കൂടത്തായി കൊലപാതകം; തുമ്പ് തേടി ജോളിയുമായി പൊലീസ് തിരച്ചില്‍
കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളിയേയും കൂട്ടുപ്രതികളായ കെഎം മാത്യുവിനേയും പ്രജു കുമാറിനേയും തെളിവെടുപ്പിനായി കൂടത്തായി പൊന്നാമറ്റത്തെ വീട്ടിലെത്തിച്ചു. കഴിഞ്ഞ ഒരാഴ്ച മുന്‍പേ ഇതേ വീട്ടില്‍ നിന്നാണ് ജോളിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വടകര സ്റ്റേഷനില്‍ നിന്നും കനത്ത സുരക്ഷയിലാണ് പൊലീസ് സംഘം ജോളിയെ കൂടത്തായിലേക്ക് കൊണ്ട് വന്നത്. മൂന്ന് പ്രതികളേയും മൂന്ന് പൊലീസ് വാഹനത്തിലിരുത്തി കൊണ്ടുവന്ന പൊലീസ്, പൊന്നാമറ്റം വീടിന്‍റെ അകത്ത് കയറിയതോടെ ഗേറ്റ് അടച്ചു. ഏഷ്യാനെറ്റ് ക്യാമറാമാന്‍ പ്രശാന്ത് ആല്‍ബര്‍ട്ട് പകര്‍ത്തിയ കൂടത്തായി തെളിവെടുപ്പ് ചിത്രങ്ങള്‍ കാണാം.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ് എന്നുറപ്പാക്കിയ ശേഷമാണ് പൊലീസ് പ്രതികളെ വീടിനകത്തേക്ക് കൊണ്ടുപോയത്. വീടിനകത്ത് പോയ ജോളിയില്‍ നിന്നും പൊലീസ് പലകാര്യങ്ങളും ചോദിച്ചറിഞ്ഞു. റോയിയുടെ മരണസംബന്ധിച്ച കാര്യങ്ങളും മറ്റ് മരണങ്ങളെക്കുറിച്ചും ചോദ്യങ്ങളുണ്ടായി എന്നാണ് സൂചന.
കുടുംബത്തിലുള്ളവരെ അപായപ്പെടുത്താന്‍ ഉപയോഗിച്ച വിഷത്തിന്‍റെ ബാക്കി വീട്ടില്‍ ഒളിപ്പിച്ച് വച്ചിട്ടുണ്ടെന്ന് ജോളി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇത് കണ്ടെത്താനാണ് പ്രധാനമായും പൊലീസിന്‍റെ ശ്രമം.
സുരക്ഷയെ കരുതി ജോളിയെ വീടിന് പുറത്തേക്ക് കൊണ്ടു വരാതിരുന്ന പൊലീസ് അവരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അവശേഷിച്ച വിഷത്തിനായി വീടിനകത്തും പുറത്തും തെരച്ചില്‍ നടത്തി.
പുറത്തെ മാലിന്യക്കുഴിയിലും വീടിന്‍റെ ടെറസിലും വാട്ടര്‍ ടാങ്കിലും പൊലീസ് സംഘം തെരച്ചില്‍ നടത്തി. ഒരുവേള വീടിനകത്ത് നിന്നും വരാന്ത വരെ വന്ന ജോളി ചില സ്ഥലങ്ങള്‍ ചൂണ്ടിക്കാണിച്ച ശേഷം അകത്തേക്ക് പോയി.
നാല് മണിക്കൂറിലേറെ നീണ്ടു നിന്ന തെളിവെടുപ്പായിരുന്നു പൊന്നാമറ്റം തറവാട്ടിൽ നടന്നത്. വീട്ടിൽ നിന്നും ഒരു കുപ്പി കിട്ടിയെന്നാണ് ലഭിക്കുന്ന വിവരം. 2002ൽ അന്നമ്മയെ കൊലപ്പെടുത്തിയത് കീടനാശിനി ഉപയോഗിച്ചാണെന്ന് ജോളി മൊഴി നൽകിയിരുന്നു.
ഈ കീടനാശിനിയുടെ കുപ്പിയാണോ അതോ പൊട്ടാസ്യം സയനൈഡിന്‍റെ കുപ്പി ആണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളെ പൊന്നാമറ്റം തറവാട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായി. ജോളിയേയും മറ്റ് പ്രതികളെയും അന്വേഷണ സംഘം വീട്ടിൽ നിന്ന് പുറത്തിറക്കി. പൊന്നാമറ്റത്ത് നിന്ന് കേസിലെ നിർണായക തെളിവുകൾ കിട്ടിയതായാണ് സൂചന.
പൊന്നമറ്റത്തെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം മഞ്ചാടിയിൽ മാത്യുവിന്‍റെ വീട്ടിൽ പത്ത് മിനിട്ട് പരിശോധന നടത്തി. പ്രതികളായ ജോളി, മാത്യു, പ്രജുകുമാർ എന്നിവരെ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്‍റെ പുലിക്കയത്തെ വീട്ടിലേക്ക് കൊണ്ടുപോയി. ഇതിനിടെ സിലിയുടെ മരണം നടന്ന ദന്താശുപത്രിയിലും പ്രതികളെ കൊണ്ടുപോകുമെന്നും വിവരമുണ്ട്.
ആറ് ദിവസം മാത്രമാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വയ്ക്കാന്‍ അനുമതിയുള്ളത്. അതുകൊണ്ട് തന്നെ പരമാവധി വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം.
അതേസമയം, കൂടത്തായി കേസില്‍ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. രാജ്യത്തെ മികച്ച ഉദ്യോഗസ്‌ഥരുടെ സഹായം തേടിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.