പ്രണയത്തിന്റെ ആഘോഷം- ഋഷി കപൂര്‍ നിറഞ്ഞാടിയ 10 കഥാപാത്രങ്ങള്‍
ഇന്ത്യൻ വെള്ളിത്തിരയിലെ പ്രണയത്തിന്റെ ആഘോഷമായിരുന്നു ഋഷി കപൂര്‍. ബോബി എന്ന സിനിമയിലൂടെ നായകനായി എത്തി ഋഷി കപൂര്‍ പ്രേക്ഷകരുടെ പ്രണയ സങ്കല്‍പ്പങ്ങളുടെ ഭാഗമാകുകയായിരുന്നു. ശേഷം ഒട്ടനവധി പ്രണയചിത്രങ്ങള്‍. അധികവും വൻ ഹിറ്റുകള്‍. ഹിന്ദി ചലച്ചിത്രലോകത്തെ ഇതിഹാസം പൃഥ്വിരാജിന്റെ മകനും സംവിധായകനുമായ രാജ് കുമാറിന്റെ മകൻ ഋഷി കപൂര്‍ വെള്ളിത്തിരയില്‍ ഒരുകാലത്ത് നിറഞ്ഞാടി. ഋഷി കപൂര്‍ ചുണ്ടനക്കിയ പാട്ടുകള്‍ പ്രേക്ഷകര്‍ ഏറ്റു മൂളി. ഋഷി കപൂറിനെ പോലെ വസ്‍ത്രം ധരിക്കാൻ കൊതിച്ചു. കാലങ്ങള്‍ക്ക് ഇപ്പുറത്ത് ഒരിടവേളയ്‍ക്ക് ശേഷം 2000 തൊട്ട് സഹനടനായി മാറി നടൻ എന്ന നിലയില്‍ വേറിട്ട വേഷങ്ങളിലും എത്തി അമ്പരിപ്പിച്ചു. ഇതാ ഋഷി കപൂറിന്റെ വേറിട്ടതും ഹിറ്റായതുമായ 10 കഥാപാത്രങ്ങള്‍.
പ്രണയത്തിന്റെ ആഘോഷം
ഋഷി കപൂര്‍ ആദ്യമായി നായകനായ ചിത്രം. 1973ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം അക്കാലത്തെ ഏറ്റവും വലിയ വിജയമായി. സോവിയറ്റ് യൂണിയൻ അടക്കമുള്ള് മറ്റ് രാജ്യങ്ങളിലും ചിത്രം വൻ ഹിറ്റായി. ഋഷി കപൂറിന്റെ അച്ഛൻ രാജ് കപൂര്‍ സംവിധാനം ചെയ്‍ത ചിത്രം പറഞ്ഞത് കൌമാര പ്രണയമായിരുന്നു. കൌമാരക്കാരനായ രാജ് നാഥ് ആയി ഋഷി കപൂര്‍ പകര്‍ന്നാടി. നായികയായി എത്തിയത് ഡിംപിള്‍ കപാഡിയ ആയിരുന്നു.
ലൈല മജ്‍നു
വീണ്ടും ഋഷി കപൂറിന്റെ ഹിറ്റ് പ്രണയചിത്രം. 1976ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം സംവിധാനം ചെയ്‍തത് ഹര്‍നാം സിംഗ് റവാലി.
രാജുവായി പകര്‍ന്നാടി
കെ വിശ്വനാഥ് സംവിധാനം ചെയ്‍ത സര്‍ഗം തെലുങ്ക് ചിത്രമായ സിരി സിരി മുവ്വയുടെ ഹിന്ദി റിമേക്ക് ആയിരുന്നു. ജയപ്രദ ആദ്യമായി ഹിന്ദിയിലേക്ക് എത്തിയപ്പോള്‍ രാജുവെന്ന നായകനായി ഋഷി കപൂര്‍. ജയപ്രദയ്‍ക്ക് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഋഷി കപൂറിന് വീണ്ടും വൻ ഹിറ്റ്. 1979ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്ന സര്‍ഗം.
