അതിര്‍ത്തികള്‍ അടച്ചുപൂട്ടിയെന്ന് ആരോപണം; കേരളത്തിനെതിരെ വിദ്വേഷ ക്യാംപയിന്‍; വസ്തുത എന്ത്
തിരുവനന്തപുരം: കൊവിഡ് 19 ലോക്ക് ഡൗണ്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കേരളം കര്‍ണാടകയും തമിഴ്‍നാടുമായുള്ള അതിര്‍ത്തികള്‍ അടച്ചുപൂട്ടി എന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ ശക്തം. കര്‍ണാടകയിലെ ബിജെപി എംഎല്‍എയുടെ വേദവ്യാസ് കാമത്ത് അടക്കമുള്ളവര്‍ കേരളത്തെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇരട്ടത്താപ്പും സേച്ഛാധിപത്യവുമാണ് ഇതിലൂടെ തെളിയുന്നത്
എന്ന് നിരവധി ട്വീറ്റുകളില്‍ പറയുന്നു. #KeralaSealed എന്ന ഹാഷ്‍ടാഗിലാണ് കേരളത്തിനെതിരായ ക്യാംപയിന്‍.
ട്വിറ്ററിലെ പ്രചാരണങ്ങള്‍
'കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ മംഗലാപുരം അതിര്‍ത്തി തുറക്കാന്‍ കേരളം ആവശ്യപ്പെട്ടു. ഇതിനായി അവര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇപ്പോള്‍ പിണറായി വിജയന്‍ കേരള അതിര്‍ത്തികള്‍ അടച്ചിരിക്കുന്നു' എന്നാണ് ഒരു ട്വീറ്റില്‍ പറയുന്നത്.
'അതിര്‍ത്തി കര്‍ണാടക അടച്ചപ്പോള്‍ എല്ലാവരും ഒച്ചവെച്ചു. ഇപ്പോള്‍ കേരളം കര്‍ണാടകയും തമിഴ്നാടുമായുള്ള അതിര്‍ത്തി അടച്ചപ്പോള്‍ ആര്‍ക്കും ഒച്ചവെക്കാനില്ല. ഫെവിക്കോള്‍ കൊണ്ട് വാമൂടിയിരിക്കുകയാണോ എന്നാണ് മറ്റൊരു ട്വീറ്റില്‍ ചോദിക്കുന്നത്' സമാനമായ നിരവധി ട്വീറ്റുകളാണ് #KeralaSealed ഹാഷ്‍ടാഗില്‍ ട്വിറ്ററില്‍ നിറഞ്ഞത്.
അതിര്‍ത്തികളില്‍ കേരളം ചെയ്തത് എന്ത്?
കൊവിഡ് വ്യാപനം വീണ്ടും സജീവമാകുന്ന അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കുന്നതിനുള്ള നടപടി സംസ്ഥാനം സ്വീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി
അതിര്‍ത്തി റോഡുകള്‍ക്ക് പുറമെ കാട്ടുപാതകളിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് കേരളം. കാട്ടുപാതകളിലൂടെയും ഇടവഴികളിലൂടെയും റെയില്‍വേ പാളങ്ങളിലൂടടെയും
പുഴകള്‍ വഴിയുമെല്ലാം ആളുകള്‍ കേരളത്തിലേക്ക് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഇതനുസരിച്ച് സംസ്ഥാന അതിര്‍ത്തികളില്‍ കര്‍ശന നിരീക്ഷണമാണ് കേരളം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമാനമായി ജില്ലാ അതിര്‍ത്തികളിലും കേരളം ജാഗ്രത
പുലര്‍ത്തുന്നുണ്ട്. സംസ്ഥാനത്തിന് അകത്ത് കൊവിഡ് പടരുന്ന സാഹചര്യം ഒഴിവാക്കാനാണിത്. കോട്ടയം അടക്കമുള്ള സമീപ ജില്ലകളില്‍ കൊവിഡ് വീണ്ടും സ്ഥിരീകരിച്ച
സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയുടെ അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനമായിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരില്‍ രോഗം പടരുന്നതും കേരളം അതിര്‍ത്തികളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താന്‍ കാരണമായി. ഇതര സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇടുക്കി, കൊല്ലം ജില്ലകളില്‍ അടുത്തിടെ കൊവിഡ് കേസുകള്‍ ഉയരുകയും ചെയ്തു. എന്നാല്‍ ഒരിടത്തും മതില്‍കെട്ടിയോ മണ്ണോ കല്ലുകളോ ഇട്ടോ കേരളം അതിര്‍ത്തി സംസ്ഥാനങ്ങളിലേക്കുള്ള റോഡ് തടസപ്പെടുത്തിയിട്ടില്ല.
