അവര്‍ ആദ്യം സിസിടിവി ക്യാമറകള്‍ നശിപ്പിച്ചു, പിന്നെ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചു
പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്‍റും രാജ്യസഭയും പാസാക്കിയതിന് പുറകേ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രൂക്ഷമായ പ്രതിഷേധങ്ങളാണ് നാട്ടുകാര്‍ ഉയര്‍ത്തിയത്. ഭരണകൂടം ഈ പ്രതിഷേധത്തെ പൊലീസിനെ ഉപയോഗിച്ച് നേരിടുന്നതിനിടെ പ്രതിഷേധങ്ങള്‍ പശ്ചിമ ബംഗാളിലേക്കും അവിടെ നിന്ന് രാജ്യം മൊത്തം വ്യാപിച്ചു. എന്നാല്‍ സമാധാനപരമായി പ്രതിഷേധിച്ച ജാമിയ മിലിയ സര്‍വ്വകലാശാലയിലേക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ദില്ലി പൊലീസ് ഇരച്ച് കയറുകയായിരുന്നു. ഇതോടെ പ്രതിഷേധങ്ങളുടെ രൂപം മാറി. ഇന്ത്യയിലെ നൂറുകണക്കിന് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. എന്നാല്‍ സര്‍വ്വകലാശാലകള്‍ അടച്ചിട്ട് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളുടെ മേല്‍ കത്തിവെക്കാനായിരുന്നു ഭരണകൂടത്തിന്‍റെ തീരുമാനം.
അന്ന് ജാമിയയില്‍ സംഭവിച്ചതെന്ത് ? ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അരുണ്‍ എസ് നായര്‍ പകര്‍ത്തിയ ജാമിയയുടെ ചിത്രങ്ങള്‍ കാണാം.
ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ക്യാമ്പസിനുള്ളില്‍ കടന്നുകൂടിയ പൊലീസ് സംഘം കണ്ണീര്‍വാതകം പ്രയോഗിക്കുമ്പോള്‍ മുഹമ്മദ് മുസ്തഫ ലൈബ്രറിയിലായിരുന്നു.
ഒരു മണിക്കൂറിനുള്ളില്‍ ആ ബിരുദാനന്തര വിദ്യാര്‍ത്ഥി പൊലീസ് സ്റ്റേഷനിലെ നിലത്തെത്തി. അപ്പോള്‍ മുഹമ്മദ് മുസ്തഫ രണ്ട് കൈകള്‍ക്കും ഗുരുതരമായ പരിക്കേറ്റിരുന്നു.
''ആരും സുരക്ഷിതരല്ല'' മുസ്തഫ പറഞ്ഞു. നിങ്ങള്‍ സുരക്ഷിതരാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടാവാം. എന്നാല്‍ അങ്ങനെയല്ല'' - ആ വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു.
പൗരത്വഭേദഗതി നിയമത്തിനെതിരെ സമീപപ്രദേശത്ത് പ്രതിഷേധം നടക്കുന്നതിനിടെയാണ് ഞായറാഴ്ച വൈകീട്ടോടെ പൊലീസ് ജാമിയ മിലിയ സര്‍വ്വകലാശാലയുടെ ക്യാമ്പസില്‍ കയറിയത്.
പൊലീസുകാര്‍ ലൈബ്രറിയിലുള്ളവരെ പുറത്തുകടക്കാനാവാത്തവിധം അതിനുള്ളില്‍ കുടുക്കിയെന്ന് 21 കാരനായ ഹംസാല മുജീബി പറഞ്ഞു.
''അവര്‍ സിസിടിവി ക്യാമറകള്‍ നശിപ്പിച്ചു. വിദ്യാര്‍ത്ഥികളെ വരിയായി നിര്‍ത്തി തല്ലിച്ചതച്ചു. എന്‍റെ ഫോണ്‍ തകര്‍ത്തു. 15 വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫോണും ക്യാമറയും പിടിച്ചെടുത്തു'' - മുജീബ് പറഞ്ഞു.
ഒരു പൊലീസുകാരന്‍ എന്നോട് ചോദിച്ചു, എത്രയാണ് നിന്‍റെ പ്രായം ? നിങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുമോ ? ഞാന്‍ അയാള്‍ക്ക് നേരെ നോക്കി. ഒരു പൊലീസുകാരന്‍ എന്‍റെ കണ്ണട എടുത്ത് പൊട്ടിച്ചുകളഞ്ഞിട്ട് പറഞ്ഞു - 'താഴോട്ട് നോക്ക്'
അവരെന്നെ എന്‍കൗണ്ടറില്‍ കൊല്ലുമെന്നാണ് കരുതിയത്'' മുജീബ് ഭയത്തോടെ പറഞ്ഞു.
''ലൈബ്രറിയുടെ എല്ലാ ഭാഗത്തുനിന്നും പൊലീസ് ലാത്തി വീശി. എന്‍റെ ലാപ്ടോപ്പ് നശിപ്പിച്ചു. മര്‍ദ്ദിച്ചു. അവര്‍ കരയുകയായിരുന്നു, ഞാന്‍ മരിക്കാന്‍ പോകുന്നുവെന്ന് കരുതി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. 6.30 ആയതോടെ എന്നെയും മറ്റുള്ളവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്‍റെ രണ്ട് കൈകള്‍ക്കും പരിക്കേറ്റിരുന്നു. മരുന്നോ ചികിത്സയോ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ മരിക്കട്ടേ എന്നായിരുന്നു പൊലീസ് പറഞ്ഞത്. '' - മുഹമ്മദ് മുസ്തഫ പറഞ്ഞു.
'' ഞങ്ങളെ എല്ലാവരെയും നിരത്തിനിര്‍ത്തി അവര്‍ മര്‍ദ്ദിച്ചു. ഞാന്‍ വല്ലാതെ ഭയന്നിരുന്നു. ഞാന്‍ കരുതിയത് അവരെന്നെ വെടിവച്ചുകൊല്ലുമെന്നാണ്. മുജീബ് പറയുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഭയമില്ലെന്നാണ്.'' ''ഞങ്ങള്‍ക്ക് നീതി ലഭിക്കുംവരെ പൊരുതും'' - അവന്‍ പറഞ്ഞു.
'ക്യാമറയില്‍ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തിയതുകൊണ്ടു മാത്രമാണ് ഇതെല്ലാം പുറത്തു വന്നത്. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഞെട്ടലാണ്. ആ ക്യാമറയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഞങ്ങളെ അവര്‍ എന്തുചെയ്യുമായിരുന്നുവെന്നുപോലും ചിന്തിക്കാന്‍ കഴിയുന്നില്ല'. ജാമിയ മിലിയയില്‍ പൊലീസിന്‍റെ ക്രൂരമായ ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥികളിലൊരാളായ ലദീദ ഫര്‍സാനയുടെ വാക്കുകള്‍.
'ക്യാംപസിനകത്ത് പലര്‍ക്കും ചികിത്സപോലും കിട്ടിയില്ല. ആംബുലന്‍സ് പൊലീസ് തിരിച്ചയച്ച സാഹചര്യം പോലുമുണ്ടായി. കുറ്റവാളികളോടെന്ന പോലെയാണ് പൊലീസ് പെരുമാറിയതെന്നും ലദീദ ഫര്‍സാന ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞു.
"ആദ്യം അവർ ബാരിക്കേഡ് വച്ച് ഒരു സ്ഥലം ബ്ലോക്ക് ചെയ്തു. പ്രതിഷേധക്കാർ അപ്പോൾ വേറൊരു സ്ഥലത്തേക്ക് മാറി. ഞങ്ങൾ കുറച്ച് പുറകിലായിരുന്നു. പെട്ടെന്ന് മുന്നിലുള്ള ആൾക്കാർ ഭയങ്കരായിട്ട് അലറിവിളിച്ചുകൊണ്ട് പുറകോട്ട് ഓടിവന്നു. അപ്പോൾ ഞങ്ങൾക്ക് എന്താണ് നടക്കുന്നതെന്ന് ആദ്യം മനസിലായില്ല. ഞങ്ങളതിന്‍റെ ഉള്ളില്‍ പെട്ടുപോയി. പേടിച്ച് ഒരു മരത്തിന് പിറകില്‍ ഒളിച്ചിരുന്നു. ആ സമയത്താണ് തലപൊട്ടി ഒരു പെണ്‍കുട്ടിയെത്തി. ഞങ്ങള്‍ അവരെ ട്രീറ്റ് ചെയ്യവേ പൊലീസ് എത്തി ഞങ്ങളോട് അവിടെനിന്നും പോകാനാവശ്യപ്പെട്ടു.
ഞങ്ങള്‍ കുറച്ച് പെണ്‍കുട്ടികള്‍ മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. ആ സമയത്ത് ഞങ്ങളുടെ സുഹൃത്ത് ഷഹീൻ( ഷഹീൻ അബ്ദുള്ള) ഞങ്ങളെ അവിടെ നിന്നും രക്ഷപ്പെടുത്താനായി വന്നു. അവന്‍ മീഡിയ വിദ്യാര്‍ത്ഥിയാണ്. ഒരു മീഡിയയില്‍ ജോലി ചെയ്യുന്നുമുണ്ട്. ആ മീഡിയാ കാര്‍ഡുമായാണ് എത്തിയത്.
