ചുംബിക്കാനും സെക്സിലേർപ്പെടാനും പലർക്കും പേടി; കാരണം 'കൊവിഡ്' തന്നെ, സർവേ പറയുന്നത് ഇങ്ങനെ
ഈ കൊവിഡ് കാലത്ത് 75 ശതമാനം ആളുകൾ ചുംബനിക്കാനോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനോ താൽപ്പര്യപ്പെടുന്നില്ലെന്ന് സർവേ.
പ്രമുഖ ഡേറ്റിംഗ് സൈറ്റായ 'സീക്കിങ്ങ് അറേഞ്ച്മെന്റ്' നടത്തിയ സർവേയിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
15,712 പേരിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തല്ലെന്ന് ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു.
സർവേയിൽ പങ്കെടുത്ത 70 ശതമാനം ആളുകളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പോലും ഭയപ്പെടുന്നതായി സർവേയിൽ പറയുന്നു.
നേരത്തേ അവസരം കിട്ടുമ്പോഴെല്ലാം ചുംബനങ്ങൾ കൈമാറുകയും ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തിരുന്ന കമിതാക്കൾ ഇപ്പോൾ പ്രണയിക്കുന്നത് സാമൂഹ്യ അകലം പാലിച്ചാണ്.
പകർച്ച വ്യാധിയെ പ്രതിരോധിക്കാൻ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തുന്നു എന്നതിന് തെളിവാണ് ഇതെന്നാണ് സർവേയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ പറയുന്നത്.
ഈ കൊവിഡ് കാലത്ത് സെക്‌സിലേര്‍പ്പെടുമ്പോള്‍ ഇരുവരും മാസ്‌ക് ധരിക്കണം. ചംബനം ഒഴിവാക്കുന്നതാണ് നല്ലതെന്ന് കാനഡയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. തെരേസ ടാം അടുത്തിടെ വ്യക്തമാക്കിയിരുന്നു.
കൊറോണ കാലത്ത് പതിവായി സെക്‌സില്‍ ഏര്‍പ്പെടാതിരിക്കലാണ് നല്ലതെന്നാണ് ഡോക്ടർ പറയുന്നത്. ബീജത്തില്‍ നിന്ന് കൊറോണ രോഗം വ്യാപിക്കാന്‍ സാധ്യത വളരെ കുറവാണ്. എന്നാല്‍ സെക്‌സിലേര്‍പ്പെടുമ്പോഴുള്ള പ്രവര്‍ത്തനങ്ങള്‍ ചിലപ്പോള്‍ രോഗം പടര്‍ത്തിയേക്കാമെന്നും ഡോക്ടര്‍ തെരേസ ടാം പറഞ്ഞു.
സെക്‌സ് മാത്രമല്ല, കൂടിച്ചേരല്‍ സംഭവിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്നും ഡോ. തെരേസ ടാം പറഞ്ഞു.
ചുംബനം ഒഴിവാക്കുക, മുഖവും മൂക്കും മറയുന്ന രീതിയില്‍ മാസ്‌ക് ധരിക്കുക, സ്വയം നിരീക്ഷിക്കുക, സെക്‌സിലേര്‍പ്പെടുന്നതിന് മുമ്പ് പങ്കാളിക്ക് രോഗ ലക്ഷണമുണ്ടോ എന്ന് പരിശോധിക്കുക എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടതെന്നും ഡോക്ടര്‍ തെരേസ ടാം അടുത്തിടെ വ്യക്തമാക്കിയിരുന്നു.