അതിര്‍ത്തി സംഘര്‍ഷം; പ്രധാനമന്ത്രി ലഡാക്കില്‍
ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെ സൈനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നു. ഇന്ന് രാവിലെ തന്നെ ലേയിലെത്തിയ പ്രധാനമന്ത്രി ലേയിലെ സൈനികരെ സന്ദര്‍ശിച്ചു. പിന്നീട് ലേയില്‍ നിന്ന് പ്രധാനമന്ത്രി നിമുവിലെത്തി. സമുദ്രനിരപ്പില്‍ നിന്ന് 10000 അടി ഉയരത്തിലുള്ള നിമു ഇന്ത്യയുടെ പ്രധാന ഫോര്‍വേഡ് ബെയ്സാണ്. അവിടെ നിന്നാണ് പ്രധാനമന്ത്രി ലാഡിക്കിലേക്ക തിരിച്ചത്.
നിമുവില്‍ സൈനികരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന ചിത്രങ്ങള്‍ പുറത്ത് വന്നു. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളും അതേ തുടര്‍ന്നുള്ള ചര്‍ച്ചകളും നടക്കുന്നതിനിടെ മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് മോദിയുടെ അതിര്‍ത്തി സന്ദര്‍ശനം. സംയുക്ത സൈനിക മേധാവിയും കരസേന മേധാവിയും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. അതിർത്തിയിലെ സേനാ വിന്യാസം പ്രധാനമന്ത്രി വിലയിരുത്തി. സാമൂഹിക അകലം പാലിച്ച് പ്രധാമന്ത്രിക്കൊപ്പം പങ്കെടുക്കുന്ന സൈനികരുടെ ദൃശ്യങ്ങളും പുറത്തുവന്നു. സംഘര്‍ഷത്തിൽ പരിക്കേറ്റ സൈനികരെയടക്കം പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. ലേയിലെ സൈനിക ആശുപത്രിയിലെത്തിയാകും പ്രധാനമന്ത്രി സൈനികരെ സന്ദര്‍ശിക്കുക.
പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ് ലഡാക്ക് സന്ദര്‍ശിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ വൈകീട്ടോടെ പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കി. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ലഡാക്ക് സന്ദര്‍ശിക്കുമെന്നായിരുന്നു പിന്നീട് പുറത്തുവന്ന വിവരങ്ങള്‍.
എന്നാല്‍, ഇതിനിടെ അതീവ രഹസ്യമായിട്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതിര്‍ത്തി സന്ദര്‍ശനം. അതിര്‍ത്തിയിലെ പ്രത്യേക സാഹചര്യത്തില്‍ പ്രധാനമന്ത്രി അതിര്‍ത്തി സൈനിക താവളങ്ങള്‍ സന്ദര്‍ശിച്ചത് ഇന്ത്യയുടെ നിര്‍ണ്ണായക നീക്കമായി കരുതുന്നു.
ലേയിലാണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. പിന്നീട് ഇന്ത്യയുടെ പ്രധാന ഫോര്‍വേഡ് ബെയ്സായ നിമുവിലേക്ക് പോകുകയായിരുന്നു. പ്രധാനമന്ത്രിയുടെ അതിര്‍ത്തിയിലെ നാടകീയ സന്ദര്‍ശനം സൈനികര്‍ക്ക് പൂര്‍ണ്ണപിന്തുണ ഉറപ്പാക്കാനാണെന്ന് വിലയിരുത്തപ്പെടുന്നു.
ലേയില്‍ എത്തിയ പ്രധാനമന്ത്രി, ചൈനയുമായി നേരത്തെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെ സന്ദര്‍ശിച്ചു. 14 കോർ കമാൻഡർ ലഫ്റ്റനൻറ് ജനറൽ ഹരീന്ദർ സിംഗ് സ്ഥിതിഗതികള്‍ പ്രധാമന്ത്രിക്ക് വിശദീകരിച്ചു.
ലഫ്റ്റനൻറ് ജനറൽ ഹരീന്ദർ സിംഗാണ് ചൈനയുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. എന്നാല്‍ ഇതുവരെയായും പ്രധാനമന്ത്രിയുടെ സന്ദര്‍ശന വിവരങ്ങള്‍ ഔദ്ധ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.
കരസേനാ മേധാവി എം എം നരവന്‍, സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
അതിര്‍ത്തിയില്‍ നിലവിലെ സ്ഥിതികള്‍ വിലയിരുത്തുന്ന പ്രധാനമന്ത്രി, ചൈനയ്ക്കെതിരെയുള്ള നീക്കത്തില്‍ സൈനികരുടെ ആത്മവിശ്വാസം ഉയര്‍ത്താനായാണ് പെടുന്നനെയുള്ള അതിര്‍ത്തി സന്ദര്‍ശനമെന്ന് നിരീക്ഷിക്കപ്പെടുന്നു.
ചൈനയുമായി അതിര്‍ത്തി സംഘര്‍ഷങ്ങള്‍ നടന്ന് 18 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.
കരസേനയുടെയും വ്യോമസേനയുടെയും ഐടിബിപിയുടെയും ജവാൻമാരെയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.