മഹാരാഷ്ട്രയിലും കര്‍ണാടകയിലും കനത്തമഴ, വെള്ളപ്പൊക്കം; നിരവധി മരണം
തെലങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ മഹാരാഷ്ട്രയിലും കര്‍ണാടകയിലും ശക്തമായ മഴ തുടരുകയാണ്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു. മഹാരാഷ്ട്രയില്‍ മാത്രം 27 പേര്‍ മരിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായത്. കൊങ്കണ്‍, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
വടക്കന്‍ കര്‍ണാടകയിലും മഹാരാഷ്ട്രയിലെ ചില ജില്ലകളിലും കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. നൂറുകണക്കിന് വീടുകള്‍ വെള്ളത്തിനടിയിലാകുകയും നിരവധി പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.
കലബുറഗി, റായ്ച്ചൂര്‍, ബിദാര്‍, ബെലഗാവി, ബാഗല്‍ക്കോട്ട്്, വിജയപുര, കൊപ്പല്‍, ദക്ഷിണകന്നഡ, ഉഡുപ്പി, ഉത്തരകന്നഡ, ഗഡഗ്, ധര്‍വാഡ് ജില്ലകളിലാണ് മഴക്കെടുതി.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി യെദിയൂരപ്പ അടിയന്തര യോഗം ചേര്‍ന്നു. വടക്കന്‍ കര്‍ണാടകയിലെ മിക്ക ഡാമുകളും നിറഞ്ഞു. കര്‍ണാടകയില്‍ 4782 പേരെ മാറ്റിപ്പാര്‍പ്പിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. 36 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മഹാരാഷ്ട്രയിലെ സോലാപുര്‍ ജില്ലയിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്.
17,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. പാന്ധര്‍പുരില്‍ 10000പേരെയും മാറ്റി. 14 ഗ്രാമങ്ങളെയാണ് മഴക്കെടുതി രൂക്ഷമായി ബാധിച്ചത്. പുണെ, സോലാപുര്‍, സാംഗ്ലി, സത്താറ, കോലാപ്പൂര്‍ ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായത്. മഹാരാഷ്ട്രയില്‍ മാത്രം 27 പേര്‍ മരിക്കുകയും ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മൊത്തം 20000ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.
കൊങ്കണ്‍, ദക്ഷിണ ഗുജറാത്ത് ഭാഗങ്ങളില്‍ വരുന്ന രണ്ട് ദിവസവും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമായി. ഹൈദരാബാദ് നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തില്‍ മുങ്ങി.
തെലങ്കാനയില്‍ മഴക്കെടുതിയില്‍ 50ഓളം പേര്‍ മരിച്ചു. മരിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തെ നേരിടാന്‍ 1350 കോടി ഉടന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. 2000 കോടിയുടെ കൃഷിനാശമുണ്ടായതായി തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു.