പൗരത്വ ഭേദഗതി ബില്ല്; യുദ്ധക്കളമായി അസം
പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി ഏറ്റവും കൂടുതല്‍ അക്രമപരമ്പരകള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനമായ അസമില്‍ ഇന്നലെ നടന്ന പൊലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ മരിച്ചെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്‍റര്‍നെറ്റ് സേവനം നിരോധിച്ചതിന് ശേഷം പ്രധാനമന്ത്രി പൗരത്വ ഭേദഗതി ബില്ലില്‍ ആശങ്കവേണ്ടയെന്ന് പറഞ്ഞത് പ്രതിപക്ഷത്തിന്‍റെ രൂക്ഷവിമര്‍ശനത്തിനാണ് ഇടയാക്കിയത്. ലോക്സഭയില്‍ ഇന്നും പൗരത്വ ബില്ലിന് മേല്‍ വാക്വാദം നടക്കുകയാണ്. ഇതിനിടെ അസമില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ ഗുവാഹത്തിയില്‍ ഞായറാഴ്‍ച നടക്കേണ്ട ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയില്‍ അനിശ്ചിതത്വം. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ സന്ദര്‍ശനം മാറ്റുമെന്നാണ് സൂചന. അസമിലെ രണ്ടിടങ്ങളില്‍ കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റദ്ദാക്കിയ അസമിലേക്കുള്ള നിരവധി വിമാന,ട്രെയിൻ സർവ്വീസുകൾ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. അസമിലെയും ത്രിപുരയിലെയും എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയിരിക്കുകയാണ്. കാണാം അസമിലെ അസ്വാസ്ഥ്യങ്ങള്‍.
കര്‍ഫ്യൂ പ്രഖ്യാപിച്ച അസമിലെ ഗുവാഹത്തിയിലും ദിബ്രുഗഡിലുമാണ് ഒരുമണിവരെയാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.
രാവിലെ എട്ട് മണിമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഇളവ്. പ്രതിഷേധങ്ങള്‍ കുറഞ്ഞതോടെയാണ് ഇവിടങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്.
ഇതിന് പിന്നാലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് നടപടികള്‍ സ്വീകരിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അസമിൽ ഇന്നലെ കർഫ്യു ലംഘിച്ച് ആയിരങ്ങൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
രാത്രി അസം ഹാൻഡ്ലൂം വകുപ്പ് മന്ത്രി രഞ്ജിത് ദത്തയുടെ വീടിന് നേരെയും ആക്രമണം നടന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും പ്രതിഷേധം തുടരുകയാണ്.
അസമിലും മേഘാലയിലും ത്രിപുരയിലും അതിശക്തമായ പ്രതിഷേധങ്ങളാണ് ഇന്നലെ നടന്നത്.
അസമിൽ പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പില്‍ മൂന്നു പേർ ഇന്നലെ മരിച്ചെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.
സ്ഥിതിഗതികള്‍ രൂക്ഷമായതോടെ അസമിന്‍റെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും പ്രതിപക്ഷം കള്ളപ്രചരണം നടത്തുന്നുവെന്നുമായിരുന്നു ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
പ്രധാന സേവകനെ വിശ്വസിക്കാൻ അസമിലെ ജനത തയ്യാറാകണമെന്നും മോദി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധം തടയുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടി അസമിലെ രണ്ട് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ മാറ്റിയിട്ടുമുണ്ട്.
ഇതിനിടെ പൗരത്വ ഭേദഗതി ബിൽ പാർലമെന്‍റിലെ ഇരുസഭകളും പാസാക്കിയതോടെ ആശങ്കയിലാണ് രാജ്യത്തെ റോഹിങ്ക്യൻ അഭയാർത്ഥികൾ.
മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങളെ മാത്രം ബിൽ ഉൾക്കൊള്ളുമ്പോൾ മ്യാൻമറിൽ നിന്നുള്ള റോഹിങ്ക്യകളുടെ ഭാവിയും ചോദ്യചിഹ്നമാകുന്നു.
ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി കാർഡ് മാത്രമാണ് ഇവർക്കുള്ളത്. ആധാർ കാർഡ് ഇല്ലാത്തതിനാൽ ജോലി കിട്ടുന്നില്ല. അടിസ്ഥാന സൗകര്യങ്ങൾ പലതുമില്ല. എങ്കിലും കുട്ടികൾക്ക് സ്കൂളിൽ പോകാനാകുന്നുണ്ട്. ഇന്ത്യയാണ് രാജ്യമെന്നാണ് ഈ കുട്ടികൾ പഠിക്കുന്നത്.
പൗരത്വ നിയമത്തിലൂടെ പുറത്താക്കിയാൽ ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്തവരായി അടുത്ത തലമുറയും മാറുമെന്ന് ഇവർ ആശങ്കപ്പെടുന്നു. റോഹിങ്ക്യൻ അഭയാർത്ഥികളെ പുറത്താക്കുന്നതിനെതിരെ സുപ്രീംകോടതിയിലുള്ള ഹർജിയിലാണ് ഇവരുടെ ഏക പ്രതീക്ഷ.
''വടക്കുകിഴക്കിന്‍റെ ഗോത്രത്തനിമ നശിപ്പിക്കാനും അങ്ങനെ ശുദ്ധികലശം നടത്താനുമാണ് മോദി - ഷാ സർക്കാരിന്‍റെ നീക്കം. ഇത് വടക്കുകിഴക്കിനെതിരായ ആക്രമണമാണ്. അവരുടെ ജീവിതരീതിയ്ക്ക് മേലും, അവരുടെ രാജ്യമെന്ന കാഴ്ചപ്പാടിന് മേലെയും ഉള്ള ക്രിമിനൽ കടന്നുകയറ്റമാണ്. വടക്കുകിഴക്കൻ ജനതയ്ക്ക് എന്‍റെ പിന്തുണ. ഞാൻ അവർക്കൊപ്പം നിൽക്കുന്നു'', രാഹുല്‍ഗാന്ധി പറഞ്ഞു.
