രണ്ട് പതിറ്റാണ്ടിലേറെക്കാലം ചെലവഴിച്ച ബാഴ്‌സലോണ വിട്ട് പിഎസ്ജിയില്‍ എത്തിയപ്പോള്‍ മുതല്‍ മെസിയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 

പാരീസ്: ലിയോണല്‍ മെസി ഇന്ന് പിഎസ്ജിയില്‍ അരങ്ങേറ്റം കുറിച്ചേക്കും. ബ്രെസ്റ്റിനെതിരായ മത്സരം ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. രണ്ട് പതിറ്റാണ്ടിലേറെക്കാലം ചെലവഴിച്ച ബാഴ്‌സലോണ വിട്ട് പിഎസ്ജിയില്‍ എത്തിയപ്പോള്‍ മുതല്‍ മെസിയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 

34-കാരനായ മെസിയുടെ പിഎസ്ജി അരങ്ങേറ്റം ഇന്ന് ബ്രെസ്റ്റിനെതിരെ ഉണ്ടായേക്കുമെന്നാണ് കോച്ച് മൗറീസിയോ പൊച്ചെറ്റീനോ നല്‍കുന്ന സൂചന. അന്തിമ ഇലവനില്‍ ആരെയൊക്കെ കളിപ്പിക്കും എന്ന് തീരുമാനിച്ചിട്ടില്ല. മെസിയടക്കമുള്ള താരങ്ങളെ പരിഗണിക്കും. ടീമില്‍ കാര്യങ്ങളെല്ലാം അനുകൂലമാണെന്നും മത്സരത്തിന് മുന്‍പുള്ള വാര്‍ത്താ സമ്മേളനത്തില്‍ പൊച്ചെറ്റീനോ പറഞ്ഞു. 

സ്‌ട്രോസ്ബര്‍ഗിനെതിരായ മത്സരത്തില്‍ മെസിക്കൊപ്പം ഈ സീസണില്‍ ടീമിലെത്തിയ ജോര്‍ജിനോ വൈനാള്‍ഡം, സെര്‍ജിയോ റാമോസ്, അഷ്‌റഫ് ഹക്കീമി, ജിയാന്‍ലൂഗി ഡോണറുമ്മ എന്നിവരെ പിഎസ്ജി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. കോപ്പ അമേരിക്കയ്ക്ക് ശേഷം വിശ്രമനാളുകള്‍ ആയിരുന്നതിനാലാണ് മെസി, നെയ്മര്‍, ഏഞ്ചല്‍ ഡിമരിയ തുടങ്ങിയ താരങ്ങളെ കോച്ച് ടീമിലേക്ക് പരിഗണിക്കാതിരുന്നത്. 

ടീമിനൊപ്പം പരിശീലനം നടത്തി ശാരീരികക്ഷമത തെളിയിച്ചതിന് പിന്നാലെയാണ് മെസിയെ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന സൂചന പൊച്ചെറ്റീനോ നല്‍കിയത്. മെസ്സിക്കൊപ്പം നെയ്മറും ടീമില്‍ തിരിച്ചെത്തിയേക്കും. ഇങ്ങനെയെങ്കില്‍ 2017ന് ശേഷം ആദ്യമായി മെസിയും നെയ്മറും ഒരുമിച്ച് പന്തുതട്ടുന്നതിനും ആരാധകര്‍ സാക്ഷിയാവും. 

ഇതേസമയം പരിക്കില്‍ നിന്ന് മുക്തനാവാത്ത സെര്‍ജിയോ റാമോസ് ഇന്നും കളിക്കില്ല. സീസണിലെ ആദ്യ രണ്ട് കളിയിലും പിഎസ്ജി ജയിച്ചിരുന്നു.