ഐവറി കോസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി നോർവെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. നോർവെയ്ക്കായി അന്റോണിയോ നുസയും എർലിംഗ് ഹാളണ്ടും ഗോളുകൾ നേടിയപ്പോൾ, അമാദ് ഡിയാലോ ഐവറി കോസ്റ്റിന്റെ ആശ്വാസ ഗോൾ കണ്ടെത്തി.

ഡാലസ്: ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റിനെ തകർത്ത നോർവെ പ്രീ ക്വാർട്ടറിലേക്ക്. ബ്രസീൽ ആണ് പ്രീ ക്വാർട്ടറിൽ നോർവെയുടെ എതിരാളികൾ. ഐവറി കോസ്റ്റിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു നോർവെയുടെ വിജയം. 1998നു ശേഷം ആദ്യമായാണ് നോർവേ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് പ്രവേശനം നേടുന്നത്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഐവറി കോസ്റ്റിനെതിരെ പ്രതിരോധത്തിലൂന്നിയാണ് നോർവെ കളിമെനഞ്ഞത്. ഗോളെന്നുറപ്പിച്ച ഐവറി കോസ്റ്റിന്റെ നിരവധി അവസരങ്ങളാണ് നോർവെ പ്രതിരോധം ഇല്ലാതെയാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആദ്യ പകുതി തീരാൻ കുറച്ച് മിനുട്ടുകൾ മാത്രം ശേഷിക്കെ മുപ്പത്തിയൊമ്പതാം മിനിറ്റിൽ നോർവെയ്ക്ക് വേണ്ടി അന്റോണിയോ നുസയാണ് ആദ്യം സ്‌കോർ ചെയ്തത്. ഗോൾ വഴങ്ങിയെങ്കിലും പ്രതിരോധത്തിലേക്ക് തിരിയാൻ ഒരിക്കലും തയ്യാറല്ലാതിരുന്ന ഐവറി കോസ്റ്റിനെ വേണ്ടി വലതുവിംഗിൽ നിന്നും ഡയോമൊണ്ടയുടെ മൂർച്ചയേറിയ ആക്രമണങ്ങളായിരുന്നു നടത്തിയിരുന്നത്. അതിന്റെ ഫലമെന്നോണം അമാദ് ഡിയാലോ ഐവറി കോസ്റ്റിന് വേണ്ടി ഗോൾ മടക്കി. എന്നാൽ എൺപത്തിനാലാം മിനിറ്റിൽ നോർവേയ്ക്ക് വേണ്ടി ഹാളണ്ട് പട്ടിക പൂർത്തിയാക്കി.

ഇതോടെ ഗോൾഡൻബൂട്ടിനുള്ള മത്സരത്തിൽ അഞ്ച് ഗോളുകളുമായി മെസിക്ക് പിന്നിലായി ഹാളണ്ട് എത്തി. ഐവറി കോസ്റ്റിന്റെ അഞ്ച് ഷോട്ട് ഓൺ ടാർഗെറ്റുകളാണ് ഗോൾ ആവാതെ പോയത്. അവസാന നിമിഷം ലഭിച്ച ഫ്രീകിക്ക് നോർവേ ഗോൾകീപ്പർ തട്ടിയകറ്റിയതും ഐവറികോസ്റ്റിന്റെ പ്രീ ക്വാർട്ടർ സ്വപങ്ങൾക്ക് തിരിച്ചടിയായി.