'ലിജോ ഉമ്മ വെച്ചില്ലന്നേ ഉള്ളൂ, പക്ഷേ ജല്ലിക്കെട്ട് എത്തും മുന്നേ മക്കാലി പോയി', ചര്‍ച്ചയായി കുറിപ്പ്
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് കിട്ടിയത് ലിജോ ജോസ് പല്ലിശ്ശേരിക്കായിരുന്നു. മികച്ച ശബ്‍ദ മിശ്രണത്തിന് ജല്ലിക്കെട്ടിലൂടെ കണ്ണൻ ഗണപതിയും സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. മികച്ച ചിത്രത്തിനുള്ള മത്സരത്തിനും ജല്ലിക്കെട്ട് മുൻനിരയിലുണ്ടായിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഓള്‍ഡ് മങ്ക് ഡിസൈൻ ടീമാണ് കുറിപ്പ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. അന്തരിച്ച ഡിസൈനര്‍ മഹേഷിനെ കുറിച്ചുള്ളതാണ് കുറിപ്പ്.
ജല്ലിക്കെട്ടിന്റെതടക്കം ഒട്ടേറെ പ്രമുഖ ചിത്രങ്ങളുടെ ടൈറ്റില്‍ ഡിസൈനര്‍ ആയിരുന്നു മഹേഷ് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്തരിച്ചത്.
മഹേഷിനെ കുറിച്ച് ഓര്‍ത്താണ് ഓള്‍ഡ് മങ്ക് ഡിസൈൻ ടീം ഇപ്പോള്‍ കുറിപ്പ് എഴുതിയിരിക്കുന്നത്.
മണ്ണ്, മൃഗം, മനുഷ്യൻ. മൂന്നു വാക്കുകൾ! ലിജോ ജെല്ലിക്കെട്ടിനെകുറിച്ചു പറയാനുള്ളതെല്ലാം ഇതിൽ തീർത്തു എന്നാണ് കുറിപ്പില്‍ ആദ്യം പറയുന്നത്.
രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ഒരു first-cut ഡിസൈൻ ചെയ്‍തു കാണിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. ഒന്നും ചെയ്‍തില്ല. മൂന്നാലു ദിവസം കഴിഞ്ഞാണ് ലിജോയെ വിളിച്ചത്. നമുക്ക് ടൈറ്റിലും പോസ്റ്ററുമെല്ലാം മണ്ണും ചെളിയും വച്ച് ചെയ്താലോ എന്ന് ചോദിച്ചു. ലിജോ പറഞ്ഞത് ഏതാണ്ടങ്ങാനൊരു കാര്യം ചെയ്‍താലോ എന്ന് ചോദിക്കാൻ വരികയായിരുന്നു എന്നാണ്. ചിലരുടെ കൂടെ ചിന്തകൾ അങ്ങനെയാണ്.
വിഷ്വൽ ചെയ്യാനുള്ള ദൗത്യം ഏറ്റെടുത്തത് മക്കാലി ആയിരുന്നു. 'ടൈറ്റിൽ ഡിസൈൻ' സിബിയും.
തൃപ്പൂണിത്തുറ ഫൈൻ ആർട്സ് കോളേജിലെ, sculpture ഡിപ്പാർട്മെന്റിൽ നിന്ന് കുറച്ചു കളിമണ്ണും, ചെളിയും കിട്ടി.
പേപ്പറിലും തറയിലും മതിലിലുമെല്ലാം വരച്ചു. ബ്രഷ് മാത്രമല്ല, കമ്പും, കല്ലും, കുപ്പിച്ചില്ലുമെല്ലാം tools ആക്കി. ഫസ്റ്റ്-ലുക്ക് ഡിസൈൻ റെഡി! ലിജോ ഉമ്മ വച്ചില്ലന്നെ ഉള്ളു.
ഒരു ദിവസം, കട്ടപ്പനയിലെ ഒരു കുന്നിൻ ചെരിവില്‍ നിന്ന് ലിജോ വിളിച്ചു. ശെരിക്കും പറഞ്ഞാൽ, അലറി വിളിച്ചു. നിങ്ങള് വരച്ച പോലെ ഒരു സ്ഥലം ക്ലൈമാക്സ് ഷൂട്ട് ചെയ്യാൻ കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞു. പോസ്റ്റർ ഡിസൈന് 'അവാർഡ് ' ഇല്ലെന്ന് ആര് പറഞ്ഞു.
പക്ഷെ ജെല്ലിക്കെട്ട് വരുന്നതിന് മുൻപേ ഞങ്ങളുടെ മക്കാലി പോയി. പടം തുടങ്ങിയത് അവന്റെ ഓർമ്മകൾക്ക് മുൻപിലായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.