UCL | ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും; ബാഴ്‌സ, ചെൽസി, യുണൈറ്റഡ്, ബയേണ്‍ ടീമുകള്‍ കളത്തില്‍
സോൾഷയറിന്‍റെ പടിയിറക്കത്തിന് ശേഷം യുണൈറ്റഡ് ആദ്യമായി കളത്തിലേക്ക്. ബാഴ്‌സയ്‌ക്കും ഇന്ന് നിര്‍ണായകം.
വിയ്യാറയല്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ്(UEFA Champions League 2021-22) ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചാം റൗണ്ടിന് ഇന്ന് തുടക്കം. ബെൻഫിക്കയ്ക്കെതിരായ മത്സരം ബാഴ്‌സലോണയ്ക്ക്(Barcelona vs Benfic) നിര്‍ണായകമാണ്. ചെൽസി(Chelsea vs Juventus), മാഞ്ചസ്റ്റര്‍ യുണൈറ്റഡ്(Villarreal vs Man United), ബയേണ്‍ മ്യൂണിക്ക്(Dynamo Kyiv vs Bayern) എന്നീ വമ്പന്മാരും ഇന്ന് കളത്തിലെത്തും.
ഒലേ സോൾഷയറിന്‍റെ പടിയിറക്കത്തിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആദ്യമായി കളത്തിലേക്ക് വരികയാണ്. പ്രീമിയര്‍ ലീഗില്‍ പതറുമ്പോഴും യൂറോപ്പില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്ന യുണൈറ്റഡിന് വിയ്യാറയലിനെ തോൽപ്പിച്ചാൽ നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാം. നാല് കളിയിൽ ഇരു ടീമിനും ഏഴ് പോയിന്‍റ് വീതമെങ്കിലും ഗോള്‍ശരാശരിയിൽ മാന്‍യു മുന്നിലാണ്. വാറ്റ്ഫോര്‍ഡിനെതിരെ യുണൈറ്റഡിന്‍റെ ആശ്വാസ ഗോള്‍ നേടിയ വാന്‍ഡെബീക്കിന് മൈക്കല്‍ കാരിക്ക് ആദ്യ ഇലവനില്‍ അവസരം നൽകിയേക്കും.
യുണൈറ്റഡിനെ പോലെ ഇന്ത്യന്‍സമയം രാത്രി 11.15ന് മൈതാനത്തിറങ്ങുന്ന ബയേൺ മ്യൂണിക്ക് നാല് കളിയും ജയിച്ച് നോക്കൗട്ട് യോഗ്യത ഉറപ്പിച്ചുകഴിഞ്ഞു. എവേ മത്സരത്തിൽ ഇന്ന് ഡൈനമോ കീവിനെതിരെ സമനില വഴങ്ങിയാലും ബയേണിന് ഗ്രൂപ്പ് ചാമ്പ്യന്മാരാകാം. നൗ കാംപില്‍ പുലര്‍ച്ചെ 1.15ന് നേര്‍ക്കുനേര്‍ വരുമ്പോള്‍ ബാഴ്‌സലോണയ്ക്ക് ആറും ബെന്‍ഫിക്കയ്ക്ക് നാലും പോയിന്‍റ് വീതം. അവസാന മത്സരത്തിൽ ബയേൺ എതിരാളികള്‍ ആയതിനാല്‍ ഇന്ന് ജയിക്കുക അനിവാര്യമെന്ന തിരിച്ചറിവിലാകും സാവിയുടെ സന്നാഹം.
ഗ്രൂപ്പ് എച്ചിൽ നാല് കളിയും ജയിച്ച യുവന്‍റസും ഒന്‍പത് പോയിന്‍റുള്ള ചെൽസിയും തമ്മിലാണ് ഇന്നത്തെ മത്സരം. ഗ്രൂപ്പ് ചാമ്പ്യന്മാരാവുകയാകും ഇരു ടീമുകളുടെയും അജണ്ട. ഇന്നത്തെ മറ്റ് മത്സരങ്ങളില്‍ ലിലെ, ആര്‍ബി സാൽസ്ബര്‍ഗിനെയും യംഗ് ബോയ്‌സ്, അറ്റലാന്‍റയെയും സെവ്വിയ്യ, വൂള്‍ഫ്സ്ബര്‍ഗിനെയും നേരിടും. മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്‌ജി വമ്പന്‍ പോരാട്ടം നാളെ രാത്രിയാണ്.