വീണ്ടും രാജുവായി ഹിറ്റ്
അമിതാഭ് ബച്ചനും ഋഷി കപൂറും വിനോദ് ഖന്നയും സഹോദരൻമാരായി അഭിനയിച്ച ചിത്രമാണ് അമര്‍ അക്ബര്‍ ആന്റണി. മൻമോഹൻ ദേശായ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. അക്ബര്‍ ഇല്‍ഹബാദി എന്ന രാജുവായിട്ടാണ് ഋഷി കപൂര്‍ ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രം വൻ ഹിറ്റായി മാറിയിരുന്നു.
ത്രില്ലറിലെ അജയ് ആനന്ദ്
രവി ടണ്ടൻ സംവിധാനം ചെയ്‍ത ഖേല്‍ ഖേല്‍ മിൻ ഒരു ത്രില്ലര്‍ ചിത്രമായിരുന്നു. ഋഷി കപൂര്‍ അജയ് ആനന്ദ് എന്ന വിദ്യാര്‍ഥിയായി എത്തി.
വക്കീലായി വേഷപകര്‍ച്ച
അവസാനകാലത്ത് ഋഷി കപൂര്‍ അഭിനയിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് മുള്‍ക് എന്ന ചിത്രത്തിലേത്. 2018ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തില്‍ മുറാദ് അലി മുഹമ്മദ് എന്ന വക്കീല്‍ ആയിട്ടാണ് ഋഷി കപൂര്‍ അഭിനയിച്ചത്.
രവി കപൂറായി ഋഷി കപൂര്‍
ഋഷി കപൂര്‍ നായകനായി എത്തിയ ത്രില്ലര്‍ ചിത്രമായിരുന്നു ഖോജ്. 1989ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തില്‍ രവി കപൂര്‍ എന്ന കഥാപാത്രമായാണ് ഋഷി കപൂര്‍ അഭിനയിച്ചത്. വലിയ തോതില്‍ ആരാധകര്‍ ഏറ്റെടുത്ത ചിത്രമായിരുന്നു ഖോജ്. കേശു രാംസെയാണ് ചിത്രം സംവിധാനം ചെയ്‍തത്.
വേറിട്ട സന്തോഷ്
ഋഷി കപൂറിന്റെ കരിയറിലെ വേറിട്ട ഒരു കഥാപാത്രമാണ് ദൂ ദൂനി ചാറിലേത്. സ്വന്തമായി ഒരു കാര്‍വാങ്ങുന്നത് ആഗ്രഹിക്കുന്ന സ്‍കൂള്‍ അധ്യാപകനായാണ് ഋഷി കപൂര്‍ ചിത്രത്തില്‍ വേഷമിട്ടത്. സന്തോഷ് ദുഗ്ഗാല്‍ എന്ന കഥാപാത്രമായിരുന്നു ഋഷി കപൂറിന്റെത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ പിടിച്ചുപറ്റാൻ ഋഷി കപൂറിനായി. 2010ലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
സഹനടനായി കസറി ഋഷി കപൂര്‍
സോയ അക്തര്‍ ആദ്യമായി സംവിധാനം ചെയ്‍ത ലക്ക് ബൈ ചാൻസില്‍ ഗംഭീര ക്യാരക്ടര്‍ റോളായിരുന്നു റിഷി കപൂറിന്.റൊമ്മി റോളി എന്ന കഥാപാത്രമായിട്ടാണ് ഋഷി കപൂര്‍ എത്തിയത്. മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ നാമനിര്‍ദ്ദേശവും ചിത്രതിലെ അഭിനയത്തിന് ഋഷി കപൂറിന് ലഭിച്ചു. ഫറാൻ അക്തര്‍ ആയിരുന്നു നായകൻ. 2009ലാണ് ചിത്രം റിലീസ് ചെയ്‍തത്.
അമിതാഭ് ബച്ചന്റെ 72കാരൻ മകൻ
അമിതാഭ് ബച്ചനും ഋഷി കപൂറും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു 102 നോട്ട് ഔട്ട്. 2018ല്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. രസികൻ ചിത്രമായിരുന്നു ഇത്. 102കാരനായ അച്ഛന്റെയും 75കാരനായ മകന്റെയും കഥയാണ് ചിത്രം പറഞ്ഞത്. അച്ഛനായി അമിതാഭ് ബച്ചനും മകനായി ഋഷി കപൂറും അഭിനയിച്ചു.