നിര്‍ത്താതെ മഴ; മുംബൈ നഗരത്തില്‍ വെള്ളപ്പൊക്കം
മണ്‍സൂൺ ശക്തിപ്രാപിച്ചതോടെ ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. പത്ത് മണിക്കൂറിലേറെയായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ മുംബൈയിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മുംബൈയിലും സമീപ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ‍് അലർട്ട് പ്രഖ്യാപിച്ചു. നഗരത്തിലെ മിക്ക സ്ഥലങ്ങളിലും വെള്ളപ്പാക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് മുംബൈ നഗരത്തിലും സമീപ ജില്ലകളിലും രണ്ട് ദിവസത്തേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
മഹാരാഷ്ട്രയില്‍ മുംബൈയ്ക്ക് പുറമേ താനെ, പൂനെ, റായഗഡ്, രത്നഗിരി ജില്ലകളിലാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
കഴിഞ്ഞ 10 മണിക്കൂറിനിടെ 230 മില്ലി മീറ്റർ മഴ പെയ്തതായി ബൃഹത് മുംബൈ മുൻസിപ്പിൽ കോർപ്പറേഷൻ പറയുന്നു.
കനത്ത മഴയും വെള്ളക്കെട്ടും കാരണം സബർബൻ ട്രെയിനുകളുടെ സർവ്വീസും താറുമാറായി.
അവശ്യ സേവനങ്ങളൊഴികെ നഗരത്തിലെ മറ്റെല്ലാ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
മുംബൈ നഗരത്തിലെ ഓഫീസുകള്‍ അടച്ചു. മിക്ക പ്രദേശത്തെയും കടകളിലും വീടുകളിലും വെള്ളം കയറി.
ഉച്ചയ്ക്ക് വേലിയേറ്റമുണ്ടാകുന്നതോടെ സ്ഥിതി വീണ്ടും മോശമാകുമെന്ന ഭീതിയുള്ളതിനാൽ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ബീച്ചുകളിലേക്കോ, താഴ്ന്ന പ്രദേശങ്ങളിലേക്കോ പോകരുതെന്നും കോർപ്പറേഷൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളില്‍ മൂന്ന് ദിവസത്തേക്ക് കനത്ത കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗികളുള്ളതും മരണസംഖ്യയും മഹാരാഷ്ട്രയെ വലയ്ക്കുന്നതിനിടെയാണ് കനത്ത മഴ പെയ്യുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ കനത്തമഴയേ തുടര്‍ന്ന് വെള്ളം കയറുന്നത് പതിവാണ്.
കനത്ത മഴയേ തുടര്‍ന്ന് റോഡുകളിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി.
ജൂണ്‍, സെപ്തംബര്‍, ഓക്ടോബര്‍ മാസങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിനേരിടുന്ന രാജ്യത്തെ പ്രധാനപ്പെട്ട നഗരമായി മുംബൈ മാറിക്കഴിഞ്ഞു.