മാസ്‌കും ഷീൽഡും സാമൂഹിക അകലവും; കൊവിഡ് കാലത്തെ പാര്‍ലമെന്‍റ് സമ്മേളനം ചിത്രങ്ങളിലൂടെ
ദില്ലി: മാസ്കിനൊപ്പം ഫെയ്സ് ഷീൽഡുവരെ ധരിച്ച് വലിയ ജാഗ്രതയിലാണ് കൊവിഡ് കാലത്തെ പാര്‍ലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാൻ അംഗങ്ങൾ എത്തിയത്. മുതിര്‍ന്ന നിരവധി അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല. വീട്ടുതടങ്കലിൽ നിന്ന് മോചിതനായ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള സമ്മേളനത്തിനെത്തി.
കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചേ മതിയാകു, മരുന്ന് കണ്ടെത്തുന്നതുവരെ ഈ പ്രതിസന്ധി തുടരും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
നിയന്ത്രണങ്ങൾ പലര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കും, എല്ലാവരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ നിയന്ത്രണങ്ങൾ പാലിച്ചേ മതിയാകൂ എന്ന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു.
മാസ്ക്, കയ്യുറ, ചിലർ ഫെയ്സ് ഷീൽഡ്, അങ്ങനെ കൊവിഡിനെ പ്രതിരോധിക്കാനുള്ള സുരക്ഷയോടെയായിരുന്നു ലോക്ക്‌ഡൗണിന് ശേഷമുള്ള ആദ്യ പാർലമെന്റ് സമ്മേളനം.
മാസ്ക് ധരിച്ചെത്തിയ പ്രധാനമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മാത്രം മാസ്ക് ഒഴിവാക്കി. സാമൂഹ്യ അകലം പാലിച്ച് മന്ത്രിമാരും മാധ്യമങ്ങളും.
സഭക്കുള്ളിൽ എഴുന്നേറ്റ് നിന്നുള്ള പ്രസംഗം ഒഴിവാക്കി. മുൻ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെ ഉൾപ്പെടെയുള്ളവരെ ഓർത്തുള്ള അനുശോചന പ്രമേയം സ്പീക്കർ ഇരുന്നുകൊണ്ടാണ് വായിച്ചത്.
ലോക്സഭയിലും രാജ്യസഭയിലും സന്ദർശക ഗ്യാലറികളിലുമായി സാമൂഹിക അകലം പാലിച്ച് ഫൈബർ ഗ്ളാസ്കൊണ്ടുള്ള സുരക്ഷാകവചത്തിലാണ് അംഗങ്ങൾക്ക് ഇരിപ്പിടം.
ഫേസ് ഷീൽഡ് വരെ ധരിച്ചായിരുന്നു എൻ കെപ്രേമചന്ദ്രൻ ഉൾപ്പടെ കേരളത്തിൽ നിന്നുള്ള എംപിമാരും എത്തിയത്.
കൊവിഡ് പ്രതിരോധത്തിനുള്ള പ്രത്യേകകിറ്റുകൾ എം പിമാർക്ക് വിതരണം ചെയ്തിട്ടുണ്ട്.
ജമ്മുകശ്മീർ പുനസംഘടനയുടെ ഭാഗമായി വീട്ടുതടങ്കലിലായിരുന്ന നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള സമ്മേളനത്തിനെത്തി.
അതേസമയം തൃണമൂൽ കോൺഗ്രസിൽ നിന്നടക്കം മുതിര്‍ന്ന നിരവധി അംഗങ്ങൾ സമ്മേളനത്തിന് എത്തിയില്ല.
മണ്‍സൂണ്‍ പാര്‍ലമെന്‍റ് സമ്മേളനത്തിലെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം...
ലോക്ക്‌ഡൗൺ കാലയളവിൽ പലായനത്തിനിടെ മരിച്ച അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം അറിയില്ലെന്ന് കേന്ദ്രസർക്കാർ ലോക്‌സഭയില്‍ അറിയിച്ചു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്‌ഡൗണില്‍ ഒരു കോടിയിൽപരം തൊഴിലാളികളാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയത്.
രാജ്യം ഒറ്റക്കെട്ടെന്ന സന്ദേശം പാർലമെൻറ് അതിർത്തിയിൽ കാവൽ നില്ക്കുന്ന സൈനികർക്ക് നല്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
കൊവിഡ് നിയന്ത്രണവിധേയമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷവും ഇന്ന് സഭയിൽ ബഹളം വച്ചു.
കൊവിഡ് പ്രതിരോധം തുടരുമ്പോൾ ആണ് പാർലമെൻറ് സമ്മേളനത്തിന് പുതിയ കാഴ്ചകളോടെ തുടക്കമായത്.