കഴിയും. താരതമ്യം ചെയ്യാൻ കഴിയാത്ത രണ്ട് സമീപനങ്ങള്‍. പക്ഷേ, മിഡ് ഫീല്‍ഡില്‍ സ്റ്റബിലിറ്റി കൊണ്ടുവരാൻ എൻസോയ്ക്ക് കഴിയും.

ഗ്വാര്‍ഡിയോളയുടെ അഡാപ്റ്റിബിലിറ്റിയായിരിക്കണം മരെസ്‌ക ഊര്‍ജമായി കാണേണ്ടത്. ഏറ്റവും മോശം കാലമെന്ന് വിലയിരുത്തപ്പെടുന്ന 2024-25, 2025-26 സീസണുകളില്‍ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തെത്താൻ സിറ്റിക്ക് സാധിച്ചിരുന്നു. ചുരുങ്ങിയത് ഇതെങ്കിലും മരെസ്‌ക ആവര്‍ത്തിക്കേണ്ടതുണ്ട്. ഗ്വാര്‍ഡിയോളയുടെ ലെഗസിയെ മറികടക്കുക ഏറക്കുറെ അസാധ്യമായ ഒന്നാണ്. ഗ്വാര്‍ഡിയോളയുമായി താരതമ്യം ചെയ്യപ്പെടാൻ സാധ്യതയില്ലാത്ത ചുരുക്കം മാനേജര്‍മാര്‍ മാത്രമാണ് ഇന്ന് ഫുട്ബോള്‍ ഭൂപടത്തില്‍പ്പോലുമുള്ളതെന്നും ചേര്‍ത്തുപറയേണ്ടതുണ്ട്.

മരെസ്‌കയ്ക്ക് അനിവാര്യമായ സമയം കൊടുക്കുക എന്നതാണ് പ്രധാനം.