സ്വാതന്ത്രത്തിനായി... ഹോങ്കോങ്
ചൈനയുടെ പരമാധികാരത്തിനെതിരെ ഹോങ്കോങ് പ്രതിഷേധമുയര്‍ത്താന്‍ തുടങ്ങിയിട്ട് ഏതാണ്ട് രണ്ട് മാസമാകുന്നു. ചൈനയുടെ അനുഗ്രഹാശിസുകളോടെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് ഭരണാധികാരി കാരി ലാമിന്‍റെ ശ്രമം. എന്നാല്‍ ദിവസം കഴിയും തോറും പ്രതിഷേധം കനക്കുകയാണ്. പ്രതിഷേധം ശക്തമായതോടെ ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളം പൂർണമായും അടച്ചു. വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ ചെക്ക്- ഇന്നുകളും നിർത്തലാക്കി. എല്ലാ വിമാന സർവീസുകളും റദ്ദാക്കി. സ്വാതന്ത്ര്യവാദികളുടെ ഉപരോധം പ്രവർത്തനങ്ങളെ ബാധിച്ചതിനാലാണ് വിമാനത്താവളം അടച്ചിടുന്നതെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചയാണ് പ്രതിഷേധക്കാർ വിമാനത്താവളം ഉപരോധിക്കാൻ തുടങ്ങിയത്. കാണാം സ്വാതന്ത്രത്തിനായുള്ള ഹോങ്കോങ് പ്രതിഷേധക്കാഴ്ച്ചകള്‍....
160 ലേറെ സർവ്വീസുകളാണ് വിമാനത്താവള അധികൃതർ റദ്ദാക്കിയത്. ഹോങ്കോങിലേക്ക് വരരുതെന്ന് യാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഴ്ചകളായി ഇവിടെ പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ സംഘർഷം തുടരുന്നു.
വിവാദ കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിക്കണമെന്നും ഭരണാധികാരി കാരി ലാം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ ഹോങ്കോങില്‍ പ്രക്ഷോഭം നടത്തുന്നത്. ചൈനയുടെ പിന്‍ബലത്തോടെയാണ് കാരി ലാം ഇപ്പോൾ ഭരണം നിലനിര്‍ത്തുന്നത്.
സർക്കാർ കുറ്റവാളി കൈമാറ്റ ബില്‍ റദ്ദാക്കിയെങ്കിലും ചൈനയിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ടാണ് ജനാധിപത്യവാദികളുടെ ഇപ്പോഴത്തെ പ്രതിഷേധം. അതേസമയം, ചൈനയ്ക്ക് ഹോങ്കോങിന് മേല്‍ കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലാണ് ഇപ്പോഴത്തേതെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഉപയോഗിക്കാനുള്ള കരിനിയമമെന്നാണ് ജനാധിപത്യവാദികള്‍ ബില്ലിനെ വിശേഷിപ്പിക്കുന്നത്. സൈനികാധികാരം പോലുമില്ലാത്ത ഹോങ്കോങിന്‍റെ സ്വയം ഭരണാധികാരമാണ് ചൈന ഭയക്കുന്നത്.
പാര്‍ട്ടിയുടെ ഉരുക്കുമുഷ്ടിക്ക് പുറത്ത് അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു ജനതയെ നിലനിര്‍ത്തിയാല്‍ അത് സ്വന്തം അസ്ഥിവാരം തോണ്ടുന്നതിന് തുല്ല്യമാണെന്ന് പാര്‍ട്ടി ഭരണകൂടത്തിനറിയാം. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിടേണ്ടത് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ആവശ്യമായി മാറുന്നു. പ്രതിരോധവും സ്വാതന്ത്ര്യവും ഹോങ്കോങ്ങിന്‍റെ മാത്രം ആവശ്യമായും.
ഹോങ്കോങിന്‍റെ പ്രതിഷേധങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാലങ്ങളുടെ പഴക്കമുണ്ട് ഈ പുകയലിന്. 1842 ല്‍ ആദ്യ ഓപ്പിയം യുദ്ധത്തിന് ശേഷം ഹോങ്കോങ് ബ്രിട്ടന്‍റെ കോളനിയായി. ഒന്നരനൂറ്റാണ്ടിന് ശേഷം 1997 ല്‍ ബ്രിട്ടന്‍ ഹോങ്കോങിന് സ്വയം ഭരണാവകാശം നല്‍കി.
പക്ഷേ, ആ സ്വയം ഭരണാവകാശം പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന എന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴിലായിരുന്നെന്ന് മാത്രം. ഈയൊരൊറ്റ പ്രത്യേകത കാരണം ഹോങ്കോങ് ഇന്നും പ്രതിഷേധങ്ങളില്‍ നിന്ന് പ്രതിഷേധങ്ങളിലേക്കുള്ള ഘോഷയാത്രയിലാണ്.
ഹോങ്കോങിന്‍റെ പുതിയ പ്രതിഷേധ കാഴ്ചയാണിത്. ജനാധിപത്യത്തിനായി പോരാടിയ ഒരു സ്ത്രീയുടെ കണ്ണില്‍ പൊലീസിന്‍റെ വെടി കൊണ്ടു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഒരു കണ്ണ് മൂടിയാണ് ഇപ്പോള്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നത്.
