ആവേശപ്പൂരം തീര്‍ത്ത സുരേഷ് ഗോപി
തിയറ്ററുകളിലെ ആവേശത്തിന്റെ മറുപേരായിരുന്നു ഒരുകാലത്ത് സുരേഷ് ഗോപി. തീപ്പൊരി ഡയലോഗുകളും ആക്ഷൻ രംഗങ്ങളും കൊണ്ട് ആരാധകരെ ആവേശത്തിലാക്കിയ താരം. സുരേഷ് ഗോപിയുടെ സിനിമകള്‍ക്ക് ഇന്നും പ്രേക്ഷകര്‍ ഒട്ടും കുറവല്ല. സിനിമകളില്‍ അനീതിക്ക് എതിരെയുള്ള പോരാട്ടത്തിന് ഒരുകാലത്ത് നിരന്തരം കാക്കിയിട്ട താരമായിരുന്നു സുരേഷ് ഗോപി. വിജയിച്ചവയും പരാജയപ്പെട്ടവയും ഉണ്ട്. പക്ഷേ യഥാര്‍ഥ ജീവിതത്തിലെ പൊലീസ് ഉദ്യോഗസ്ഥൻമാരെപ്പോലെ തന്നെ ചിലപ്പോള്‍ അതിനേക്കാള്‍ കാക്കിയുടുപ്പ് യോജിക്കുക സുരേഷ് ഗോപിക്കാണ് എന്ന് പോലും ആരാധകര്‍ പറയാറുണ്ടായിരുന്നു. കയ്യടക്കമുള്ള വേഷപകര്‍ച്ചകളും സുരേഷ് ഗോപിയുടേതായിട്ടുണ്ട്. നൊമ്പരമായി മാറിയ കഥാപാത്രങ്ങള്‍. ചെറു ചിരികള്‍ സമ്മാനിച്ച കഥാപാത്രങ്ങള്‍. ദേശീയ സംസ്ഥാന അവാര്‍ഡ് നേടിയ കളിയാട്ടത്തിലെ പ്രകടനം. ഓര്‍ത്തോര്‍ത്ത് വയ്‍ക്കാൻ ഒരുപാട് കഥാപാത്രങ്ങള്‍ സമ്മാനിച്ച സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം പിറന്നാള്‍ ആണ് ഇന്ന്.
കേവലം അഞ്ച് വയസുള്ളപ്പോള്‍ തുടങ്ങിയതാണ് സുരേഷ് ഗോപിയുടെ അഭിനയജീവിതം. 1965ല്‍ ഓടയില്‍ നിന്ന് എന്ന സിനിമയില്‍ ബാലതാരമായിട്ടാണ് അഭിനയിച്ചത്.
മുതിര്‍ന്നപ്പോള്‍ മോഹൻലാല്‍ നായകനായ രാജാവിന്റെ മകൻ എന്ന സിനിമയില്‍ വില്ലനായി എത്തിയും സുരേഷ് ഗോപി ശ്രദ്ധേയനായി.
സുരേഷ് ഗോപിയുടെ ജീവിതത്തില്‍ വഴിത്തിരിവ് സമ്മാനിച്ചത് തലസ്‍ഥാനം എന്ന സിനിമയായിരുന്നു. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ വന്ന തലസ്ഥാനം വൻ വിജയമായി മാറി.
ഷാജി കൈലാസിന്റെ തന്നെ കമ്മിഷണര്‍ എന്ന വൻ വിജയ ചിത്രം സുരേഷ് ഗോപിയുടേതായി വന്നു. സുരേഷ് ഗോപിയുടെ ഡയലോഗുകളായിരുന്നു സിനിമയുടെ ആകര്‍ഷണം.
ലേലം, പത്രം തുടങ്ങിയ സിനിമകളില്‍ കാക്കിയിടാതെ തന്നെ വേറിട്ട കഥാപാത്രങ്ങളില്‍ സുരേഷ് ഗോപി വിജയനായകനായി.
സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം കളിയാട്ടം എന്ന സിനിമയിലേതാണ്. കണ്ണൻ പെരുമലയൻ എന്ന കഥാപാത്രമായുള്ള അഭിനയത്തിന് സുരേഷ് ഗോപിക്ക് മികച്ച നടനുള്ള സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു.
സിനിമകളില്‍ നിന്ന് ഇടവേളകള്‍ വന്നപ്പോള്‍ സുരേഷ് ഗോപി കമ്മിഷണറിലെ കഥാപാത്രമായി ഭരത്‍ചന്ദ്രന്റെ അതേ പേരില്‍ രണ്ടാം വരവ് നടത്തി. ചിത്രവും വിജയമായി മാറി.
മകള്‍ക്ക്, ഭാരതീയം, ഇന്നലെ തുടങ്ങിയ കലാമൂല്യമുള്ള സിനിമകളിലും ശ്രദ്ധേയമായ പ്രകടനമായിരുന്നു സുരേഷ് ഗോപിയുടേത്.
നോട്ട്‍ബുക്ക് അടക്കമുള്ള ഒട്ടേറെ സിനിമകളില്‍ അതിഥി താരവുമായി സുരേഷ് ഗോപി അഭിനയിച്ചു.
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്‍ത വരനെ ആവശ്യമുണ്ട് എന്ന സിനിമയാണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. കുറച്ചുകാലം സിനിമയില്‍ നിന്ന് വിട്ടുനിന്ന സുരേഷ് ഗോപിയുടെ വൻ തിരിച്ചുവരവുമായിരുന്നു ഇത്. കാവല്‍ എന്ന സിനിമയും പേരിടാത്ത ഒരു സിനിമയുമാണ് ഇപ്പോള്‍ സുരേഷ് ഗോപിയുടേതായി തയ്യാറെടുക്കുന്നത്.
തമിഴില്‍ തമിഴരശൻ എന്ന സിനിമയും സുരേഷ് ഗോപിയുടേതായി തയ്യാറെടുക്കുന്നുണ്ട്.
രാഷ്‍ട്രീയത്തിലും സജീവമാണ് ഇപ്പോള്‍ സുരേഷ് ഗോപി. രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന ആറാം മലയാളിയാണ് നടൻ സുരേഷ് ഗോപി. 2016 ഏപ്രിൽ 27 ന് ആണ് സുരേഷ് ഗോപി എംപിയായി സത്യപ്രതിജ്ഞ ചെയ്‍തത്.
കൊല്ലം നഗരത്തിൽ ചലച്ചിത്ര വിതരണക്കാരനായിരുന്ന പരേതനായ ഗോപിനാഥൻ പിള്ളയുടെയും പരേതയായ ജ്ഞാനലക്ഷ്‍മി അമ്മയുടെയും മൂത്ത മകനായാണ് 1959 ജൂൺ 26-ന് സുരേഷ് ഗോപി ജനിച്ചത്.
രാധിക നായരാണ് സുരേഷ് ഗോപിയുടെ ഭാര്യ. നടൻ ഗോകുല്‍ സുരേഷ് ഉള്‍പ്പടെ അഞ്ച് മക്കളാണ് സുരേഷ് ഗോപി- രാധിക ദമ്പതിമാര്‍ക്ക്.