ഫീസ് വര്‍ദ്ധനവില്‍ തെരുവില്‍ പ്രതിഷേധം; മാനവവിഭവശേഷി മന്ത്രിയെ തടഞ്ഞ് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍
ഇന്ത്യയിലെ പ്രധാനപ്പെട്ട സര്‍വ്വകലാശാലകളില്‍ ഒന്നായ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ (ജെഎൻയു) ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സമരം. ദില്ലിയിലെ തെരുവുകളില്‍ ഇന്ന് രാവിലെ ഏട്ട് മണിയോടെയാണ് സമരവുമായി വിദ്യാര്‍ത്ഥികള്‍ തെരുവിലേക്കിറങ്ങിയത്. ഉപരാഷ്ട്രപതി ഇന്ന് ജെഎന്‍യുവില്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് അവാര്‍ഡ് നല്‍കാനെത്താനിരിക്കെയായിരുന്നു വിദ്യാര്‍ത്ഥികള്‍ സമരപ്രഖ്യാപനവുമായി തെരുവില്‍ ഇറങ്ങിയത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.
ജെഎൻയു സ്റ്റുഡന്‍റ് യൂണിയന്‍റെ നേതൃത്വത്തിലാണ് ഫീസ് വര്‍ദ്ധനവിനെതിരെ വിദ്യാര്‍ത്ഥികള്‍ സമരരംഗത്തിറങ്ങിയത്.
സമരവുമായി ക്യാമ്പസിന് പുറത്തിറങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചത് പൊലീസും വിദ്യാർത്ഥികളും തമ്മിൽ സംഘർഷത്തിന് കാരണമായി.
പൊലീസ് റോഡില്‍ തീര്‍ത്ത ബാരിക്കേഡ് തകർത്ത് വിദ്യാർത്ഥികൾ പുറത്തേക്ക് ഇറങ്ങി.
ജെഎൻയുവിലെ ബിരുദദാന ചടങ്ങില്‍ ഉപരാഷ്ട്രപതി പങ്കെടുക്കാനെത്തിയ സമയത്ത് സമരവുമായി വിദ്യാര്‍ത്ഥികള്‍ തെരുവിലേക്കിറങ്ങിയത് ഏറെ നേരം സംഘര്‍ഷത്തിന് കാരണമായി.
തെരുവില്‍ വിദ്യാര്‍ത്ഥികള്‍ ഫീസ് വര്‍ദ്ധനവിനെതിരെ സമരം ചെയ്യുമ്പോള്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ബിരുദദാന ചടങ്ങില്‍ അവര്‍ഡ് വിതരണം ചെയ്യുകയായിരുന്നു.
ബിരുദദാന ചടങ്ങുമായി ബന്ധപ്പെട്ട് മാനവശേഷിവികസന മന്ത്രി രമേശ് പൊഖ്രിയാല്‍ ജെഎന്‍യു ക്യാംപസിലുണ്ട്. മന്ത്രിയെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു.
ഹോസ്റ്റല്‍ ഫീസ്, വസ്ത്രധാരണം എന്നിവയ്ക്ക് പുതുതായി ഏര്‍പ്പെടുത്തിയ നിയമങ്ങളാണ് വിദ്യാര്‍ത്ഥികളെ രോഷാകുലരാക്കിയത്.
കോളേജില്‍ വസ്ത്രനിയമില്ല. എന്നാല്‍ ക്യാന്‍റ്റീനില്‍ ഭക്ഷണം കഴിക്കാനെത്തുമ്പോള്‍ ഡ്രസ്കോഡ് വേണമെന്നുമായി അധികൃതര്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്.
ഒടുവില്‍ മാനവവിഭവശേഷി മന്ത്രാലയം വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്താമെന്ന് വാഗ്ദംനം ചെയ്യുകയും മന്ത്രിയെ പുറത്തിറങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
കഴിഞ്ഞ ഒരുമാസത്തിലേറെയായി ഫീസ് വര്‍ധനക്കെതിരെ ക്യാമ്പസില്‍ സമരം നടക്കുന്നുണ്ട്.
ജെഎന്‍യുവില്‍ പഠിക്കുന്നവരില്‍ അധികം പേരും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികളാണ്.
ഇങ്ങനെ ഫീസ് കുത്തനെ വര്‍ധിപ്പിച്ചാല്‍ എങ്ങനെ പഠിക്കാന്‍ കഴിയുമെന്ന് വിദ്യാര്‍ഥികള്‍ ചോദിക്കുന്നു.
വിദ്യാര്‍ഥികളുടെ സമരം അനാവശ്യമാണെന്നും സര്‍വകലാശാലയുടെ സാമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്നതാണെന്നുമായിരുന്നു അധികൃതരുടെ പ്രതികരണം.
എന്നാല്‍ ജെഎന്‍യുവില്‍ നിന്നുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേരെ നേരത്തെ കേന്ദ്രസര്‍ക്കാര്‍ രാജ്യസുരക്ഷാ വകുപ്പുകളാണ് ചേര്‍ത്തത്.
ഇതിന് കാരണമായി സര്‍ക്കാര്‍ പറയുന്നത് ജെഎന്‍യു ക്യാമ്പസുകളില്‍ ആസാദി മുദ്രാവക്യം മുഴങ്ങിയിരുന്നെന്നാണ്.