ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും ഗോളടിച്ച് കൂട്ടുകയാണ് കരീം ബെൻസേമ
മാഡ്രിഡ്: ഇത്തവണത്തെ ബാലൻ ഡി ഓർ (Ballon d'Or) പുരസ്‌കാരം റയല്‍ മാഡ്രിഡിന്‍റെ (Real Madrid) ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെൻസേമ (Karim Benzema) നേടുമെന്ന് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ ഫിനോമിനോ (Ronaldo Phenomenon). ചാമ്പ്യൻസ് ലീഗ് (UEFA Champions League 2021-22) കിരീടം റയൽ മാഡ്രിഡ് നേടാനാണ് സാധ്യതയെന്നും ക്ലബിന്‍റെ മുന്‍താരം കൂടിയായ റൊണാൾഡോ പറഞ്ഞു.
ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും ഗോളടിച്ച് കൂട്ടുകയാണ് കരീം ബെൻസേമ. ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടപ്പോൾ മുതൽ റയൽ മാഡ്രിഡിനെ ഒറ്റയ്ക്ക് ചുമലിലേറ്റുന്ന ബെൻസേമ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ പിഎസ്‌ജിയെയും ക്വാർട്ടറിൽ ചെൽസിയേയും ഗോളിൽ മുക്കിയിരുന്നു. പിഎസ്‌ജിക്കെതിരെ മൂന്നും ചെൽസിക്കെതിരെ നാലും ഗോൾ നേടിയ ബെൻസേമ ഇത്തവണ റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കുമെന്ന് പ്രവചിക്കുകയാണ് മുൻതാരം റൊണാൾഡോ. ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്‌കാരവും ബെൻസേമയെ തേടിയെത്തുമെന്നം റൊണാൾഡോ പറയുന്നു. ലാ ലീഗ സീസണിൽ ഇരുപത്തിയൊന്നു ഗോളും ഒരു അസിസ്റ്റും നേടിയ ബെൻസേമ ചാമ്പ്യൻസ് ലീഗിൽ പന്ത്രണ്ടു ഗോളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്.
രണ്ടാംപാദ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ ചെൽസിയോട് രണ്ടിനെതിരെ മൂന്ന് ഗോളിന് തോറ്റെങ്കിലും ആദ്യപാദ ജയത്തിന്‍റെ ആനുകൂല്യത്തിലാണ് ചാമ്പ്യന്‍സ് ലീഗിന്‍റെ സെമിയിലേക്ക് റയല്‍ മാഡ്രിഡ് മുന്നേറിയത്. ആദ്യപാദത്തില്‍ കരീം ബെൻസേമയുടെ ഹാട്രിക് ഗോളുകളുടെ മികവിലായിരുന്നു റയലിന്‍റെ ജയം. 21, 24, 46 മിനിട്ടുകളിലായിരുന്നു ബെൻസേമയുടെ ഗോളുകൾ. രണ്ടാംപാദത്തിലും ബെന്‍സേമ ലക്ഷ്യം കണ്ടു. 96-ാം മിനിറ്റിൽ ചെല്‍സിയെ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് യാത്രയാക്കി കരീം ബെൻസേമ വലചലിപ്പിക്കുകയായിരുന്നു. ഇതോടെയാണ് ആകെ നാലിനെതിരെ അഞ്ച് ഗോളിന്‍റെ ജയവുമായി റയൽ സെമി ബർത്ത് ഉറപ്പിച്ചത്. സെമിയില്‍ റയല്‍ മാഡ്രിഡിന് മാഞ്ചസ്റ്റര്‍ സിറ്റിയാണ് എതിരാളികള്‍.
