ഹാഥ്റസില്‍ സ്വാന്തനവുമായി ഇടത് നേതാക്കളും; ഐക്യദാര്‍ഢ്യവുമായി രാജ്യം
ഹാഥ്‌റസിലെ സവര്‍ണ്ണ, ഠാക്കൂര്‍ വിഭാഗത്തില്‍പ്പെട്ട സന്ദീപ്, ലവ്കുശ്, രാമു, രവി എന്നിവര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സി പി എം, സി പി ഐ പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ സന്ദര്‍ശിച്ചു. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ, പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തുടങ്ങിയവരാണ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചത്. സി പി ഐ ദേശീയ സെക്രട്ടറി അമര്‍ജീത് കൗര്‍, സിപിഎം സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഹിരലാല്‍ യാദവ്, സി പി ഐ സംസ്ഥാന സെക്രട്ടറി ഗിരീഷ് ശര്‍മ എന്നിവരും സംഘത്തിലുണ്ടായിരുന്നു. നേരത്തേ കര്‍ഷക തൊഴിലാളി യൂണിയന്‍, കിസാന്‍ സഭ, സി ഐ ടി യു ജന്‍വാദി മഹിളാസമിതി അംഗങ്ങളുടെ സംഘം കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. സെപ്റ്റംബര്‍ 14 നാണ് 19 കാരിയായ പെണ്‍കുട്ടിയെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്. കേസ് ഒതുക്കാനുള്ള യുപി സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി വലിയ പ്രക്ഷോഭമാണ് ഉയരുന്നത്. ചിത്രങ്ങള്‍ : ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനന്തു പ്രഭ.
ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എടുക്കുകയാണ്. കോടതി മേല്‍നോട്ടത്തില്‍ സിബിഐയോ, പ്രത്യേക സംഘമോ കേസ് അന്വേഷിക്കണമെന്ന ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. അഭിഭാഷകനായ സഞ്ജീവ് മല്‍ഹോത്ര നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് പരിഗണിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ കൂടിയാണ് ഹര്‍ജി കോടതിക്ക് മുന്‍പിലെത്തുന്നത്.
ദേശീയ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേസായിരുന്നിട്ടും ഏറെ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നിട്ടും പ്രതികളായ താക്കൂര്‍ വിഭാഗക്കാരെ സംരക്ഷിക്കുവാനുള്ള ശ്രമമാണ് ബിജെപി നേതൃത്വം നല്‍കുന്ന യോഗി ആദിത്യനാഥിന്‍റെ യുപി സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന ആരോപണവും ശക്തമാണ്. അതിനിടെ ഹാഥ്റസ് കൂട്ട ബലാത്സംഗ കൊലപാതക കേസുമായി ബന്ധപ്പെട്ട് പുതിയ എഫ്ഐആര്‍ ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്തു. രാജ്യ ദ്രോഹക്കുറ്റം അടക്കമുള്ള വകുപ്പുകളിട്ടാണ് പുതിയ എഫ്ഐആര്‍ തയ്യാറാക്കിയത്.
ഹാഥ്റസ് സംഭവം അടിസ്ഥാനമാക്കി അന്താരാഷ്ട്ര തലത്തിൽ ആദിത്യനാഥിനെതിരെ ഗൂഢാലോചന നടന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് പുതിയ എഫ്ഐആറില്‍ പൊലീസ് അന്വേഷിക്കുന്നത്.
ഹാഥ്റസ് സംഭവം അടിസ്ഥാനമാക്കി സംസ്ഥാനത്ത് കലാപത്തിന് നീക്കം നടന്നുവെന്നും പൊലീസ് ആരോപിക്കുന്നു. വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ടാലറിയാത്ത ആളുകൾക്കെതിരെയാണ് ഹാഥ്റസിലെ ചാന്ദ് പൊലീസ് കേസെടുത്തിരിക്കുന്നത്.
സര്‍ക്കാരിനെതിരെ വലിയ ഗൂഢാലോചന നടക്കുന്നു എന്ന് മുഖ്യമന്ത്രി ആദ്യത്യനാഥ് ആരോപിച്ചു. വികസന പ്രവര്‍ത്തനങ്ങൾ വലിയ തോതിൽ നടക്കുമ്പോൾ അതിനെതിരായ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.
ഉത്തരേന്ത്യന്‍ കർഷകന്‍റെ വീടിന്‍റെ നേർചിത്രമായിരുന്നു ഹാഥ്റാസില്‍. വീടിന് മുകളിൽ വരെ പൊലീസ് കാവൽ. കുട്ടിയുടെ സഹോദരന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. അതിപേരിലാണ് വീടിനുള്ളിലും പുറത്തുമുള്ള പൊലീസ് സാന്നിധ്യം.
ഇതിന് ശേഷം മണിക്കൂറുകൾക്ക് അകമാണ് യുപി പൊലീസിന്‍റെ പുതിയ എഫ്ഐആര്‍ എന്നതും ശ്രദ്ധേയമാണ്. അതിനിടെ ഹാഥ്റസ് സംഭവവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഉയര്‍ന്ന് വരുന്ന പ്രതിഷേധങ്ങൾ ശക്തമാവുകയാണ്. ഹാഥ്റസ് സന്ദര്‍ശിക്കാനെത്തിയ ആം ആദ്മി പ്രവർത്തകർക്ക് നേരെ കൈയേറ്റമുണ്ടായി. സഞ്ജയ് സിംഗ് എം പി ക്ക് നേരെ ഒരു വിഭാഗം മഷിയെറിഞ്ഞു. തിരികെ പോകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണമാകാമെന്ന് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയോട് അറിയിച്ചു. സംഭവം ഞെട്ടിക്കുന്നതെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടത്. കോടതിക്ക് എങ്ങനെ ഇടപെടാനാകുമെന്ന് പരിശോധിക്കുമെന്നും സുപ്രിംകോടതി പറഞ്ഞു. കേസ് അടുത്താഴ്ചത്തേക്ക് മാറ്റി. അതിനകം യുപി സര്‍ക്കാര്‍ സംഭവത്തില്‍ സത്യവാങ്ങ് മൂലം സമര്‍പ്പിക്കണം.
യുപി സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്തില്ലെന്നത് ശ്രദ്ധേയം. മികച്ച അഭിഭാഷകരുടെ പേര്‍ നിര്‍ദ്ദേശിക്കാനും കോടതി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അതിനിടെ ഹാഥ്റാസിലെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ച രീതി സംബന്ധിച്ച് ന്യായീകരണവുമായി യുപി സർക്കാർ രംഗത്തെത്തി. മൃതദേഹം രാത്രിയിൽ സംസ്കരിച്ചത് സംഘർഷമൊഴിവാക്കാനാണെന്നാണ് യുപി സർക്കാർ വാദം. രാത്രിയില്‍ മൃതദേഹം സംസ്കകരിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അനുമതി നൽകിയിരുന്നുവെന്നും യു പി സർക്കാർ അവകാശപ്പെട്ടു.
എന്നാല്‍ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിക്കുമ്പോള്‍ അവശ്യമായ മതപരമായ ചടങ്ങുകള്‍ പോലും നടത്താന്‍ യുപി പൊലീസ് അനുവദിച്ചില്ലെന്നും മാലിന്യങ്ങളൊടൊപ്പം മൃതദേഹം കൂട്ടിയിട്ട് കത്തിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ അന്ന് തന്നെ ആരോപിച്ചിരുന്നു.