ഫൈനലില്‍ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് കേരളത്തിന്‍റെ കിരീടനേട്ടം

തൃശൂര്‍: സന്തോഷ് ട്രോഫി (Santosh Trophy 2022) കിരീടം കേരളം (Kerala Football Team) നേടിയ ആവേശത്തിലാണ് ക്യാപ്റ്റൻ ജിജോ ജോസഫിന്‍റെ (Jijo Joseph) ജന്മനാടായ തൃശൂരിലെ തിരൂർ ഗ്രാമം. ജിജോയുടെ കഠിനാധ്വാനം വെറുതെ ആയില്ലെന്ന് അച്ഛൻ ജോസഫ് പറഞ്ഞു. മത്സരം നടക്കുമ്പോൾ പ്രാർത്ഥനയിൽ ആയിരുന്നു അമ്മ മേരി. ജിജോയുടെ കുടുംബം സന്തോഷം ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവെച്ചു. ടൂര്‍ണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് ജിജോയായിരുന്നു. 

YouTube video player

ഫൈനലില്‍ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് കേരളത്തിന്‍റെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്സ്ട്രാ ടൈമിന്‍റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തു. എക്സ്ട്രാ ടൈം തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെ വലതു വിങ്ങില്‍ നിന്ന് നൗഫല്‍ നല്‍കിയ ക്രോസില്‍ പകരക്കാരനായി എത്തിയ സഫ്‌നാദ് ഉഗ്രന്‍ ഹെഡറിലൂടെ കേരളത്തെ ഒപ്പമെത്തിച്ചു.

തുടര്‍ന്ന് നടന്ന പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടാം കിക്കെടുത്ത ബംഗാളിന്‍റെ സജലിന് പിഴച്ചു. സജലിന്‍റെ കിക്ക് പുറത്തേക്ക് പോയപ്പോള്‍ കേരളത്തിന്‍റെ കിക്കുകള്‍ എല്ലാം ഗോളായി. സഞ്ജു, ബിബിന്‍, ക്യാപ്റ്റന്‍ ജിജോ ജോസഫ്, ജേസണ്‍, ജെസിന്‍ എന്നിവരാണ് ഷൂട്ടൗട്ടില്‍ കേരളത്തിനായി സ്കോര്‍ ചെയ്തത്. ആതിഥേയരെന്ന നിലയില്‍ കേരളത്തിന്‍റെ മൂന്നാം കിരീടവും 2018നുശേഷം ആദ്യ കിരീടനേട്ടമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിന്‍റെ കിരീടനേട്ടം.

Santosh Trophy : സന്തോഷ് ട്രോഫി കിരീടം പെരുന്നാള്‍ സമ്മാനം, ആരാധക‍ര്‍ക്ക് നന്ദി: ബിനോ ജോർജ്