'ലൗ ജിഹാദ്' ആരോപണം; പരസ്യം പിൻവലിച്ച് തനിഷ്ക്, എന്തുകൊണ്ട് ഇന്ത്യയെ ബഹിഷ്കരിച്ചില്ലെന്ന് തരൂര്‍
ഹിന്ദു മുസ്ലിം ഐക്യം പറഞ്ഞുള്ള തങ്ങളുടെ പരസ്യം വിമര്‍ശനത്തെ തുടര്‍ന്ന് ജ്വല്ലറി ബ്രാൻഡായ തനിഷ്ക് പിന്‍വലിച്ചിരിക്കുകയാണ്. 'ലൗ ജിഹാദ്' എന്ന വിമർശനവും ട്രോളുകളും ശക്തമായതോടെയാണ് തനിഷ്ക് പരസ്യം പിന്‍വലിച്ചത്. ഉത്സവകാലത്തിന്റെ മുന്നോടിയായി കമ്പനി തങ്ങളുടെ പുതിയ കളക്ഷൻ ഏകത്വയ്ക്ക് വേണ്ടി പുറത്തിറക്കിയ പരസ്യത്തിനെതിരെയാണ് ആക്രമണമുണ്ടായാത്. 45 സെക്കന്റ് മാത്രം ദൈർഘ്യമുള്ള പരസ്യത്തില്‍ പോലും വര്‍ഗ്ഗീയതയും അസഹിഷ്ണുതയും കാട്ടുന്നവരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂരും രംഗത്ത് വന്നു. എന്നാല്‍ പരസ്യം ലൗ ജിഹാദ് മാത്രമല്ല, സെക്സിസവും പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ബോളിവുഡ് താരം കങ്കണ റണൌട്ടിന്‍റെ പ്രതികരണം. വിവാദം ഇങ്ങനെ...
ഹിന്ദു- മുസ്ലിം ബന്ധം
ഹൈന്ദവ വിശ്വാസിയായ മരുമകളും മുസ്ലിം മതത്തിൽ വിശ്വസിക്കുന്ന അമ്മായിഅമ്മയും തമ്മിലുള്ള ബന്ധമാണ് പരസ്യത്തിനാധാരം. ഗർഭിണിയായ മരുമകൾക്ക് വേണ്ടി ബേബി ഷവർ ഒരുക്കുകയും ഈ ചടങ്ങ് വീട്ടിൽ നടത്താറില്ലല്ലോ എന്ന ചോദ്യത്തിന് ഇത് മകളെ സന്തോഷിപ്പിക്കുന്നതിനായി എല്ലാ വീടുകളിലും തുടർന്നുവരുന്ന ഒരു പാരമ്പര്യമല്ലെയെന്നാണ് അമ്മായി അമ്മയുടെ ചോദ്യം.
ഉയര്‍ന്നത് രൂക്ഷ വിമര്‍ശനം
പുതിയ കളക്ഷൻ ഏകത്വയ്ക്ക് വേണ്ടിയാണ് തനിഷ്ക് പുതിയ പരസ്യം ഇറക്കിയത്. സോഷ്യൽ മീഡിയയിലൂടെ രൂക്ഷ വിമർശനങ്ങളാണ് ടൈറ്റാൻ കമ്പനിയ്ക്ക് കീഴിലുള്ള തനിഷ്കിന്റെ പരസ്യത്തിനെതിരെ ഉയർന്നുവന്നത്.
'ലൗ ജിഹാദ്' ആരോപണം
പരസ്യ ചിത്രത്തിനെതിരെ ഉയർന്ന ആരോപണങ്ങളിലൊന്ന് ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നതാണ്. ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നതാണ് പരസ്യമെന്നും വിമർശനമുയർന്നിരുന്നു. ഇതോടെ തനിഷ്ക് ജ്വല്ലറി ബ്രാൻഡ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹാഷ്ഗാടും ട്രെൻഡിംഗ് ആയിരുന്നു.