പൊലീസ് ആക്രമിച്ചപ്പോള്‍ മീഡിയാ കാര്‍ഡ് ഉയര്‍ത്തിക്കാണിച്ച് മീഡിയയാണെന്ന് അവന്‍ പറഞ്ഞു. എന്നാല്‍ പൊലീസ് അത് ശ്രദ്ധിക്കാതെ ലാത്തിഉപയോഗിച്ച് അടിക്കുകയായിരുന്നു. ഞങ്ങള്‍ കുറച്ച് കുട്ടികള്‍ മാത്രമുള്ളിടത്തേക്ക് അവര്‍ ടിയര്‍ ഗ്യാസ് ഉപയോഗിച്ചു. എനിക്ക് ശ്വാസം മുട്ടലുണ്ടായി.
എന്നെ കൂട്ടുകാര്‍ ചേര്‍ന്ന് വീട്ടിലുള്ളിലേക്ക് കൊണ്ടുപോയി. പിന്നീട് പൊലീസ് വീട് വളഞ്ഞു. ഷെഹിനോട് 'ബാഹര്‍ ആവോ' എന്ന് ആവശ്യപ്പെട്ടു. അതിനിടെ അവര്‍ അവനെ വലിച്ച് പുറത്തേക്കിട്ട് അടിക്കാന്‍ തുടങ്ങി. ഞങ്ങള്‍ തടഞ്ഞു. ഞങ്ങള്‍ക്കും പൊലീസിന്‍റെ അടികിട്ടി.
ക്യാമറയില്‍ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തിയതുകൊണ്ടു മാത്രമാണ് ഇതെല്ലാം പുറത്തു വന്നത്. ഇപ്പോഴും ഞെട്ടലാണ് ഓര്‍ക്കുമ്പോള്‍. ആ ക്യാമറയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഞങ്ങളെ അവര്‍ എന്തുചെയ്യുമായിരുന്നുവെന്നുപോലും ചിന്തിക്കാന്‍ കഴിയുന്നില്ല.
എന്തിനാണ് ഞങ്ങളെ അടിച്ചതെന്ന് അറിയില്ല. ഷെഹിന്‍ അവിടേക്ക് വന്നത് ഞങ്ങളെ രക്ഷപ്പെടുത്താനാണ്. അവന്‍ ഒരുതരത്തിലും പൊലീസിനെ പ്രകോപിപ്പിച്ചിട്ടില്ല. ( ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ പൊലീസ് തല്ലി തര്‍ത്ത സിസിടിവി ക്യാമറ.)
അവനെ ഞങ്ങള്‍ കവര്‍ ചെയ്തു പിടിക്കുമായിരുന്നു. അല്ലായിരുന്നെങ്കില്‍ അവനെ പൊലീസ് എന്തെങ്കിലും ചെയ്തേനെ. ക്യാമറയുണ്ടായതുകൊണ്ട് മാത്രമാണ് പൊലീസ് അവിടെ നിര്‍ത്തിയത്.
പരീക്ഷാകാലമായതിനാല്‍ ലൈബ്രറി ഫുള്ളാണ്. നിറയെകുട്ടികളുള്ളിടത്തേക്കാണ് ടിയര്‍ ഗ്യാസ് പൊലീസ് എറിഞ്ഞത്. ക്യാംപസിനകത്ത് പലര്‍ക്കും ചികിത്സപോലും കിട്ടിയില്ല. ആംബുലന്‍സ് പൊലീസ് തിരിച്ചയച്ച സാഹചര്യം പോലുമുണ്ടായി. കുറ്റവാളികളോടെന്ന പോലെയാണ് പൊലീസ് പെരുമാറിയത്. കുട്ടികളെ പട്ടികളെപോലെയാണ് തല്ലിയത്". ജാമിയ മിലിയ വിദ്യാര്‍ത്ഥിനി ലദീദ ഫര്‍സാന ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞ വാക്കുകളാണിവ.
തകര്‍ന്ന ഗ്ലാസുകള്‍, ഫര്‍ണിച്ചറുകള്‍, ഉപേക്ഷിക്കപ്പെട്ട ബാഗുകള്‍, കണ്ണീര് വാതക ഷെല്ലുകള്‍, വരാന്തകളില്‍ കട്ടപിടിച്ചുകിടക്കുന്ന രക്തം - ഇങ്ങനെ നീളുന്നു പൊലീസ് അടിച്ചമര്‍ത്തലുകള്‍ക്ക് ശേഷമുള്ള ജാമിയയിലെ ലൈബ്രറിയും പരിസരപ്രദേശങ്ങളും.
പ്രതിഷേധം ആളിപ്പടര്‍ന്നപ്പോള്‍ നിലമെച്ചപ്പെടുത്താനാണ് ക്യാമ്പസില്‍ കടന്നതെന്നാണ് ദില്ലി പൊലീസിന്‍റെ ഭാഷ്യം.
ഞായറാഴ്ചയില്‍ നടന്നതെല്ലാം പ്രതിഷേധകരുടെ മുന്‍കൂട്ടിയുള്ള പദ്ധതി പ്രകാരമാണെന്നും മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ആരോപിക്കുന്നു.
പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇതിലാരും തന്നെ വിദ്യാര്‍ത്ഥികളല്ല. ഏഴ് പേര് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ആസിഫ് ഖാനെയും മൂന്ന് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെയും പൊലീസ് സംഭവത്തില്‍ പ്രതിചേര്‍ത്തു.
പൊലീസ് ആക്രമണങ്ങളില്‍ 200 അധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ നിരവധി പേരുടെ നില ഗുരുതരമാണ്.
ആക്രമണം അഴിച്ചുവിട്ടത് പുറത്തു നിന്നും എത്തിയവരാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും സര്‍വ്വകലാശാല അധികൃതരും വിദ്യാര്‍ത്ഥികളും വ്യക്തമാക്കിയിരുന്നു. പുറത്ത് നിന്ന് എത്തിയതാകട്ടെ പൊലീസ് മാത്രമാണ്.
ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ സമരത്തിലൂടെ ശ്രദ്ധേയയായ മലയാളി വിദ്യാര്‍ത്ഥിനിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഒരുമാസത്തേക്ക് തടഞ്ഞുവച്ചു. കമ്യൂണിറ്റി സ്റ്റാന്റേര്‍ഡിന് നിരക്കാത്ത പോസ്റ്റുകളുടെ പേരില്‍ ഒരുമാസത്തേക്ക് അക്കൗണ്ട് ഉപയോഗിക്കുന്നതില്‍ വിലക്കുന്നു എന്നാണ് അയ്ഷ റെന്നയ്ക്ക് ലഭിച്ച സന്ദേശം.
റിട്ടയേഡ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജു ചോദിച്ചത് വിദ്യാര്‍ത്ഥികളെ തല്ലിചതച്ച ആ ചുവന്ന ഷര്‍ട്ടിട്ട ആള് ആരാണെന്നാണ്. വിദ്യാര്‍ത്ഥികളെ തല്ലിതകര്‍ത്ത പലര്‍ക്കും പൊലീസ് യൂണിഫോമായിരുന്നില്ല. പകരം സിവില്‍ ഡ്രസില്‍ മുഖം മറച്ചെത്തിയവരായിരുന്നു അവര്‍.
ജാമിയ മിലിയ സർവകലാശാലയിൽ നടന്ന പൊലീസ് അതിക്രമം കാണുമ്പോൾ എനിക്കോർമ വരുന്നത് ജാലിയൻ വാലാബാഗിലെ വെടിവയ്പ്പാണ്. മഹാരാഷ്ട്ര നിയമസഭയിലെ പ്രസംഗത്തിൽ ഉദ്ധവ് താക്കറെ പറഞ്ഞു.
പ്രതിഷേധം രൂക്ഷമായപ്പോള്‍ ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പറയേണ്ടിവന്നു.
പൗരത്വ നിയമ ഭേദഗതിയില്‍ വിദ്യാര്‍ത്ഥികള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും പൊലീസ് ബലം പ്രയോഗിക്കാന്‍ നിര്‍ബന്ധിതരായെന്നുമായിരുന്നു അമിത് ഷായുടെ വിശദീകരണം.
ജാമിയയില്‍ കേന്ദ്രസര്‍ക്കാറിന്റെ ദില്ലി പൊലീസ് അഴിഞ്ഞാടിയതോടെ രാജ്യത്തെ സര്‍വ്വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ തെരുവുകളില്‍ രാപ്പകല്‍ പ്രതിഷേധത്തിലേക്ക് നീങ്ങി.
മൂന്ന് ദിവസങ്ങള്‍ക്ക് ശേഷവും വിദ്യാര്‍ത്ഥികള്‍ തെരുവുകളില്‍ പ്രതിഷേധം നയിക്കുകയാണ്.
വിദ്യാര്‍ത്ഥി സമരത്തെ തകര്‍ക്കാനായി പ്രശ്നബാധിതമായ എല്ലാ സര്‍വ്വകലാശാലയ്ക്കും അവധി നല്കാന് ഉത്തരവിട്ടു. മെസ് പൂട്ടി. ഹോസ്റ്റലുകള്‍ അടച്ചു. തെരുവുകളില്‍ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ സര്‍വ്വകലാശാലകളില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ പലര്‍ക്കും അഭയം നല്‍കിയത് ദില്ലിയിലെ കേരളാ ഹൗസാണ്.