പകരക്കാരനായി ലൂയിസ് ഡിയാസിന്‍റെ വരവാണ് കളി ലിവര്‍പൂളിന്‍റെ വരുതിയിലാക്കിയത്
വിയ്യാറയല്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ (UEFA Champions League) ലിവര്‍പൂൾ (Liverpool FC) ഫൈനലിൽ. രണ്ടാം പാദ സെമിയിൽ വിയ്യാറയലിനെ (Villarreal FC) രണ്ടിനെതിരെ മൂന്ന് ഗോളിന് ലിവര്‍പൂൾ തോൽപ്പിച്ചു. രണ്ട് പാദങ്ങളിലുമായി രണ്ടിനെതിരെ അഞ്ച് ഗോളിനാണ് ലിവര്‍പൂളിന്‍റെ ജയം. വിയ്യാറയലിന്‍റെ തട്ടകത്തിലായിരുന്നു രണ്ടാംപാദം. പകരക്കാരനായി ലൂയിസ് ഡിയാസിന്‍റെ (Luis Diaz) വരവാണ് കളി ലിവര്‍പൂളിന്‍റെ വരുതിയിലാക്കിയത്.
രണ്ടാംപാദ സെമിയുടെ ആദ്യ പകുതിയിൽ വിയ്യാറയല്‍ രണ്ട് ഗോളിന് മുന്നിലെത്തിയതോടെ അട്ടിമറി സാധ്യത ഉണര്‍ന്നിരുന്നു. എന്നാൽ ലൂയിസ് ഡിയാസിന്‍റെ വരവോടെ രണ്ടാം പകുതിയിൽ ഉണര്‍ന്നുകളിച്ച ലിവര്‍പൂള്‍ വിയ്യാറയലിന്‍റെ പ്രതീക്ഷകള്‍ ഗോള്‍വലയ്‌ക്ക് പുറത്താക്കി. 12 മിനിറ്റിനിടെ മൂന്ന് ഗോള്‍ തിരിച്ചടിച്ച ലിവര്‍പൂൾ ഫൈനൽ ബര്‍ത്ത് ഉറപ്പാക്കുകയായിരുന്നു. 62-ാം മിനിറ്റില്‍ ഫാബിഞ്ഞോ, 67-ാം മിനിറ്റില്‍ ലൂയിസ് ഡിയാസ്, 74-ാം മിനിറ്റില്‍ സാദിയോ മാനേ എന്നിവരാണ് ഗോളുകള്‍ നേടിയത്. സീസണിലെ ഏറ്റവും മികച്ച സൈനിംഗ് എന്ന് ഡിയാസ് ഇതോടെ വാഴ്ത്തപ്പെടുകയാണ്.
ക്ലോപ്പിന്‍റെ പരിശീലനത്തിൽ അഞ്ച് സീസണിനിടെ മൂന്നാം തവണയാണ് ലിവര്‍പൂൾ ചാമ്പ്യന്‍സ് ലീഗില്‍ ഫൈനല്‍ കളിക്കുന്നത് എന്ന സവിശേഷതയുമുണ്ട്.