സിം ഷാ സുയി പൊലീസ് സ്റ്റേഷന് സമീപത്ത് നടന്ന പ്രതിഷേധത്തിനിടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെക്കുകയായിരുന്നു. കണ്ണിന് സംരക്ഷണം നല്‍കുന്ന ഷീല്‍ഡ് പോട്ടി വലത് കണ്ണില്‍ തറയ്ക്കുകയായിരുന്നു. ഇവരുടെ വലത് കണ്ണിന്‍റെ കാഴ്ച നഷ്ടമായെന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
പ്രതിഷേധക്കാര്‍ 'കണ്ണിന് കണ്ണ് ' എന്ന മുദ്രാവക്യമുയര്‍ത്തി രംഗത്തെത്തി. ഹോങ്കോങ് പൊലീസ്, ഹോങ്കോങുകാരെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നെഴുതിയ ബാനറും അവര്‍ ഉയര്‍ത്തി. ഹോങ്കോങ് പ്രതിഷേധത്തിന്‍റെ പ്രധാന ബിംബമാണ്, ഒരു കണ്ണ് മൂടിക്കെട്ടിയ പ്രതിഷേധക്കാരുടെ ഈ ചിത്രം.
പ്രതിഷേധക്കാര്‍ എറിഞ്ഞ പെട്രോള്‍ ബോംബില്‍, സിം ഷാ സുയി പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരന് നിസാര പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ബുള്ളറ്റുകള്‍ ഉപയോഗിച്ച് തുടങ്ങിയത്.
ചൈനയുടെ പൊതു സ്വഭാവവുമായി യാതൊരു ബന്ധവും ഹോങ്കോങിനില്ലെന്നതാണ് മറ്റ് ചൈനീസ് പ്രവിശ്യകളില്‍ നിന്നും ഹോങ്കോങിനെ വ്യത്യസ്തമാക്കുന്നത്. ഒന്നര നൂറ്റാണ്ട് ഒരു യൂറോപ്യന്‍ രാജ്യത്തിന്‍റെ അധികാരത്തിന് കീഴില്‍ കഴിയേണ്ടിവന്നതിനാല്‍ തന്നെ, തനത് സാംസ്കാരിക പിന്തുടര്‍ച്ച നിലയ്ക്കുകയും യൂറോപ്യന്‍ കേന്ദ്രീകൃത സാംസ്കാരിക ബോധത്തിലേക്ക് ഹോങ്കോങ് വഴിമാറുകയും ചെയ്തു.
ഈ സാംസ്കാരിക വ്യതിയാനം ഹോങ്കോങിനെ ചൈനീസ് സാംസ്കാരിക പൊതുബോധത്തിന് പുറത്ത് നിര്‍ത്തുന്നു. ഹോങ്കോങിന്‍റെ ഈ ബോധമാണ് ചൈനയെ ഏറെ അലോസരപ്പെടുത്തുന്നതും.
ലോക അധികാരത്തിനായി അമേരിക്കയോട് മത്സരരംഗത്ത് സജീവമായുള്ള ചൈന, ഭൂ അതിര്‍ത്തികളുടെ വിപുലീകരണം തേടുന്നിടത്താണ് ഹോങ്കോങിന് സ്വന്തം സ്വപ്നങ്ങളെ സംരക്ഷിക്കാനായി ചൈനയോട് പോരാടേണ്ടി വരുന്നത്.
2014 ൽ ചൈന ഹോങ്കോങിന് യഥാർത്ഥ സാർവത്രിക വോട്ടവകാശം നൽകാൻ വിസമ്മതിച്ചു. ഇത് ഹോങ്കോങിന്‍റെ പ്രതിഷേധങ്ങളെ ശക്തിപ്പെടുത്തി. അവര്‍ 79 ദിവസത്തെ കുട പ്രസ്ഥാനത്തിന് (umbrella protest) തുടക്കമിട്ടു.
പക്ഷേ, ജനങ്ങൾക്ക് സ്വേച്ഛയാൽ വോട്ട് ചെയ്യുന്നതിനു വേണ്ടിയുള്ള സമരം ബീജിംഗിനെ സമ്മർദ്ദത്തിലാക്കാൻ സഹായിച്ചെങ്കിലും ചൈനയുടെ മര്‍ക്കടമുഷ്ടിക്ക് മുന്നില്‍ ഹോങ്കോങിന്‍റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു.
നിലവില്‍ ചൈനയുടെ അധികാരത്തിന്‍ കീഴില്‍ പ്രത്യേക പദവിയുള്ള ഹോങ്കോങ് എന്ന സ്വയംഭരണ പ്രദേശത്തിന്, ചൈനയുടെ ഭരണ, നിയമ, നീതി നിര്‍വഹണങ്ങളോടൊന്നും ഒരു പരിധിവരെ ബാധ്യത നിലനിര്‍ത്തേണ്ട ആവശ്യമില്ല. ഹോങ്കോങ്ങിന്‍റെ ഈ സ്വയം നിര്‍ണ്ണയാവകാശം എടുത്തുകളയുകയെന്നതിനാണ് ചൈനയിപ്പോള്‍ ശ്രമിക്കുന്നതും.
കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരെ ചൈനയ്ക്ക് കൈമാറണമെന്ന ആവശ്യത്തിനെതിരെയാണ് ഇപ്പോള്‍ ഹോങ്കോങില്‍ സമരം ആരംഭിച്ചത്.
ഹോങ്കോങിന്‍റെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനും പരിമിതമായെങ്കിലുമുള്ള രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കെതിരെയാണ് ഈ പ്രതിഷേധങ്ങള്‍.
ഒരു ജനത സ്വന്തം സ്വാതന്ത്ര്യം സംരക്ഷിക്കുവാന്‍ സ്വന്തം ഭരണകൂടത്തോട് തന്നെ സമരം ചെയ്യുന്ന അവസ്ഥ.