കൊറോണാക്കാലം; ഐസൊലേഷന്‍ വാര്‍ഡുകളായി റെയില്‍വേ ബോഗികള്‍
യുദ്ധം ചെയ്യുന്നവന് ജയമാണ് പ്രധാനം. ഇന്ന് ലോകത്ത് മനുഷ്യന്‍ ഒരു വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ്. ഇന്നുവരെയുണ്ടായക്കിയ എല്ലാ അറിവും പുറത്തെടുത്ത് കൊവിഡ്19 എന്ന വൈറസിനെ പിടിച്ചു കെട്ടാനുള്ള കഠിന ശ്രമത്തിലാണ് മനുഷ്യന്‍. പൊതുജനം വീട്ടിലിരുന്ന് വൈറസ് വ്യാപനത്തിന് തടയിടുമ്പോള്‍, ഇന്ത്യന്‍ റെയില്‍വേ തങ്ങളുടെ ട്രെയിന്‍ ബോഗികള്‍ ഐസൊലേഷന്‍ വാര്‍ഡായി മറ്റുകയാണ്. കാണാം ആ കാഴ്ചകള്‍.
രാജ്യം മുഴുവനും ഇന്ന് കൊറോണാ വൈറസിനെതിരെ വീട്ടിലിരുന്നും ആശുപത്രിയില്‍ കിടന്നും യുദ്ധം ചെയ്യുകയാണ്. ഈയൊരു സമയത്ത് ഇന്ത്യയിലെ ഏറ്റവും വലിയതും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ഇന്ത്യന്‍ റെയില്‍വേയ്ക്ക് എങ്ങനെ വെറുതേയിരിക്കാനാകും.
ഇതുവരെ ജനങ്ങളെ വീടുകളിലേക്കും ഓഫീസിലേക്കും ഇന്ത്യയിലെമ്പാടും കൊണ്ട് നടന്ന് ബോഗികളാണിവ. ഇന്ന് സ്വന്തം ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി ആശുപത്രി വാര്‍ഡുകളായി മാറുന്നു.
മാർച്ച് 28 ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ചില ട്രെയിനുകളുടെ കോച്ചുകളെ ഐസൊലേഷന്‍ വാർഡുകളാക്കി മാറ്റാമെന്ന് അറിയിച്ചത്.
ഇതിന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ്, മാർച്ച് 25 ന് ആരംഭിച്ച രാജ്യവ്യാപകമായ ലോക്ക്ഡൗണിനെത്തുടർന്ന് ഇന്ത്യൻ റെയിൽവേ രാജ്യത്തൊട്ടാകെയുള്ള ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരുന്നു.
രോഗത്തിന്‍റെ സമൂഹവ്യാപന സ്വഭാവം പ്രവചനാതീതമായതിനാല്‍ ഓരോ ദിവസവും കൂടുതല്‍ രോഗികള്‍ ആശുപത്രികളിലേക്കെത്തും. ഇതുമൂലം ആശുപത്രിക്കിടക്കകള്‍ നിറഞ്ഞാല്‍ രോഗികളെ ചികിത്സിക്കുവാനുള്ള സ്ഥലപരിമിതിയാണ് ഇത്തരത്തിലൊരാശയത്തിലേക്ക് റോയില്‍വേയും എത്തിച്ചേര്‍ന്നത്.
രോഗികള്‍ക്ക് സമാധാനമായി കിടക്കാന്‍ വൃത്തിയും ശുചിത്വവുമുള്ള ചുറ്റുപാടുകള്‍ റെയില്‍വേ വാഗ്ദാനം ചെയ്യുമെന്നും ഗോയല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഒരു ബോഗിയില്‍ ഇത്തരത്തില്‍ ഒരു ഐസൊലേഷന്‍ ക്യാബിൻ പ്രോട്ടോടൈപ്പ് തയ്യാറാക്കപ്പെട്ടു. അത് അംഗീകരിക്കപ്പെട്ടാൽ, ആഴ്ചയിൽ 10 കോച്ചുകളെ വീതം അത്തരത്തില്‍ വാർഡുകളാക്കി മാറ്റാനാണ് റെയില്‍വേ മന്ത്രാലയത്തിന്‍റെ നീക്കം.
കോവിഡ് -19 കേസുകളിൽ ഇന്ത്യയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതിനിടെയാണ് റെയില്‍വേയുടെ നീക്കം. ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയില്‍ 32 പേര്‍ മരിക്കുകയും 1251 പേര്‍ രോഗബാധിതരുമാണ്.
രാജ്യത്ത് ഐസൊലേഷന്‍ വാർഡുകൾ സ്ഥാപിക്കുന്നതിനുള്ള ഗവൺമെന്‍റിന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കുറഞ്ഞത് ഒരു മീറ്ററെങ്കിലും (മൂന്ന് അടി) വിഭജിച്ച് കിടക്കകൾ സ്ഥാപിക്കാം. മാത്രമല്ല, കോവിഡ് -19 രോഗികളെ ഒറ്റമുറികളില്‍ പാർപ്പിക്കണമെന്നും നിഷ്കര്‍ഷിക്കുന്നു.
രോഗികൾക്കിടയിൽ മതിയായ അകലം ഉറപ്പാക്കുന്നതിന് കോച്ചുകളിലെ മുകളിലും മധ്യത്തിലുമുള്ള എല്ലാ ബർത്തുകളും റെയില്‍വേ നീക്കം ചെയ്യും.
മുകളിലത്തെ ബെർത്തുകളിൽ കയറാൻ ഉപയോഗിക്കുന്ന പടികള്‍ നീക്കം ചെയ്യുന്നതുൾപ്പെടെ ഇടനാഴി, കുളിമുറി എന്നിവിടങ്ങളും പരിഷ്കരിക്കും.
വാർഡുകളിൽ കിടക്കകളുടെയും മറ്റ് തരത്തിലുള്ള ഫർണിച്ചറുകളുടെയും ആവശ്യകത നിറവേറ്റുന്നത് റെയിൽവേയുടെ തന്നെ സംഘമാണ്.