പ്രതിരോധത്തിനിടെ കൊല്‍ക്കത്തയിലൊരു സമൂഹ വിവാഹം
കൊല്‍ക്കത്തിയില്‍ ഇന്നലെ പ്രണയദിനത്തില്‍ വിവിധ മതവിഭാഗങ്ങളില്‍ നിന്നുള്ള 170 ഓളം വധൂവരന്മാര്‍ വിവാഹിതരായി. അലോയ് ഫെറ എന്ന എൻജിഒ പ്രണയത്തിന്‍റെയും സാമൂഹിക ഐക്യത്തിന്‍റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനായി സംഘടിപ്പിച്ചതായിരുന്നു സമൂഹ വിവാഹ ചടങ്ങ്. കുടുംബത്തിൽ അടിസ്ഥാന സാമ്പത്തിക സഹായം ഇല്ലാത്ത വിവിധ പിന്നോക്ക സമുദായത്തിലെ വധൂവരന്മാര്‍ പരിപാടിയില്‍ സംബന്ധിച്ചു. കാണാം ചിത്രങ്ങള്‍.
കഴിഞ്ഞ ആഴ്ചയില്‍ പശ്ചിമ ബംഗാളില്‍ നടന്ന ഒരു സമൂഹ വിവാഹത്തിനെതിരെ അമ്പും വില്ലും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ജാർഖണ്ഡ് ഡിഷോം പാര്‍ട്ടി അക്രമണം അഴിച്ച് വിട്ടിരുന്നു.
അക്രമണത്തില്‍ ഒരു പൊലീസുകാരനുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
പരിപാടിക്ക് പൊലീസ് അനുമതിയുണ്ടായിരുന്നു. മാത്രമല്ല നൂറിലേറെ പൊലീസുകാരെ സ്ഥലത്ത് സന്നിഹിതരായിരുന്നു.
എന്നിട്ടും വിശ്വഹിന്ദു പരിഷത്തിന്‍റെ പിന്തുണയോടെ ജാര്‍ഖണ്ഡ് ഡിഷോം പാര്‍ട്ടി അക്രമം നടത്തുകയായിരുന്നു.
ബഹുജന വിവാഹത്തിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ പൊലീസ് കാണികളായി നിന്നുവെന്ന ആരോപണം ഉയര്‍ന്നു.
പൊലീസ് നിഷ്ക്രിയരായതോടെ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടുകയും കല്ലെറിയുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
നേരത്തെ ഇത്തരത്തിലൊരു അക്രമം നടന്നതിനാല്‍ ഇത്തവണ നടന്ന സമൂഹ വിവാഹത്തിന് ശക്തമായ പൊലീസ് സംരക്ഷണം ഉണ്ടായിരുന്നു.
ഇത്തവണ അലോയ് ഫെറ എന്ന എന്‍ജിഓ ആണ് വിവാഹത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്തത്.
കൊല്‍ക്കത്തയില്‍ നാലാളുകൂടുന്നിടമെല്ലാം ഇപ്പോള്‍ സിഎഎ പ്രതിരോധ കേന്ദ്രങ്ങളാണ്.
ഇന്നലെ വാലന്‍റൈന്‍ദിനത്തിലെ സമൂഹവിവാഹത്തിനിടെയും സിഎഎ പ്രതിരോധ മുദ്രാവാക്യങ്ങളും പ്ലേക്കാര്‍ഡുകളും ഉയര്‍ന്നു.