നൂറ്റാണ്ടിന്‍റെ പ്രളയത്തില്‍ മുങ്ങി ഹൈദ്രാബാദ് നഗരം
ചൊവ്വാഴ്ച ഒറ്റ ദിവസം പെയ്ത മഴയില്‍ തെലുങ്കാനയുടെ തലസ്ഥാനമായ ഹൈദ്രാബാദ് നഗരം അക്ഷരാര്‍ത്ഥത്തില്‍ മുങ്ങി. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ മഴ ബുധനാഴ്ച പുലര്‍ച്ചെ തോരുമ്പോഴേക്കും ഹൈദ്രാബാദ് നഗരം വെള്ളത്തിലായിരുന്നു. നൂറ്റാണ്ടിനിടെ പേയ്ത ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ ദിവസം നഗരത്തില്‍ ലഭിച്ചത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്രന്യൂനമർദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി തെലങ്കാനയിലും ആന്ധ്രയിലും കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. തെലങ്കാനയില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ മാത്രം 12 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. തലസ്ഥാന നഗരമായ ഹൈദരാബാദിലും മഴ രൂക്ഷമാണ്. തെലങ്കാനയിലെ 12 ജില്ലകളെ മഴ ബാധിച്ചെന്ന് അധികൃതര്‍ അറിയിച്ചു. വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പ്രളയബാധിത പ്രദേശങ്ങള്‍ എംപി അസദുദ്ദീന്‍ ഒവൈസി സന്ദര്‍ശിച്ചു. നിലവില്‍ പടിഞ്ഞാറന്‍ തെലങ്കാനക്ക് മുകളിലുള്ള തീവ്രന്യൂനമര്‍ദം അടുത്ത 12 മണിക്കൂറില്‍ വീണ്ടും ദുര്‍ബലമാകും. തുടര്‍ന്ന് പടിഞ്ഞാറ് വടക്ക് - പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന തീവ്രന്യൂനമര്‍ദം വ്യാഴാഴ്ച വൈകിട്ടോടെ മുംബൈ തീരം വഴി അറബിക്കടലില്‍ പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഹൈദരാബാദിലെ ഷംഷാബാദിൽ കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് വീണ് രണ്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞടക്കം ഒമ്പത് പേര്‍ മരിച്ചു. മതില്‍ വീടിന് മുകളിലേക്കാണ് വീണാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
പത്തോളം വീടുകള്‍ക്ക് മുകളിലാണ് മതില്‍ തകര്‍ന്നുവീണത്. ബന്ദ്‌ലഗുഡയിലെ മുഹമ്മദിയ ഹില്‍സിലാണ് അപകടമുണ്ടായത്. സ്വകാര്യ വ്യക്തിയുടെ മതിലാണ് ഇടിഞ്ഞുവീണത്.
തീവ്രന്യൂനമർദ്ദത്തെത്തുടർന്നുളള മഴക്കെടുതിയിൽ തെലുങ്കാനയില്‍ 30 പേര്‍ മരിച്ചു. ഇതില്‍ 15 പേര്‍ ഹൈദ്രാബാദ് നഗരത്തില്‍ മാത്രം മരിച്ചു. ആന്ധ്രപ്രദേശിൽ 10 പേരും മഴക്കെടുതിയെ തുടര്‍ന്ന് മരിച്ചു. റെക്കോഡ് മഴയാണ് തെലങ്കാനയിലും ആന്ധ്രയിലും പെയ്തത്.
ഹൈദരാബാദിന്‍റെ താഴ്ന്ന പ്രദേശങ്ങളിലാകെ വെളളംകയറി. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. തെലങ്കാനയിലെ പതിനാല് ജില്ലകൾ മഴക്കെടുതിയിലാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നാല് സംഘത്തെ ഹൈദരാബാദിൽ വിന്യസിച്ചു.
