മോദിയെ എംജിആറിന്‍റെ പിന്മഗാമിയാക്കി ബിജെപി; സര്‍ക്കാരിനെ തള്ളി വേല്‍യാത്ര തുടങ്ങി
തമിഴ്നാട്ടിൽ ദ്രാവിഡ പാർട്ടികളെ നേരിടാൻ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപിയുടെ വേല്‍യാത്ര തുടങ്ങി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള യാത്ര, ആരംഭ ദിവസം തന്നെ തമിഴ്നാട്ടില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടും യാത്രയുമായി മുന്നോട്ട് പോകാനുള്ള ബിജെപിയുടെ തീരുമാനമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.
തമിഴ്നാട്ടിൽ സർക്കാർ അനുമതിയില്ലാതെയാണ് ബിജെപിയുടെ വെട്രിവേൽ യാത്ര തുടങ്ങിയത്. വേൽ യാത്രയെ തടയാൻ ആർക്കുമാവില്ലെന്നാണ് ബിജെപി അവകാശപ്പെടുന്നത്.
കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു തമിഴ്നാട് സർക്കാർ ബിജെപിക്ക് യാത്ര നടത്താൻ അനുമതി നിഷേധിച്ചത്.
തമിഴ്നാട് അധ്യക്ഷൻ എൽ മുരുകൻ നയിക്കുന്ന പര്യടനത്തിൽ യോഗി ആദിത്യനാഥ് ഉൾപ്പടെ ബിജെപി ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും പങ്കെടുപ്പിക്കാനാണ് ബിജെപിയുടെ പദ്ധതി. കേന്ദ്രമന്ത്രിമാർക്കും നേതാക്കൾക്കും പുറമേ കൂടുതൽ സിനിമാ താരങ്ങളെയും പങ്കെടുപ്പിക്കും.
മുരുകന്‍റെ ആറ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തമിഴ്നാട്ടിലുടനീളം സ്വീകരണ പരിപാടികളുമായാണ് ഒരു മാസം നീണ്ട് നിൽക്കുന്ന വേൽയാത്ര വിഭാവനം ചെയ്തിട്ടുള്ളത്.
മാറ്റത്തിന്‍റെ തുടക്കമെന്നും സമാപന സമ്മേളനം പുതിയ സഖ്യ സമ്മേളനത്തിന്‍റെ വേദിയാകുമെന്നുമാണ് ബിജെപി അവകാശപ്പെടുന്നത്.
എന്നാൽ ബാബ്റി മസ്ജിദ് തകർത്തതിന്‍റെ വാർഷിക ദിനമായ ഡിസംബർ ആറിന് അവസാനിക്കുന്ന വേൽയാത്ര വർഗീയവിദ്വേഷം ലക്ഷ്യമിട്ടെന്നാണ് ഡിഎംകെയുള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നത്.
യാത്ര തുടങ്ങി അൽപ്പസമയത്തിനകം പൂനമല്ലിക്ക് സമീപം പൊലീസ് തടഞ്ഞുവെങ്കിലും, പ്രവർത്തകരുമായുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ യാത്ര തുടരുകയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള യാത്രയിൽ ബിജെപി കേന്ദ്ര നേതാക്കളും തമിഴ്നാട്ടിലെ മുൻനിര താരങ്ങളും പങ്കെടുക്കുമെന്നാണ് ബിജെപി പറയുന്നത്
ഭാരതിയാറിന്റെ കവിതയും എംജിആറിന്റെ ചിത്രവുമായാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്രമോദി എംജിആറിന്റെ പിൻഗാമി എന്ന് വിശേഷിപ്പിച്ചാണ് വെട്രിവേൽ യാത്ര.
രജനീകാന്തിനെ ഉൾപ്പടെ സമാപന സമ്മേളനത്തിൽ ഭാഗമാക്കാനും നീക്കമുണ്ട്. ആർഎസ്എസ് സൈദ്ധാന്തികൻ എസ് ഗുരുമൂർത്തി കഴിഞ്ഞ ദിവസം രണ്ട് മണിക്കൂറോളം താരവുമായി ചർച്ച നടത്തിയിരുന്നു
വേൽ യാത്രക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഡിഎംകെ ഡിജിപിക്ക് കത്ത് നൽകിയിരുന്നു. വേൽയാത്രയുടെ പ്രചാരണ വീഡിയോയിൽ എംജിആറിന്‍റെ ചിത്രം ഉൾപ്പെടുത്തിയതില്‍ അണ്ണാഡിഎംകെയും അമർഷം രേഖപ്പെടുത്തിയിരുന്നു.
അണ്ണാ ഡിഎംകെയും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ സഖ്യത്തിലെ ഭിന്നതകൾ ശക്തമാകുന്നതിനിടെയാണ് വേല്‍യാത്രയുമായി രാജ്യത്തിന്‍റെ ഭരണം കയ്യാളുന്ന പാര്‍ട്ടി തമിഴ്നാട്ടില്‍ രംഗത്ത് വരുന്നത്.
മദ്രാസ് ഹൈക്കോടതിയിലാണ് വേൽയാത്രക്ക് അനുമതി നൽകാനാവില്ലെന്ന നിലപാട് അണ്ണാ ഡിഎംകെ സർക്കാർ അറിയിച്ചത്. കൊവിഡ് വ്യാപനം കണക്കിലെടുത്തായിരുന്നു തീരുമാനം.
സഖ്യത്തിലെ മര്യാദകൾ അണ്ണാ ഡിഎംകെ പാലിക്കണമെന്നാണ് ബിജെപി ഇതിനോട് പ്രതികരിച്ചത്.
യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ള നേതാക്കൾ അടുത്ത ആഴ്ച തമിഴ്നാട്ടിലെത്തും. സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം രജനീകാന്തിനെ വേദിയെലത്തിക്കാനും ചർച്ചകൾ സജീവമാണ്.
BJP Vel Yatra