അടിയന്തര വൈദ്യസഹായത്തിന് സംസ്ഥാനത്തേക്ക് വരാനുള്ള അനുമതി കേരളം നല്‍കിയിട്ടുണ്ട്. ആംബുലന്‍സുകളും ചരക്കുവാഹനങ്ങളും ഉള്‍പ്പടെയുള്ള അവശ്യ സര്‍വീസുകള്‍ അതിര്‍ത്തികള്‍ കടന്ന് സംസ്ഥാനത്ത് എത്തുന്നുമുണ്ട്. ഇതെല്ലാം നിലനില്‍ക്കേയാണ് കേരളം അതിര്‍ത്തികള്‍ പൂര്‍ണമായും സീല്‍ ചെയ്തു എന്ന പ്രചാരണം തകൃതിയായി നടക്കുന്നത്.
കര്‍ണാടകവും തമിഴ്‍നാടും ചെയ്തതോ?
ഇതേസമയം, കര്‍ണാടകയും തമിഴ്നാടും അവരുടെ അതിര്‍ത്തികള്‍ നേരത്തെതന്നെ അടച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. കാസര്‍കോട് അതിര്‍ത്തിയില്‍ മണ്ണിട്ടാണ് കേരളത്തില്‍ നിന്നുള്ള രോഗികള്‍ ഉള്‍പ്പടെയുള്ളവരെ കര്‍ണാടക തടഞ്ഞത്. ചികിത്സ ലഭിക്കാതെ രോഗികള്‍ മരിക്കുന്ന സംഭവം കാസര്‍കോടുണ്ടായി. കേരളത്തിലേക്കുള്ള മുഴുവന്‍ വാഹനങ്ങളും കര്‍ണാടക തടഞ്ഞുവെച്ചു. ഇതോടെ നൂറുകണക്കിന് ചരക്കുവാഹനങ്ങള്‍ അതിര്‍ത്തിയില്‍ കുടുങ്ങി. ഗുണ്ടല്‍പേട്ട്, ബാവലി ചെക്ക് പോസ്റ്റുകളില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള ബസുകളും തടഞ്ഞു.
അതേസമയം, ആര്‍സിസിയുടെ യൂണിറ്റ് കന്യാകുമാരിയില്‍ പ്രവര്‍ത്തിക്കാനുള്ള സൗകര്യമൊരുക്കി കേരളം. തിരുവനന്തപുരം ആർസിസിയിൽ കന്യാകുമാരിയിൽ നിന്നും സമീപ
ജില്ലകളിൽ നിന്നും സ്ഥിരമായി ആളുകൾ ചികിത്സയ്ക്ക് എത്താറുണ്ട്. ഇവർക്കായി കന്യാകുമാരി ജില്ലാ ആശുപത്രിയെ ആർസിസിയുടെ നേതൃത്വത്തിൽ തമിഴ്നാട് സഹകരണത്തോടെ ക്യാൻസർ ചികിത്സാ കേന്ദ്രമാക്കി. 560 പേരാണ് ഇവിടെ നിന്ന് സ്ഥിരമായി ആർസിസിയിൽ എത്തുന്നത്.
ആന്ധ്രാപ്രദേശുമായുള്ള അതിര്‍ത്തി മൂന്നടി ഉയരമുള്ള മതില്‍കെട്ടിയാണ് തമിഴ്നാട് അടച്ചത്. വാഹനഗതാഗതം നിയന്ത്രിക്കാന്‍ വെല്ലൂര്‍ അതിര്‍ത്തിയിലാണ് ഈ നീക്കം. ഇതിനെതിരായ വിമര്‍ശനം ശക്തമാണ്.
അതിര്‍ത്തികള്‍ പൂട്ടി മറ്റ് സംസ്ഥാനങ്ങളും
ശ്രീകകുളം ജില്ലയില്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയതോടെ ഒഡീഷ ചില അതിര്‍ത്തികള്‍ അടച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ദില്ലിയുമായുള്ള അതിര്‍ത്തികള്‍ അടയ്ക്കാന്‍ നോയിഡയും ഗാസിയാബാദും കഴിഞ്ഞ വാരം തീരുമാനിച്ചിരുന്നു. കൊവിഡ് ഡ്യൂട്ടിയുമായി ബന്ധമില്ലാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യാത്രാ പാസ് അനുവദിക്കില്ലെന്നും നോയിഡ തീരുമാനമെടുത്തു. ദില്ലിയുമായുള്ള അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് ഹരിയാനയിലെ ഫരീദാബാദ് അധികൃതര്‍
വ്യക്തമാക്കി.
കര്‍ണാടകയും മഹാരാഷ്ട്രയുമായുള്ള അതിര്‍ത്തി അടച്ചത് മെയ് 3ന് ശേഷവും തുടരണമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തമിഴ്‍നാടും ഒഡീഷയും മതില്‍കെട്ടി അതിര്‍ത്തി അടക്കുന്നതിനെ എതിര്‍ത്ത് ആന്ധ്രാപ്രദേശ് രംഗത്തെത്തിയിട്ടുണ്ട്. അന്തര്‍സംസ്ഥാന പാതകള്‍ അടച്ചത് പല സംസ്ഥാനങ്ങളിലും വിവാദമായിക്കഴിഞ്ഞു. ഇത്തരം വിവാദമെല്ലാം സജീവമായി നിലനില്‍ക്കേയാണ് കേരളത്തിനെതിരെ പ്രചാരണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.