'മയക്കുമരുന്ന് ലഹരിയെ ഫുട്ബോൾ കൊണ്ട് അതിജീവിച്ച റിച്ചാർലിസനെ മാതൃകയാക്കാം': മന്ത്രി എം ബി രാജേഷ്
'എന്റെ തെരുവിൽ മയക്കുമരുന്ന് വിൽപ്പനക്കാർ ഏറെയുണ്ടായിരുന്നു. കൂട്ടുകാരിൽ പലരും ആ വഴിക്ക് പോയി. എളുപ്പത്തിൽ കൂടുതൽ പണം കിട്ടുമായിരുന്നു അവർക്ക്. എനിക്കതിന് കഴിഞ്ഞില്ല.'
തിരുവനന്തപുരം: ഖത്തർ ലോകകപ്പില്‍ ഇതുവരെ കണ്ട ഏറ്റവും മികച്ച ഗോള്‍ സെർബിയക്കെതിരെ ബ്രസീലിന്‍റെ റിച്ചാർലിസണ്‍ നേടിയ ഗോളായിരുന്നു. റിച്ചാർലിസന്റെ അക്രോബാറ്റിക് ഗോൾ പോലെ നമുക്കും മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ ലക്ഷ്യം കാണാമെന്ന് ആഹ്വാനം ചെയ്യുകയാണ് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. മയക്കുമരുന്ന് ലഹരിയെ ഫുട്ബോൾ ലഹരികൊണ്ട് അതിജീവിച്ച റിച്ചാർലിസണെ മാതൃകയാക്കാമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
റിച്ചാർലിസൺ പറയുന്നത് കേൾക്കുക. 'എന്റെ തെരുവിൽ മയക്കുമരുന്ന് വിൽപ്പനക്കാർ ഏറെയുണ്ടായിരുന്നു. കൂട്ടുകാരിൽ പലരും ആ വഴിക്ക് പോയി. എളുപ്പത്തിൽ കൂടുതൽ പണം കിട്ടുമായിരുന്നു അവർക്ക്. എനിക്കതിന് കഴിഞ്ഞില്ല. ആ പണം എന്നെ ഭ്രമിപ്പിച്ചതുമില്ല. ഞാൻ ചോക്ലേറ്റും ഐസ്ക്രീമും വിറ്റുനടന്നു. ഇടദിവസങ്ങളിൽ കാറുകൾ കഴുകി. പട്ടിണിയാണെങ്കിലും അതെന്നെ വിഷമിപ്പിച്ചില്ല' മയക്കുമരുന്ന് ലഹരിയെ ഫുട്ബോൾ ലഹരികൊണ്ട് അതിജീവിച്ച റിച്ചാർലിസണെ മാതൃകയാക്കാം. റിച്ചാർലിസന്റെ അക്രോബാറ്റിക് ഗോൾ പോലെ നമുക്കും മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ ലക്ഷ്യം കാണാം.