കാണികളും താരങ്ങളും തിരികെ സ്റ്റേഡിയത്തിലേക്ക്; തുർക്‌മെനിസ്ഥാന്‍ ലീഗില്‍ ഇന്ന് വീണ്ടും പന്തുരുളും
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനയുടെയും ആരോഗ്യമന്ത്രാലയത്തിന്‍റെയും നിർദേശങ്ങള്‍ പാലിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്
അഷ്ഗാബാദ്: ലോകത്ത് കൊവിഡ് 19 ആശങ്കകള്‍ക്കിടയിലും തുർക്‌മെനിസ്ഥാനില്‍ ഫുട്ബോള്‍ സീസണ്‍ ഇന്ന് പുനരാരംഭിക്കും. ഇതുവരെ ഒരു കൊവിഡ് കേസുപോലും സ്ഥിരീകരിക്കാത്ത രാജ്യങ്ങളിലൊന്നായ ഇവിടെ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും. എട്ട് ടീമുകള്‍ അണിനിരക്കുന്ന ലീഗ് മാർച്ച് മാസത്തിലാണ് നിർത്തിവച്ചത്.
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനയുടെയും ആരോഗ്യമന്ത്രാലയത്തിന്‍റെയും നിർദേശങ്ങള്‍ പാലിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ കാണികള്‍ ഒത്തുകൂടുന്നതില്‍ ആശങ്കയില്ല എന്നാണ് ഫുട്ബോള്‍ ആരാധകരില്‍ ഒരാളുടെ പ്രതികരണം എന്ന് വാർത്താ ഏജന്‍സിയായ എഎഫ്‍പി റിപ്പോർട്ട് ചെയ്തു.
കൊവിഡുകാലത്ത് പ്രമുഖ ലീഗുകളെല്ലാം നിർത്തിയശേഷം താജിക്കിസ്ഥാനിലും ബെലാറസിലുമാണ് ഫുട്ബോള്‍ മത്സരങ്ങള്‍ നടന്നത്. താജിക്കിസ്ഥാന്‍ സൂപ്പർ കപ്പ് ഫൈനല്‍ ഈമാസം ആദ്യമായിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം. എന്നാല്‍ ഇതിനകം 5000ത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ച ബെലാറസില്‍ മത്സരം നിർത്തിവയ്ക്കാതിരുന്നത് വലിയ വിമർശനത്തിന് വഴിവെച്ചു. ഇവിടെ മത്സരങ്ങള്‍ കാണാന്‍ കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക