ജനതാ കര്‍ഫ്യു; വീട്ടിലിരുന്ന് വ്യാപനം തടഞ്ഞ് ഇന്ത്യ, ആശങ്കയുയര്‍ത്തിയ മണിയടി
ഇന്ത്യയില്‍ മഹാമാരിയുടെ സാമൂഹികവ്യാപനത്തെ തടയാനായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം ചെയ്തു. കൊവിഡ് 19 ന്‍റെ സാഹചര്യം കേന്ദ്ര സർക്കാർ ഗൗരവമായി എടുത്തതിന് തെളിവാണ് പ്രധാനമന്ത്രിയുടെ വാക്കുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ ഷെഫീഖ് ബിന്‍ മുഹമ്മദ് (കൊച്ചി), അനൂപ് (ചെന്നൈ), അരുണ്‍ എസ് നായര്‍, വടിവേല്‍ സി, വസീം സെയ്ദി (ദില്ലി) പകര്‍ത്തിയ ജനതാ കര്‍ഫ്യു ചിത്രങ്ങള്‍ കാണാം.
ഇന്നലെ ഇന്ത്യയിലെ മഹാനഗരങ്ങള്‍, ചെറു പട്ടണങ്ങള്‍, ഗ്രാമഗ്രാമാന്തരങ്ങള്‍... എല്ലാം നിശ്ചലമായിരുന്നു. ഒത്തൊരുമയോടെ ഇന്ത്യയിലെ കോടാനുകോടി ജനത മഹാമാരിക്കെതിരെ വീട്ടിലിരുന്നു.
എന്നാല്‍, കൊവിഡ് 19 രോഗപ്രതിരോധത്തിലേര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കാനായി അഞ്ച് മണിക്ക് കൈകൊട്ടാന്‍ പറഞ്ഞ പ്രധാനമന്ത്രിയുടെ വാക്കുകളെ തെറ്റിദ്ധരിച്ച് ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ജനങ്ങള്‍ കൂട്ടം ചേര്‍ച്ച് തെരുവിലിറങ്ങി മണിയടിച്ചും പാത്രങ്ങളില്‍ കൊട്ടിയും നടന്നത് ഏറെ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഒടുവില്‍ ജനതാ കർഫ്യു പ്രഖ്യാപിച്ച പ്രധാനമന്ത്രിക്ക് തന്നെ ഇത് ആഹ്ലാദിക്കാനുള്ള സമയമല്ലെന്ന് പറയേണ്ടിവന്നു. കേരളത്തിലടക്കം കൂടുതൽ പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുകയും തലസ്ഥാനത്തടക്കം ലോക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ഇന്ത്യ കൂടുതൽ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന സൂചന പ്രധാനമന്ത്രിയുടെ വാക്കുകളിൽ ഉണ്ടായിരുന്നു. ഒരു നീണ്ട യുദ്ധത്തിന്‍റെ തുടക്കമായി ഈ സമയത്തെ കാണണമെന്ന് അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ ജനങ്ങൾ വീട്ടിൽ തന്നെ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലും അത്യാവശ്യ കാര്യങ്ങളില്ലെങ്കിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
ദില്ലിയിലും തെലങ്കാനയിലും ആന്ധ്രപ്രദേശിലുമാണ് ഇന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചു. കേരളത്തിൽ കാസർകോട് ജില്ലയിലാണ് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മറ്റ് എട്ട് ജില്ലകളിൽ കൂടി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു.
ഇതിന് പിന്നാലെ കാസർകോടും കോഴിക്കോടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസർകോട് ഇന്നും അഞ്ച് കൊവിഡ് ബാധിതരുണ്ടായി. കോഴിക്കോട് രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത്.
ഇന്നലെ കേരളത്തിൽ 15 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക് പോയേക്കും.
എന്നാൽ കേരളത്തിൽ കടകൾ അടച്ചിടേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിൽ നിന്ന് രാത്രി വൈകി പുറത്തുവന്ന വിവരം. അവശ്യ സേവനങ്ങൾക്ക് തടസമുണ്ടാവില്ലെന്നും അറിയിച്ചു.
പെട്രോൾ പമ്പുകളും സൂപ്പർ മാർക്കറ്റ് അടക്കമുള്ള കടകളും തുറക്കാം. ചരക്കു ഗതാഗതം തടസപ്പെടില്ല. സംസ്ഥാനത്ത് മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യ ധാന്യങ്ങൾ സംഭരിച്ചുവെച്ചതായി ഭക്ഷ്യമന്ത്രി പി തിലോത്തമനും റവന്യു മന്ത്രി ചന്ദ്രശേഖരനും അറിയിച്ചു.
കേരളത്തില്‍ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. ഒഫീസുകളും കടകളും എല്ലാം അടച്ചിട്ടു. നഗരങ്ങൾ നിശ്ചലമായി. കൊവിഡ് കരുതലിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ശുചീകരണ പ്രവര്‍ത്തനങ്ങൾക്ക് മാതൃകയാകാൻ മന്ത്രിമാര്‍ തന്നെ മുന്നിട്ടിറങ്ങി.
ജനം ഒരു മനസോടെ ഒറ്റക്കെട്ടായി നിന്നാൽ മാത്രമെ കൊവിഡ് മാഹാമാരിയെ നേരിടാനാകു എന്ന തിരിച്ചറിവിലാണ് കേരളം ജനതാ കര്‍ഫ്യുവിനോട് ഐക്യപ്പെട്ടത്.
ഉച്ചത്തിലുള്ള ആഹ്വാനങ്ങളോ നിര്‍ബന്ധിച്ച് കര്‍ഫ്യു അടിച്ചേൽപ്പിക്കുകയോ കേരളത്തിലെവിടെയും ഉണ്ടായില്ലെന്നും ശ്രദ്ധേയമാണ്.
കൊവിഡിനെ നേരിടാൻ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. വാഹനങ്ങൾ പോലും അപൂര്‍വ്വമായി മാത്രമേ നിരത്തിലൂണ്ടായിരുന്നുള്ളു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും എല്ലാം വീട്ടിൽ തന്നെ തുടര്‍ന്നു.
കൊവിഡിന് നേരിടാനുള്ള അത്ഭുത പരിഹാരങ്ങളൊന്നും നിലവിലില്ലെന്നും വൈറസിനെതിരെ നീണ്ട പോരാട്ടം വേണ്ടിവരുമെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ സൂചിപ്പിച്ചു.
കൊവിഡിനെ പ്രതിരോധിക്കുന്നതിന് ഒപ്പം ജനജീവിതം സ്തംഭിക്കാതിരിക്കാൻ ഇടവിട്ട തൊഴിൽ മണിക്കൂറുകൾ എന്ന ആശയം പ്രതിപക്ഷ നേതാവും മുന്നോട്ടുവച്ചു.
ഡിജിപി ലോക്നാഥ് ബെഹ്റ വീട്ടിലിരുന്നാണ് പൊലീസിനെ നിയന്ത്രിച്ചത്. സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചാൽ കര്‍ശന നടപടി ഉണ്ടാകുമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുക്കുമെന്നും ഡിജിപി മുന്നറിയിപ്പ് നൽകി. സംസ്ഥാന വ്യാപകമായി അഗ്നിശമന സേനാംഗങ്ങൾ പൊതു ഇടങ്ങൾ അണുവിമുക്തമാക്കി.