അതേസമയം, ബില്ലിനെ കടന്നാക്രമിച്ച കോൺഗ്രസിനെതിരെ അതിലും രൂക്ഷമായ ആരോപണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ചത്. ചിലർ സംസാരിക്കുന്നത് പാകിസ്ഥാന്‍റെ ഭാഷയിലാണെന്ന് ആരോപിച്ച മോദി, ബില്ലിനെതിരായ കള്ളപ്രചാരണങ്ങൾ ചെറുക്കണമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. അദ്ദേഹം ഉന്നയിക്കപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറി.
ബില്ല് രാജ്യതാത്പര്യം സംരക്ഷിക്കുന്നതാണ്. ഇന്ത്യയുടെ മുന്നോട്ടുപോക്കിന് അതിപ്രധാനമാണ്. ബില്ല് ചരിത്രത്തിൽ സുവർണലിപികളാൽ എഴുതപ്പെടുമെന്നും മോദി അവകാശപ്പെട്ടു.
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിങ്ങളൊഴികെയുള്ള മറ്റ് മതസ്ഥർക്ക് പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് ദേശീയ പൗരത്വ നിയമഭേദഗതി ബില്ല് 2019.
തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് ലോക്സഭ ബില്ല് പാസ്സാക്കിയത്. 0.001% പോലും ഈ ബില്ല് ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്ന് അമിത് ഷാ പറയുമ്പോൾ, ഇന്ത്യൻ ഭരണഘടനയുടെ ചരിത്രത്തിൽ ആദ്യമായി മതത്തിന്‍റെ പേരിലുള്ള വിഭജനം നടക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
പൗരത്വഭേദഗതി ബില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും പതിറ്റാണ്ടുകളായി അഭയാര്‍ത്ഥികളെ പോലെ ഇന്ത്യയില്‍ ജീവിക്കുന്നവര്‍ക്ക് പുതുജീവന്‍ നല്‍കുന്നതാണ് ബില്ലെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിച്ചു കൊണ്ടു തന്നെ പൗരത്വഭേദഗതി നിയമം കൊണ്ടു വരുമെന്നുമായിരുന്നു അമിത് ഷാ രാജ്യസഭയില്‍ അവകാശപ്പെട്ടത്.
എന്നാല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ പോയിട്ട്, അസമിലെ അസ്വാസ്ഥങ്ങള്‍ക്ക് കൃത്യമായ മറുപടി പറയുന്നതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പരാജയപ്പെട്ടെന്നാണ് ഇപ്പോള്‍ അസമില്‍ നടക്കുന്ന രൂക്ഷമായ കലാപങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ പൗരൻമാരായ മുസ്ലിംങ്ങളെ ഇത് ബാധിക്കില്ല. ഭരണഘടനക്കനുസരിച്ചാണ് ഈ സർക്കാർ പ്രവർത്തിക്കുന്നത്. മറ്റു രാജ്യങ്ങളിലെ മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നല്കാൻ കഴിയില്ലെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്.
ഇതിനിടെ ഇന്ത്യന്‍ ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ രൂക്ഷവിമർശനവുമായി മതസ്വാതന്ത്ര്യത്തെക്കുറിച്ച് പഠിക്കുന്ന അമേരിക്കൻ ഫെഡറൽ കമ്മീഷൻ. പൗരത്വബില്ല് അത്യന്തം അപകടകരമാണെന്നും, ഇത്തരം നിയമങ്ങൾ കൊണ്ടുവന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എതിരെ ഉപരോധം ഏർപ്പെടുത്തുന്ന കാര്യം അമേരിക്ക ആലോചിക്കണമെന്നും യുഎസ് ഫെഡറൽ കമ്മീഷൻ ആവശ്യപ്പെട്ടു.
ബില്ല് ഇന്ത്യൻ നിയമനിർമാണസഭകളിൽ പാസ്സായാൽ അത് ''തെറ്റായ ദിശയിലേക്കുള്ള അപകടകരമായ യാത്ര''യാണെന്ന് കമ്മീഷൻ വിമർശിക്കുന്നു.
ബില്ല് ലോക്സഭയിൽ പാസ്സായതിനെതിരെയാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന യുഎസ് ഫെഡറൽ കമ്മീഷൻ (US Commission for International Religious Freedom) പ്രസ്താവന പുറത്തിറക്കിയത്.
''പൗരത്വബില്ല് ഇന്ത്യൻ പാർലമെന്റിന്റെ രണ്ട് സഭകളിലും പാസ്സായാൽ അമിത് ഷായ്ക്ക് എതിരെയും മറ്റ് പ്രധാനനേതാക്കൾക്ക് എതിരെയും ഉപരോധങ്ങൾ കൊണ്ടുവരുന്ന കാര്യം ആലോചിക്കണം'', പ്രസ്താവന ആവവശ്യപ്പെടുന്നു. ബില്ല് കൃത്യമായും മതത്തിന്‍റെ അടിസ്ഥാനത്തിലാണ് മനുഷ്യരെ വിഭജിക്കുന്നതെന്നും പ്രസ്താവന വ്യക്തമാക്കുന്നു.