രാജ്യത്തെ സ്മാർട്ട്ഫോൺ വിൽപ്പന കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി, 2026-ന്റെ തുടക്കത്തിൽ ഷിപ്പ്‌മെന്റിൽ മൂന്ന് ശതമാനം കുറവ് രേഖപ്പെടുത്തി. വിലക്കയറ്റം ഉപഭോക്താക്കളെ പിന്തിരിപ്പിക്കുന്നതാണ് പ്രധാന കാരണം, ഇത് ബജറ്റ് ഫോൺ വിപണിയെ കാര്യമായി ബാധിച്ചു. ൃ
ദില്ലി: രാജ്യത്തെ സ്‌മാര്‍ട്ട്‌ഫോണ്‍ വില്‍പന കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയില്‍. 2026-ന്‍റെ തുടക്കത്തില്‍ ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വിപണി തിരിച്ചടി നേരിടുകയാണ് എന്നാണ് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ 2026-ന്‍റെ ആദ്യപാദം സ്‌മാര്‍ട്ട്‌ഫോണ്‍ ഷിപ്‌മെന്‍റില്‍ രാജ്യത്ത് മൂന്ന് ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം തുടക്കമാണിത് എന്നും കൗണ്ടര്‍പോയിന്‍റ് റിസര്‍ച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് വില ഉയരുന്നത് വാങ്ങാനിരിക്കുന്നവരെ പിന്തിരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനാല്‍, ആളുകള്‍ കൂടുതല്‍ കാലം ഓരോ ഫോണും ഉപയോഗിക്കാനായി ശ്രമിക്കുന്നു. മെമ്മറി ചിപ്പുകള്‍ ഉള്‍പ്പടെയുള്ള നിര്‍മ്മാണ ഘടകങ്ങള്‍ക്ക് വില വര്‍ധിച്ചത് സമീപകാലത്ത് സ്‌മാര്‍ട്ട്‌ഫോണുകളുടെ വില കുത്തനെ ഉയരാന്‍ കാരണമായിരുന്നു. വിനിമയ നിരക്കിലെ മാറ്റങ്ങളും ഫോണുകളുടെ വില കൂട്ടുന്നതിന് കാരണമായി. ബജറ്റ് സ്‌മാര്‍ട്ട്‌ഫോണുകള്‍ മുതല്‍ മിക്ക ബ്രാന്‍ഡുകളും ഇക്കഴിഞ്ഞ മാസങ്ങളില്‍ ഹാന്‍ഡ്‌സെറ്റുകളുടെ വില 1,500 രൂപ മുതല്‍ 15,000 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു. എന്‍ട്രി-ലെവല്‍ ബജറ്റ് ശ്രേണിയിലുള്ള ഫോണുകള്‍ക്കാണ് ഏറ്റവും തിരിച്ചടി നേരിട്ടത്. ഇത്തരം ഫോണുകള്‍ക്കായിരുന്നു രാജ്യത്ത് ഏറെ ആവശ്യക്കാരുണ്ടായിരുന്നത്.
2026-ന്‍റെ ആദ്യപാദത്തിലും രാജ്യത്തെ മൊബൈല്‍ വിപണിയിലെ വിഹിതം നോക്കിയാല്‍ വിവോ തന്നെയാണ് മുന്നില്‍. 2025-ന്‍റെ തുടക്കത്തില്‍ 20 ശതമാനം വില്‍പന വിഹിതമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷമാദ്യം ഇത് 21 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള സാംസങ്ങിന്‍റെ വിപണി വിഹിതത്തില്‍ ഒരു ശതമാനത്തിന്‍റെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ 18 ശതമാനം വിഹിതമുണ്ടായിരുന്ന സാംസങ്ങിന് ഇപ്പോള്‍ 17 ശതമാനമാണ് ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ മാര്‍ക്കറ്റ് ഷെയറുള്ളത്. ഓപ്പോയും വളര്‍ച്ച പ്രകടിപ്പിച്ചപ്പോള്‍ ഷവോമിയും റിയല്‍മിയും തിരിച്ചടി നേരിട്ടു. വിപണി വിഹിതത്തില്‍ മൂന്ന് ശതമാനത്തോളം തകര്‍ച്ച നേരിട്ട റിയല്‍മിക്കാണ് ഏറ്റവും നഷ്‌ടമുണ്ടായത്.



