മലപ്പുറത്തെ ഗ്രൗണ്ടുകളുടെ എണ്ണം പറഞ്ഞാണ് പലരും വിഷയത്തിൽ പ്രതികരിച്ചത്. ഈ ഗ്രൗണ്ടുകളില്‍ മിക്കതിലും പോയിട്ടുള്ളതിനാല്‍ മലപ്പുറത്ത് നിരവധി ഗ്രൗണ്ടുകളുണ്ടെന്ന് തനിക്ക് അറിയാം
മലപ്പുറം: കേരളത്തിൽ കളിക്കാൻ അര്‍ജന്‍റീനയെ ക്ഷണിക്കുന്നത് സംബന്ധിച്ച് നടത്തിയ പ്രതികരണം ചര്‍ച്ച ചെയ്യപ്പെുടുന്നതിനിടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യൻ ഫുട്ബോള്‍ താരം ആഷിഖ് കരുണിയൻ. പറഞ്ഞതിൽ ഖേദിക്കുന്നില്ലെന്നും വാക്കുകള്‍ ഹൃദയത്തിൽ നിന്നുള്ളത് തന്നെയാണെന്നും ആഷിഖ് ഫേസ്ബുക്കില്‍ കുറിച്ചു. തന്‍റെ ചെറുപ്പകാലത്ത് അത്ര കഴിവുള്ള ഫുട്ബോള്‍ കളിക്കാരൻ ആയിരുന്നില്ലെന്ന് പറയാൻ ഒരു മടിയുമില്ല.
പക്ഷേ, തന്‍റെ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നു. അതുകൊണ്ടാണ് ഈ നിലയിൽ എത്താനായത്. കളിയുടെ തുടക്കകാലത്ത് നാട്ടിൽ തന്നെക്കാള്‍ മികച്ച താരങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, സൗകര്യങ്ങളോ പരിശീലനമോ അവസരങ്ങളോ അവര്‍ക്ക് ലഭിച്ചില്ല. അവരിൽ ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാതിവഴിയില്‍ അവര്‍ക്ക് സ്പോര്‍ട്സ് ഉപേക്ഷിച്ച് മറ്റ് മേഖലകളിലേക്ക് മാറേണ്ടി വന്നു. നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.
മലപ്പുറത്തെ ഗ്രൗണ്ടുകളുടെ എണ്ണം പറഞ്ഞാണ് പലരും വിഷയത്തിൽ പ്രതികരിച്ചത്. ഈ ഗ്രൗണ്ടുകളില്‍ മിക്കതിലും പോയിട്ടുള്ളതിനാല്‍ മലപ്പുറത്ത് നിരവധി ഗ്രൗണ്ടുകളുണ്ടെന്ന് തനിക്ക് അറിയാം. പക്ഷേ, ഇതില്‍ എത്രയെണ്ണം വര്‍ഷം മുഴുവൻ പരിശീലനത്തിന് യോഗ്യമാണെന്ന് ആഷിഖ് ചോദിച്ചു. ഈ ഗ്രൗണ്ടുകള്‍ ഒരു ടൂര്‍ണമെന്‍റിന് സജ്ജമാക്കിയാല്‍ അതിന് ശേഷം പരിപാലനം ഇല്ലാതെ പശുക്കള്‍ വരെ മേയുമെന്നുള്ളത് യാഥാര്‍ത്ഥ്യം.
ഇപ്പോള്‍ അധികാരത്തിലുള്ളതോ മുമ്പ് അധികാരത്തിലുണ്ടായിരുന്നതോ ആയ സര്‍ക്കാരുകള്‍ക്കെതിരെ തനിക്ക് വ്യക്തിപരമായി ഒരു പ്രശ്നവുമില്ല. ഇന്ത്യൻ ഫുട്ബോളിന്‍റെ ദീര്‍ഘകാല ഭാവിക്ക് ഗുണം ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യാൻ ധാരാളം പണം ചെലവഴിക്കേണ്ടതില്ല എന്നാണ് അഭിപ്രായം. ലിയോണല്‍ മെസി ഇന്ത്യയില്‍ ഫുട്ബോള്‍ കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുണ്ട്.
എന്നാല്‍, അതിനെക്കാള്‍ തന്‍റെ സംസ്ഥാനത്തെ കുട്ടികള്‍ ദേശീയ ടീമിനായി കളിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്ന് ആഷിഖ് പറഞ്ഞു. നേരത്തെ, അര്‍ജന്‍റീനയെ കേരളത്തിൽ കളിപ്പിക്കാൻ കോടികള്‍ ചെലവാക്കുന്നതിന് പകരം നാട്ടിലെ താരങ്ങൾക്ക് വളർന്നുവരാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണെന്ന് ആഷിഖ് പറഞ്ഞതാണ് കേരളത്തിൽ വലിയ ചര്‍ച്ചയായത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