74 പേരെ ഇതിനോടകം രക്ഷപ്പെടുത്തി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്രന്യൂനമർദം ആന്ധ്രയും തെലങ്കാനയും കടന്ന് ദുർബലമായി മഹാരാഷ്ട്രയിലേക്ക് നീങ്ങി. വൈകിട്ടോടെ തെലങ്കാനയിൽ മഴ കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഹൈദരാബാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. വെള്ളപ്പൊക്കത്തിൽ വീടിനുള്ളിലേക്ക് പാറകൾ ഒഴുകി വന്നിടിച്ചും വൈദ്യുതാഘാതമേറ്റുമാണ് കൂടുതൽ പേരും മരിച്ചത്.
രാത്രി തന്നെ നൂറുകണക്കിനാളുകളെ അധികൃതർ ഇടപെട്ട് മാറ്റിപാർപ്പിച്ചു. കരയിൽ പ്രവേശിച്ച തീവ്രന്യൂനമർദ്ദം കിഴക്ക് ഭാഗത്തേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമർദ്ദം ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറുമെന്നാണ് കാാലവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ അറിയിപ്പ്.
നിലവിൽ തെലുങ്കനാക്ക് മുകളിലുള്ള തീവ്രന്യൂന മർദ്ദം കരയിൽ കൂടി സഞ്ചരിച്ച് അറബിക്കടലിൽ പ്രവേശിക്കാനാണ് സാധ്യത. ഇന്നും നാളെയുമോടെ തെക്കൻ ഗുജറാത്തിനും വടക്കൻ കൊങ്കൺ തീരത്തിനും ഇടയിൽ അറബിക്കടലിൽ പ്രവേശിക്കുന്ന ന്യൂനമർദ്ദം വീണ്ടും ശക്തി പ്രാപിക്കും.
ഇത് തീവ്രന്യൂന മർദ്ദമാകാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് കേരളത്തിലും വ്യാപകമായി മഴ ലഭിച്ചിരുന്നു. വടക്കൻ ജില്ലകളിൽ ഇന്നും നാളേയും കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.
ആന്ധ്രാപ്രദേശില്‍ നിന്ന് ഇതുവരെയായി 80,000 ത്തോളം ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആന്ധ്ര, തെലുങ്കാന, കര്‍ണ്ണാടക, കേരളം, മഹാരാഷ്ട്രാ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ മഴ പെയ്തു.
കേരളം
ഇതിനിടെ കേരളത്തില്‍ ഇന്നും വ്യാപക മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പതിനൊന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി പത്ത് വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്രന്യൂനമർദ്ദം, ആന്ധ്ര തീരം വഴി കരയിൽ പ്രവേശിച്ചതാണ് കേരളത്തിലും മഴയ്ക്ക് കാരണമായിരിക്കുന്നത്. കേരളത്തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
ഇന്ന് വൈകീട്ടോടെ മുംബൈ തീരം വഴി അറബിക്കടല്‍ കടക്കുന്ന ന്യൂനമര്‍ദ്ദം തുടര്‍ന്ന് വീണ്ടും ഗുജറാത്ത് തീരം വഴി ഒമാന്‍ ലക്ഷ്യമാക്കി നീങ്ങും.
ഏറ്റവും പുതിയ നിരീക്ഷണ പ്രകാരം ന്യൂനമര്‍ദം അറബിക്കടലില്‍ വച്ച് വീണ്ടും ശക്തിപ്പെടുമെങ്കിലും ഒമാന്‍ തീരംതൊടാനുള്ള സാധ്യത കുറവാണെന്ന് നീരിക്ഷിക്കപ്പെട്ടുന്നു.
കേരളത്തില്‍ ഇന്നും നാളെയും എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളുടെ കിഴക്കന്‍ മേഖലകളില്‍ ഒറ്റപ്പെട്ട മഴയും കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലെ കിഴക്കന്‍ മേഖലകളില്‍ ഇടിയോട് കൂടെ മഴയ്ക്കും സാധ്യതയുണ്ട്.