കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല, കര്‍ഷകരോട് കോടതി കേറാന്‍ ആശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍
കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ ദില്ലി വിഗ്യാൻ ഭവനില്‍ നടന്ന എട്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. നവംബര്‍ 26 ന്, വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളിലെത്തിയിട്ട് 45 ദിവസങ്ങള്‍ പിന്നിടുകയാണ്. നിയമം പിന്‍വലിക്കാതെ പിന്‍മാറ്റമില്ലെന്ന് പറഞ്ഞ് തുടങ്ങിയ സമരത്തെ ദില്ലി അതിര്‍ത്തികളില്‍ കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ദില്ലി പൊലീസും ബിഎസ്എഫ്, സിആര്‍പിഎഫ് തുടങ്ങിയ അര്‍ദ്ധ സൈനീക വിഭാഗങ്ങളും കൂടി തടഞ്ഞു. തുടര്‍ന്ന് ദില്ലിക്ക് കടക്കാതെ സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളില്‍ തമ്പടിച്ച സമരക്കാര്‍ സമരം ഒരു മാസം നീണ്ടുപോയാലും പിന്‍മാറ്റമില്ലെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ സമരത്തെ കൂടുതല്‍ കാലത്തെക്ക് നീണ്ടിക്കൊണ്ട് പോവുകയെന്ന തന്ത്രമാണ് കേന്ദ്രസര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുമുണ്ടായത്. കഴിഞ്ഞ 45 ദിവസത്തിനിടെ എട്ട് തവണയാണ് കേന്ദ്രസര്‍ക്കാരും കര്‍ഷകരും ചര്‍ച്ച നടത്തിയത്. എട്ട് തവണ നടന്ന ചര്‍ച്ചകളിലും 'ഭേദഗതി മാത്രം' എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. തുടര്‍ന്ന് എല്ലാ ചര്‍ച്ചകളും പരാജയപ്പെട്ടു. ഒടുവില്‍ ഇന്നലത്തെ ചര്‍ച്ചയില്‍ സമവായത്തിന് തയ്യാറല്ലെങ്കില്‍ കോടതിയെ സമീപിച്ചോളാൻ കേന്ദ്രസർക്കാർ പ്രതിനിധികൾ പറഞ്ഞതായി കർഷകർ വ്യക്തമാക്കി. ദില്ലി സമരഭൂമിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വടിവേല്‍ പി.
നാല്‍പത്തിനാലാം ദിവസം നടന്ന എട്ടാം വട്ട ചര്‍ച്ചയിലും നിയമം പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നിന്ന കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരോട് കോടതിയില്‍ പോകാന്‍ ആവശ്യപ്പെട്ടതോടെ സമരം അനന്തമായി നീളുമെന്ന ആശങ്ക സൃഷ്ടിക്കാന്‍ കഴിഞ്ഞു. സമരം തീർക്കാൻ സുപ്രീംകോടതി ഇടപെട്ട് സമിതി രൂപീകരിക്കുന്നതിനെ എതിർക്കേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
എട്ടാം വട്ട ചര്‍ച്ചയ്ക്കിടെ കാര്‍ഷിക നിയമം പരിശോധിക്കാന്‍ സുപ്രീംകോടതിക്കേ കഴിയൂവെന്നായിരുന്നു കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അഭിപ്രായപ്പെട്ടത്. സുപ്രീംകോടതി തീരുമാനിക്കുന്നത് സര്‍ക്കാര്‍ അംഗീകരിക്കുമെന്നും മന്ത്രി ആവര്‍ത്തിച്ചു. അതിനിടെ ഈ മാസം 15 ന് ഒമ്പതാം വട്ട ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ ക്ഷണിച്ചു. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ read more- ല്‍ ക്ലിക്ക് ചെയ്യുക )
കോടതിയിൽ പോകാനാണ് സർക്കാർ ചർച്ചയിൽ ആവശ്യപ്പെട്ടതെന്ന് ഭാരതീയ കിസാൻ യൂണിയൻ ദേശീയ ജനറൽ സെക്രട്ടറി യുദ് വീർ സിങ്ങ് എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർക്കാരിൽ നിന്ന് അനൂകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ല. അടുത്ത ഒമ്പതാം വട്ട ചര്‍ച്ചയില്‍ പങ്കെടുക്കണോയെന്ന കാര്യം കർഷക സംഘടനയുടെ യോഗത്തിൽ തീരുമാനിക്കും. 26 ലെ റാലി ശക്തമാക്കുമെന്നും യുദ് വീർ സിങ്ങ് പറഞ്ഞു.
പതിനഞ്ചിന് നടക്കുന്ന ചർച്ചയില്‍ പങ്കെടുക്കണോ എന്ന കാര്യം പതിനൊന്ന് നടക്കുന്ന സംയുക്ത കിസാന്‍ സഭാ യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് ചർച്ചയ്ക്കെത്തിയ കിസാൻ സഭ നേതാവ് ഹനൻ മൊല്ല പറഞ്ഞു. കാർഷിക നിയമങ്ങൾ സ്വീകാര്യമല്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് കേന്ദ്ര കൃഷി മന്ത്രി ആവശ്യപ്പെട്ടത്. എന്നാൽ കോടതിയിൽ പോകില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം. ചർച്ചയിൽ ചൂടേറിയ വാക്കേറ്റമുണ്ടായെന്നും സമരത്തിനെതിരെ സുപ്രീം കോടതി വിധി വന്നാലും അംഗീകരിക്കില്ലെന്നും ഹനൻ മൊല്ല വ്യക്തമാക്കി.
41 സംഘടനകളാണ് നിലവിൽ ദില്ലിയുടെ അതിർത്തിയിൽ വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നത്. കോടതി നിര്‍ദ്ദേശപ്രകാരം സമിതി രൂപീകരിച്ചാൽ സമരത്തിൽ ഇല്ലാത്ത സംഘടനകളെയും സമിതിയിൽ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെടും. ഇങ്ങനെ സർക്കാരിനെ അനുകൂലിക്കുന്ന സംഘടനകളെയും ഈ സമിതിയിലേക്ക് തിരുകികേറ്റാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നത്.
നിയമങ്ങളിൽ ചർച്ച നടത്താൻ സമിതി രൂപീകരിക്കുക എന്നതടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങിയാല്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയെന്നത് അനന്തമായി നീളും. ഇതിനായി ചിലപ്പോള്‍ മാസങ്ങള്‍ തന്നെയെടുത്തേക്കാം. കാര്യങ്ങള്‍ നീണ്ടു പോയാല്‍ അടുത്ത പാർലമെന്‍റ് സമ്മേളനം വരെ ഇക്കാര്യത്തിൽ ധാരണയാകാൻ സാധ്യതയില്ലെന്ന് ചുരുക്കം.
അത്രയും കാലം കൊടും തണുപ്പിൽ തെരുവില്‍ ഇത്രയേറെ ജനങ്ങളെ ഒത്തൊരുമിപ്പിച്ച് നിര്‍ത്തുന്നതില്‍ കര്‍ഷക സംഘടനകള്‍ പാരാജയപ്പെടുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഇതിനകം ദില്ലിയിലെ സമരസ്ഥലത്ത് കൊടുംതണുപ്പ് മൂലം ഏതാണ്ട് നൂറിനടുത്ത് കര്‍ഷകര്‍ മരിച്ചുവീണു.
സമരം എങ്ങനെ നീട്ടിക്കൊണ്ടുപോകാനാകുമെന്ന ആശങ്ക പതുക്കെയാണെങ്കിലും കർഷകസമരനേതാക്കളും പങ്കുവയ്ക്കുന്നു. പക്ഷേ, സമരം ശക്തമായി തുടരുമെന്ന് തന്നെ അവർ അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇതിനിടെ, നിയമങ്ങൾ പിൻവലിക്കുന്നില്ലെങ്കിൽ അടുത്ത ചർച്ചയ്ക്ക് പോകണ്ട കാര്യം തന്നെയില്ലെന്ന കടുത്ത നിലപാടിലേക്ക് കർഷകസംഘടനകൾ നീങ്ങുകയാണ്.
ജനുവരി 15 ന് ഒമ്പതാം വട്ട ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ ക്ഷണിച്ചിട്ടുണ്ട്. ഇതിനിടെ എട്ടാം വട്ട ചര്‍ച്ചയില്‍ സമവായത്തിന് തയ്യാറല്ലെങ്കില്‍ കോടതിയെ സമീപിച്ചോളാൻ കേന്ദ്രസർക്കാർ കർഷകരോട് ആവശ്യപ്പെട്ടു. ഇതോടെ, സമരം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്ന് കർഷക സംഘടനകൾ തിരിച്ചടിച്ചു.
എട്ടാം വട്ട ചര്‍ച്ചയുടെ തുടക്കത്തില്‍ നിയമം പിന്‍വലിക്കുന്നില്ലെങ്കില്‍ ചര്‍ച്ചയില്ലെന്ന് കര്‍ഷകര്‍ നിര്‍ബന്ധം പിടിച്ചു. തുടര്‍ന്ന് ചർച്ചയോട് നിസ്സഹകരിച്ച കർഷക നേതാക്കൾ രണ്ട് മണിക്കൂറോളം മൗനത്തിലിരുന്നു. കഴിഞ്ഞ 44 ദിവസമായി തങ്ങള്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ക്കുള്ള മറുപടി ഒറ്റ അജണ്ടയില്‍ അറിയിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. അല്ലാതെ മൗനം വെടിയില്ലെന്ന് കര്‍ഷകര്‍ അറിയിക്കുകയായിരുന്നു.
