ക്രിമിനൽ നടപടി തുടങ്ങി; ഫിഫ പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി മുന്‍ തലവന്‍
ഇൻഫാന്റിനോയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി ഫിഫ മുന്‍ പ്രസിഡന്‍റ് സെപ് ബ്ലാറ്റര്‍ രംഗത്തെത്തി
സൂറിച്ച്: ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്കെതിരെ സ്വിറ്റ്സർലൻഡ് ക്രിമിനൽ നിയമ നടപടി തുടങ്ങി. ഫിഫയിലെ അഴിമതിയെക്കുറിച്ച് അന്വേഷിച്ച സ്വിറ്റ്സർലൻഡ് അറ്റോർണി ജനറൽ മൈക്കൽ ലോബറുമായി നടത്തിയ രഹസ്യ കൂടിക്കാഴ്‌ചകളാണ് കുരുക്കായത്. വിവാദത്തെത്തുടർന്ന് മൈക്കൽ ലോബർ കഴിഞ്ഞ ആഴ്‌ച രാജിവച്ചിരുന്നു. മറ്റൊരു ഉയർന്ന ഉദ്യോഗസ്ഥൻ റിനാൾഡോ ആർനോൾഡിനെതിരേയും നടപടിയുണ്ടാകും.
അതേസമയം, ഇൻഫാന്റിനോയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി ഫിഫ മുന്‍ പ്രസിഡന്‍റ് സെപ് ബ്ലാറ്റര്‍ രംഗത്തെത്തി. 'കാര്യങ്ങള്‍ വ്യക്തമാണ്. ഫിഫ എത്തിക്സ് കമ്മിറ്റി ഇൻഫാന്റിനോയ്‌ക്കെതിരെ കേസ് ആരംഭിക്കേണ്ടതുണ്ട്. അദേഹത്തെ സസ്‌പെൻഡ് ചെയ്യണം' എന്നുമാണ് ബ്ലാറ്ററുടെ പ്രതികരണം. സ്വിറ്റ്സർലൻഡില്‍ ക്രിമിനൽ നിയമ നടപടിക്ക് വിധേയനായ സെപ് ബ്ലാറ്റര്‍ ഫിഫ എത്തിക്‌സ് കമ്മിറ്റിയുടെ വിലക്ക് നേരിട്ടയാളാണ്. അന്വേഷം ഇപ്പോഴും തുടരുകയാണ്.
എന്നാല്‍ ഫിഫയുടെ ആഭ്യന്തര അന്വേഷണം ജിയാനി ഇൻഫാന്റിനോ നേരിടേണ്ടിവരുമോ എന്ന് എത്തിക്‌സ് കമ്മിറ്റി വ്യക്തമാക്കിയിട്ടില്ല. ഫിഫ തലവനായി 2016ലാണ് ഇൻഫാന്റിനോ ചുമതലയേറ്റത്. നീണ്ട 17 വര്‍ഷം ഫിഫയുടെ തലപ്പെത്തിരുന്ന സെപ് ബ്ലാറ്റര്‍ വിലക്ക് നേരിട്ടതോടെയാണ് ഇന്‍ഫാന്‍റിനോ തെരഞ്ഞെടുക്കപ്പെട്ടത്.
ലാറ്റിനമേരിക്കയും ആഫ്രിക്കയും പാഠമാവട്ടെ; ഇന്ത്യന്‍ ഫുട്ബോളിന്‍റെ ഭാവിയെ കുറിച്ച് ബൂട്ടിയ
ന്യൂ കാസിൽ ഏറ്റെടുക്കില്ല; സൗദി കണ്‍സോര്‍ഷ്യം പിന്‍മാറി