'ലാര്‍ജ്' അടിക്കാന്‍ 'സ്മോള്‍' അകലവുമില്ല; ഉന്തിയും തള്ളിയും ആള്‍ക്കൂട്ടം, മദ്യശാലകളില്‍ കണ്ടത്
രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധ പടര്‍ന്നു പിടിക്കുമ്പോള്‍ പല സംസ്ഥാനങ്ങളിലും മദ്യ ഷോപ്പുകള്‍ തുറന്നത് ആശങ്ക പടര്‍ത്തുന്നു. കൊവിഡിനെ പ്രതിരോധിക്കാന്‍ സാമൂഹ്യ അകലം എല്ലാവരും പാലിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശങ്ങളെ എല്ലാം കാറ്റില്‍പ്പറത്തിയാണ് മദ്യ ഷോപ്പുകള്‍ക്ക് മുന്നില്‍ ആളുകള്‍ നിരന്നത്.
ലോക്ക്ഡൗൺ മൂന്നാംഘട്ടത്തിൽ നിയന്ത്രണങ്ങളോടെ മദ്യശാലകൾ തുറക്കാമെന്ന കേന്ദ്രനിർദേശം നടപ്പാക്കിയപ്പോൾ സാമൂഹ്യാകലത്തിന് പുല്ലുവില.
രാജ്യതലസ്ഥാനമടക്കം വിവിധ സംസ്ഥാനങ്ങളില്‍
മദ്യവിൽപ്പനശാലകൾക്ക് മുന്നിൽ ഉന്തും തള്ളും വരെയുണ്ടായി.
കർണാടകത്തിലും ഛത്തീസ്ഗഢിലും ദില്ലിയിലും മദ്യ ഷോപ്പുകള്‍ക്ക് മുന്നിലുണ്ടായ നീണ്ട നിര വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
മദ്യശാലകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ, മഹാരാഷ്ട്ര, ദില്ലി, കർണാടക സർക്കാരുകൾക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
രോഗം കാട്ടുതീ പോലെ പടരുന്ന മുംബൈയിലും വൻതിരക്കാണ് മദ്യശാലകൾക്ക് മുന്നിൽ.
പലയിടങ്ങളിലും രാവിലെ 9 മണിക്കേ കട തുറക്കൂ എന്ന് പറഞ്ഞിരുന്നെങ്കിലും പുലർച്ചെ തന്നെ ആളുകൾ വന്ന് ക്യൂ നിൽക്കുന്നത് കാണാമായിരുന്നു.
പശ്ചിമബംഗാളിലെ കാളീഘട്ടിന് തൊട്ടടുത്തുള്ള മദ്യവിൽപ്പനശാലയ്ക്ക് മുന്നിലെ തിരക്ക് ഞെട്ടലുളവാക്കുന്നതാണ്.
കൃത്യമായ സാമൂഹ്യാകലം പാലിക്കാൻ പൊലീസിന് പോലും പറയാനാകുന്നില്ല.
കർണാടകത്തിൽ പലയിടത്തും തുറന്ന മദ്യശാലകൾക്ക് മുന്നിൽ നീണ്ട നിരയാണ്.
ഛത്തീസ്ഗഢിൽ സകല നിയന്ത്രണങ്ങളും കാറ്റിൽ പറത്തിയായിരുന്നു മദ്യശാലകൾക്ക് മുന്നിലെ ക്യൂ.
ദില്ലിയിൽ പലയിടത്തും വൻ തിരക്ക് കണ്ടതോടെ പൊലീസെത്തി കടകൾ അടപ്പിച്ചു. എന്നിട്ടും നഗരപ്രാന്തങ്ങളിൽ വൻ തിരക്ക് തന്നെ.