നിയമം പിൻവലിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാകാതെ സംസാരിക്കില്ലെന്ന് കർഷകർ വ്യക്തമാക്കിയതോടെ ചർച്ചയ്ക്കെത്തിയ കേന്ദ്ര മന്ത്രിമാര്‍ പ്രതിരോധത്തിലായി. നിയമം പിൻവലിച്ചാൽ മാത്രം തിരിച്ചു പോകുമെന്ന പ്ലക്കാർഡുകളടക്കം കര്‍ഷകര്‍ ഉയർത്തി. ഇതോടെ കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പിയൂഷ് ഗോയലും പ്രത്യേകം യോഗം ചേർന്നു.
' ഇവിടെ ജയിക്കും, ഇവിടെ മരിക്കും, നിയമം പിൻവലിച്ചാൽ മാത്രം തിരിച്ചു പോക്ക്' എന്നെഴുതിയ പ്ലകാര്‍ഡുകളും കർഷക നേതാക്കൾ ചര്‍ച്ചയ്ക്കിടെ ഉയർത്തി. ഒടുവില്‍ കൃഷി മന്ത്രാലയ സെക്രട്ടറി സഞ്ജയ് അഗർവാൾ ഇടപെട്ട് ചർച്ച തുടങ്ങിയെങ്കിലും ചൂടേറിയ വാഗ്വാദമായിരുന്നു നടന്നത്.
ഇതോടെ നിയമങ്ങൾ റദ്ദാക്കില്ലെന്നും വേണമെങ്കിൽ കോടതിയെ സമീപിച്ചോളാനും കേന്ദ്ര മന്ത്രിമാർ കര്‍ഷക നേതാക്കളോട് പറഞ്ഞു. ഇതോടെ. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ച അവസാനിച്ചു.
കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പിയൂഷ് ഗോയലും അമിത്ഷായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കർഷകരുമായുള്ള ചർച്ചയ്ക്കെത്തിയത്. ജനാധിപത്യത്തിൽ ചർച്ചയിലൂടെ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകൂവെന്നും ചർച്ചയിൽ നിന്ന് പിൻമാറുന്ന നിലപാട് കർഷക സംഘടനകൾ കൈകൊള്ളരുതെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. പക്ഷേ, അപ്പോഴൊക്കെ നിയമം പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയായിരുന്നു കേന്ദ്രമന്ത്രി.
ഒരു വശത്ത് കര്‍ഷകരുമായി ചർച്ചകൾ നടക്കുന്നതിനിടെ ഒത്തുതീർപ്പ് ശ്രമങ്ങള്‍ക്ക് മതനേതാക്കളുടെ സഹായം തേടാന്‍ കേന്ദ്ര സർക്കാർ പിൻവാതിൽ ശ്രമങ്ങൾ നടത്തിത്തുടങ്ങി. സമരം ഒത്തുത്തീർക്കാൻ സിഖ് മത നേതാവ് ബാബാ ലഖൻ സിംഗിന്‍റെ സഹായം കേന്ദ്ര സർക്കാർ തേടി. ബാബാ ലഖൻ സിങ്ങിനെ കണ്ട കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ്ങ് തോമർ സമരം അവസാനിപ്പിക്കാൻ സഹായം ആവശ്യപ്പെട്ടു. കർഷകസംഘടനകളുമായി സംസാരിക്കാമെന്ന് ബാബാ ലഖൻ സിംഗ് മന്ത്രിയെ അറിയിച്ചു.
എന്നാൽ ലഖൻ സിംഗിന്‍റെ മധ്യസ്ഥത ശ്രമത്തെ കുറിച്ച് അറിയില്ലെന്നാണ് കർഷകസംഘടനകളുടെ പ്രതികരണം. ഇന്നലെ നടന്ന ട്രാക്ടർ മാർച്ചിന് പിന്നാലെയാണ് സർക്കാർ പിന്‍വാതില്‍ മധ്യസ്ഥത്തിന് ശ്രമമാരംഭിച്ചത്. അതിനിടെ കർഷകർക്ക് നേട്ടമുണ്ടാക്കുന്നതാണ് ബില്ലുകൾ എന്ന നിലപാട് ആവർത്തിച്ച കേന്ദ്ര സർക്കാർ കാർഷികരംഗത്ത് കൂടുതൽ പരിഷ്ക്കരണ നടപടികൾ ഉണ്ടാകുമെന്നും വ്യക്തമാക്കി.
കീടനാശിനി നിയന്ത്രണ നിയമം പാസാക്കുമെന്നും കൂടുതൽ പരിഷ്ക്കാരങ്ങൾ കാർഷിക രംഗത്ത് നടപ്പാക്കുകയാണ് സർക്കാർ നയമെന്നും കേന്ദ്രകൃഷി സഹമന്ത്രി കൈലാഷ് ചൗധരിയാണ് പറഞ്ഞു. നിയമങ്ങൾ പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യം പരിഗണനയിൽ ഇല്ലെന്നത് വ്യക്തമാക്കുന്നതാണ് കൃഷിസഹമന്ത്രിയുടെ പ്രസ്താവന.