പരസ്യം പിൻവലിച്ചു
'സ്വന്തം മകളെപ്പോലെ അവളെ സ്നേഹിക്കുന്ന ഒരു കുടുംബത്തിലേക്കാണ് അവർ വിവാഹം കഴിച്ചെത്തിയത്. ഒരിക്കലും ആഘോഷിച്ചിട്ടില്ലാത്ത ഒരു ചടങ്ങ് അവൾക്ക് വേണ്ടി മാത്രം ഒരുക്കിയിരിക്കുന്നു. രണ്ട് വ്യത്യസ്ത മതങ്ങളുടേയും സംസ്കാരത്തിന്റെയും മനോഹര സംഗമം' എന്നാണ് യൂട്യൂബിൽ അപ് ലോഡ് ചെയ്തിട്ടുള്ള പരസ്യത്തിന്റെ വിവരണത്തിൽ പറയുന്നത്. എന്നാൽ പരസ്യ വീഡിയോക്കെതിരെ വിമർശനങ്ങളും ട്രോളുകളും വർധിച്ചതോടെയാണ് തനിഷ്ക് പരസ്യം പിൻവലിച്ചു
എന്തുകൊണ്ട് ഇന്ത്യയെ ബഹിഷ്കരിച്ചില്ല?
പരസ്യത്തെ വിമർശിക്കുന്നവരെ വിമർശിച്ച് ശശി തരൂർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. മനോഹരമായ ഒരു പരസ്യത്തിലൂടെ ഹിന്ദു- മുസ്ലിം ഐക്യം ഉയർത്തിക്കാണിച്ച തനിഷ്ക് ജ്വല്ലറി ബഹിഷ്കരിക്കാനാണ് ചില ഹൈന്ദവ വർഗ്ഗീയ വാദികൾ ആവശ്യപ്പെടുന്നത്. ഹിന്ദു മുസ്ലിം ഐക്യം അവരെ ഇത്രത്തോളം അസ്വസ്ഥരാക്കുന്നുവെങ്കിൽ എന്തുകൊണ്ട് ഹിന്ദു- മുസ്ലിം ഐക്യത്തിന്റെ തന്നെ ഏറ്റവും പഴക്കത്തിന്റെ ഇന്ത്യയെത്തന്നെ അവർക്ക് ബഹിഷ്കരിച്ചുകൂടെ എന്നാണ് കോൺഗ്രസ് എംപി ശശി തരൂർ ട്വിറ്ററിൽ പ്രതികരിച്ചത്.
ട്രോളന്മാർക്ക് നന്ദി
കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വിയും മുൻ ദേശീയ വനിതാ കമ്മീഷൻ അംഗം ഷമീന ഷഫീകും പരസ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു മുസ്ലിം ഐക്യത്തെ ഉയർത്തിക്കാണിക്കുന്ന ഇത്രയും മനോഹരമായ പരസ്യം ശ്രദ്ധയിൽപ്പെടുത്തിയതിന് ട്രോളന്മാർക്ക് നന്ദി അറിയിച്ചുകൊണ്ടാണ് ഷമീന രംഗത്തെത്തിയിട്ടുള്ളത്. 45 സെക്കന്റ് മാത്രം ദൈർഘ്യമുള്ളതാണ് പരസ്യം. വിവാദത്തോടെ പരസ്യം യൂട്യബിൽ നിന്ന് നീക്കിയിട്ടുണ്ട്.
'ലൗ ജിഹാദ്' മാത്രമല്ല സെക്സിസവും
ഈ പരസ്യം മുന്നോട്ട് വയ്ക്കുന്നത് 'ലൗ ജിഹാദ്' മാത്രമല്ല സെക്സിസം കൂടിയാണെന്ന് ബോളിവുഡ് താരം കങ്കണ പറയുന്നു. ഹിന്ദുക്കളെന്ന നിലയ്ക്ക് നമ്മള്‍ ഇത്തരം ക്രിയേറ്റീവ് ടെററിസ്റ്റുകള്‍ നമ്മുടെ ഉപബോധ മനസിലേക്ക് കുത്തിവയ്ക്കുന്നത് എന്താണ് എന്നതിനെക്കുറിച്ച് നമ്മള്‍ ബോധവാന്മാരായിരിക്കണം. അതിനെപ്പറ്റി നിരന്തരം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തെങ്കില്‍ മാത്രമേ നമ്മുടെ സംസ്കാരം സംരക്ഷിക്കാനാവൂ എന്നും കങ്കണ പറഞ്ഞു.